2019, ഫെബ്രുവരി 19, ചൊവ്വാഴ്ച

കണ്ണീർ പുരണ്ട പ്രവാസ ജീവിതങ്ങൾ

    കാണുന്നവരുടെയൊക്കെ കണ്ണ് നനയിപ്പിച്ച് കൊണ്ട് പ്രവാസ ജീവിതത്തിന്റെ കദന പ്രമേയവുമായി
ഒരു ചിത്രീകരണ ശകലം ഏതാനും ദിവസമായി
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു.   ഹൃദയസ്പർശിയായ ആ ടിക് ടോക്ക് ആവിഷ്ക്കാരത്തിന്
സാമൂഹ്യ മാധ്യമങ്ങളിലൂടെ വൻ പ്രചാരമാണ്
 ലഭിച്ച് കൊണ്ടിരിക്കുന്നത്. 
                വാസ്തവത്തിൽ അതൊരു അൽ ഐനിൽ കാൽ നൂറ്റാണ്ടോളമായി വീട്ടുവേല ചെയ്യുന്ന പ്രവാസിക്ക് നാട്ടിൽ നിന്നും അദ്ദേഹത്തിന്റെ പൊന്നുമോൾ വാട്ട്സപ്പിലൂടെ അയച്ച നേർ ശബദമായിരുന്നു എന്നറിഞ്ഞത്
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ചില പ്രാദേശിക ചാനലുകളിലും മറ്റും അതേക്കുറിച്ച് വന്നപ്പോൾ മാത്രമാണ്.
       പൊന്ന് വിളയുന്ന നാട്ടിൽ കഴിയുന്ന പിതാവിന്റെ പക്കലേക്കെത്തി പലരാലും പറഞ്ഞ് കേട്ട ആ സ്വപ്ന ലോകമൊന്ന് കാണാൻ കൊതിപൂണ്ട് സ്വന്തം മകൾ ഒരു പ്രവാസിക്ക് നാട്ടിൽ നിന്നയച്ച വാട്ട്സപ്പ് സന്ദേശമാണ് പ്രവാസ ലോകമാകെ സങ്കടക്കടൽ തീർത്ത് മുന്നേറുന്നത്.
പൊന്നുമോളുടെ യാചനക്കു മുമ്പിൽ
തൊഴിലിലെ ബുദ്ധിമുട്ടും  പരാതീനമായ സാമ്പത്തിക സ്ഥിതിയും സൗകര്യങ്ങളുടെ അപര്യാപ്തതയിലും ക്ലേശകരമായ സാഹചര്യത്തിലും വീർപ്പുമുട്ടിക്കഴിയുന്ന
തനിക്ക് ചിന്തിക്കാൻ പോലും പറ്റാത്ത മകളുടെ ആഗ്രഹത്തിനു മുമ്പിൽ നിസ്സഹായനായി പിടിച്ചു നിൽക്കാനാവാതെ പിതാവിന്റെ വിങ്ങിപ്പൊട്ടൽ  വികാരനിർഭരമായി അവതരിപ്പിച്ച് പച്ചയായ
ഭാവപ്രകടനമാണ് കലാകാരൻ നിർവ്വഹിച്ചത്.
    പ്രവാസി സമൂഹമാകെ കേട്ട് സങ്കടമുണർത്തിയ ഈ ശബ്ദം പ്രവാസിയും പ്രവാസ ലോകത്തെ മികച്ചകലാകാരനുമായി അറിയപ്പെടുന്ന ജലാൽ മുവാറ്റുപുഴ  തന്റെ അവതരണത്തിലൂടെ ടിക് ടോക്ക് രൂപത്തിൽ അണിയിച്ചൊരുക്കുകയായിരുന്നത്രെ.
തീക്ഷ്ണമായ പ്രവാസത്തിന്റെ നേർജീവിതമാണിതിൽ ആവിഷ്ക്കരിച്ചിരിക്കുന്നത്. 
                  ഒരു ഇത്തിരി ദൃശ്യമാണെങ്കിലും ഗൾഫ് മണൽ കാട്ടിൽ മക്കൾക്ക് വേണ്ടി കുടുംബത്തിന് വേണ്ടി അവരെ അല്ലലറിയിക്കാതെ പോറ്റി ജീവിപ്പിക്കുന്നതിന് വേണ്ടി ഏഴാം കടലിനിക്കരെ അറബ് നാട്ടിൽ  വീട്ടുജോലികളിലും മസ്റയിലും (കൃഷിത്തോട്ടങ്ങളിൽ ) ആടുകളെ മേച്ചുമൊക്കെയായി അധികഠിനമായി പണിയെടുത്ത് കഷ്ടപ്പെടുന്ന നമ്മുടെ
നല്ലൊരു പങ്ക് പ്രവാസിയുടെയും കണ്ണീരും പരിദേവനവും ഇതിലുണ്ട്. 
ഇവരാണ് യഥാർത്ഥത്തിൽ പ്രവാസി എന്നതിന്റെ വിരഹവും ബുദ്ധിമുട്ടുകളും പരിത്യാഗവുമൊക്കെ ഏറെ അനുഭവിക്കുന്നവർ.
                   ആയുഷ്ക്കാലത്തിന്റെ നല്ല പങ്കും മരുക്കാട്ടിൽ ആട്ടിൻ പറ്റങ്ങൾക്കൊപ്പം ഹോമിക്കാൻ വിധിക്കപ്പെട്ട ഒരു പാട് സഹോദരന്മാരുടെ പ്രതീകമാണിതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
 ഗൾഫിന്റെ മണലാരണ്യത്തിൽ ഇത്തരം  ജോലികൾ ചെയ്യുന്നവർ അനുഭവിക്കുന്നതിന്റെ അത്രയൊന്നും പരദേശ ജീവിത പ്രയാസാനുഭവങ്ങളൊന്നും
മറ്റൊരു മേഖലകളിലും പണിയെടുക്കുന്ന പ്രവാസികൾക്കും പറയാനുണ്ടാവില്ല. 
                   സ്വകടുംബം പ്രാരാബ്ദങ്ങളുടെയും ദാരിദ്ര്യത്തിന്റെയും പിടിയിലകപ്പെട്ട് ഉലയുമ്പോൾ നാടിനും കുടുംബത്തിനും വേണ്ടി ഏത് വിധേനയും കരകയറ്റുക എന്ന ഒറ്റ ലക്ഷ്യത്തോടെ
ഹൃദയത്തിൽ നീറുന്ന കനലുമായി മരുഭൂ നാട്ടിലേക്ക് എത്തിപ്പെടുന്നവർ.
പലരും മോഹന വാഗ്ദാനങ്ങളിൽ അകപ്പെട്ട്
വഞ്ചനക്കിരയായെന്നറിഞ്ഞിട്ടും
വിധിയെ പഴിച്ച് നിൽക്കാതെ എല്ലാം കുടുംബത്തിന്റെ നന്മയോർത്ത് എന്തും സഹിച്ച് നിൽക്കേണ്ടിവരികയാണ്.
ഗൾഫിന്റെ പ്രവാസ ലോകത്ത് എല്ലാവരും തുല്യരെന്ന ധാരണ അബദ്ധമാണ്.
ഇവിടെയുമുണ്ട് സമ്പന്നരും ദരിദ്രരും.
  പ്രവാസികളെക്കുറിച്ച് പറയുമ്പോൾ ആദ്യ ഗണത്തിൽ ചേർക്കേണ്ടത് നാമെപ്പോഴും ഊഷരഭൂമിയിൽ
ഉരുകും മെഴുകുതിരികളെന്ന്  വിശേഷിപ്പിക്കാറുള്ള വാക്കിനെ അന്വർത്ഥമാക്കുന്ന തരത്തിൽ മരുഭൂമിയിൽ ആട് ജീവിതവും മസ്റ ജീവിതവും നയിച്ച് ഒറ്റപ്പെട്ട് കഴിയുന്ന പ്രവാസികളെത്തന്നെയാണ് .
ഗൾഫിന്റെ മണൽക്കാട്ടിൽ മാറി മാറി വരുന്ന കൊടും വെയിലും
ചുടു കാറ്റും തണുപ്പുമൊക്കെ ഏറ്റ് കരുവാളിച്ച്  ഒറ്റപ്പെട്ട് കഴിയുന്ന  ഹതഭാഗ്യരായ കുറെ മനുഷ്യക്കോലങ്ങളുണ്ട്.ചുട്ടുപൊള്ളുന്ന സൂര്യനു ചോട്ടിൽ കുടുംബത്തിനും മക്കൾക്കും വേണ്ടി വരണ്ടുണങ്ങുന്ന മനുഷ്യർ.
                     ഉള്ളിലെ സങ്കടം കടിച്ചമർത്തി കുടുംബത്തിനു മുമ്പിൽ കൃത്രിമ സന്തോഷം പ്രകടിപ്പിക്കുന്ന
ഇവരുടെ കാണാമറയത്തെ തൊഴിലോ വരുമാനമോ കുടുംബത്തിനറിയില്ല.
അതെല്ലാം മക്കൾക്കും കുടുംബത്തിനും അറിയാതിരിക്കാൻ മനപ്പൂർവ്വം മറച്ചുവെക്കുന്നു.
സമൂഹത്തിലെ ഗൾഫിന്റെ പളുപളുപ്പിൽ സുഖ സൗകര്യങ്ങളിൽ ജീവിക്കുന്ന മറ്റു ഗൾഫുകാരുടെ ജീവിതം കണ്ട് ആവശ്യപ്പെടുന്ന
മക്കളുടെ ആഗ്രഹങ്ങൾക്കും ആവശ്യങ്ങൾക്കും മുമ്പിൽ തേങ്ങലടക്കാൻ പാടുപെടുന്ന പ്രവാസി.
ശരീരികാദ്ധ്വാനത്താൽ ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്ന ശരാശരി നീലക്കോളർ വിഭാഗത്തിന്റെയും അവസ്ഥ ഇതു തന്നെയാണ്.
അനൽപ്പമായ അന്തർഗതം ഈ ഒരു കൊച്ചു ദൃശ്യത്തിലൂടെ ഏതൊരു പ്രവാസിയുടെയും  അവരെ ആശ്രയിക്കുന്നവരുടെയും ഹൃദയത്തെ പിടിച്ചുലക്കും.
   - എൻ കെ മൊയ്തീൻ ചേറൂർ