2019, ജൂൺ 5, ബുധനാഴ്‌ച

"മരം ഒരു വരം "


      ഈ  പ്രവാസഭൂമിയില്‍ എന്റെ  താമസിക്കുന്ന കെട്ടിടമുറ്റത്ത് തണലേകി പടര്‍ന്നു നില്‍ക്കുന്ന മാഞ്ചോട്ടില്‍ നില്‍ക്കുമ്പോള്‍ ഗതകാലത്തിന്റെ ഒളിമങ്ങാത്ത എന്തെല്ലാം  ഓര്‍മ്മകളാണ് മനസ്സിലേക്ക് മധുരാധരിയായി
മന്ദസ്മിതം തൂകിയെത്തുന്നത്.വീട്ടു തൊടിയിലെ മാവില്‍ കവരങ്ങളില്‍ നിറയെ തുരതുര നിറഞ്ഞ് നില്‍ക്കുന്ന മാമ്പഴം .
തെന്നലേറ്റ് ഞെട്ടറ്റുവീഴുന്ന പഴുത്ത മാമ്പഴത്തിനുവേണ്ടി കൊതിയോടെയുള്ള നാട്ടു മാഞ്ചോട്ടിലെ കാത്തിരിപ്പ് .കാത്തിരുന്ന് മുഷിയാനൊന്നും ചിലപ്പോള്‍ കൈത്തരിപ്പും ഉമിനീരില്‍  കുതിര്‍ന്ന കൊതിയുമനുവദിക്കില്ല.അതിന് മുമ്പേ മാങ്കുല ഞെട്ടിലേക്ക്  ഉന്നം നോക്കി ഒരേറാണ്.
  പ്രത്യേകിച്ച് അവധിദിനങ്ങളിലൊക്കെ മാവിന്‍ ശിഖരങ്ങളില്‍ ഊഞ്ഞാല്‍ കെട്ടിയാടിയും മാവിന്‍ തണലില്‍ നേര്‍ത്തകാറ്റേറ്റ് കൂട്ടുകാരോടൊപ്പം  പലവിധ കുട്ടിക്കളികളില്‍ ഏര്‍പ്പെട്ടും അങ്ങിനെ കളിച്ചും ചിരിച്ചും രസിച്ച് കഴിഞ്ഞിരുന്ന ആ കുട്ടിക്കാലം .ഈ ആധുനിക കാലത്ത് അത്തരം കാഴ്ചകളൊക്കെ നമ്മുടെ നാട്ടില്‍ നിന്നും  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്.
  ഫലഭൂയിഷ്ഠമായ മണ്ണില്‍
കാര്‍ഷിക പാരമ്പര്യമുള്ള , വൃക്ഷലതാദികള്‍ തഴച്ചു വളര്‍ന്ന് നില്‍ക്കുന്ന നാട്ടില്‍ ജനിച്ചു വളര്‍ന്ന എനിക്ക് ഇതൊക്കെ കഴിഞ്ഞകാല ജീവിതവുമായി ഇഴചേര്‍ന്നതായിരുന്നു.നാടിന്റെ
പ്രകൃതിയെയും പച്ചപ്പിനേയും സ്നേഹിക്കുന്ന ഈയുള്ളവന് ഈ മരുനാട്ടില്‍ ജീവിക്കുമ്പോഴും ഇവിടന്ന്‍ കിട്ടുന്ന ഇത് പോലുള്ള മാമരങ്ങളും ഹരിതകമായ കാഴ്ചകളുമൊക്കെ  നമ്മുടെ നാടിന്റെ ഗൃഹാതുരമായ
 ഓര്‍മ്മകളുണര്‍ത്തി അതില്‍ മനം സായൂജ്യം കൊള്ളുന്നു.ഇന്നും ചെറുപ്പത്തിന്റെ സുന്ദരമായ ആ  ഓര്‍മ്മകളൊക്കെ അയവിറക്കുമ്പോള്‍ മനസ്സില്‍ ആഹ്ലാദവും
ഒരു നിര്‍വൃതമായ സംതൃപ്തിയുമാണെനിക്ക്. എന്നാലും എന്റെ നാടിന്റെ  ഇന്നിന്റെ അവസ്ഥയോര്‍ത്ത് ഖിന്നനാകും . ഇന്നെല്ലാം മാറിമറിഞ്ഞു.മരങ്ങളും കാടുകളും കുന്നുകളുമൊക്കെ പരിഷ്കൃത സമൂഹം നശിപ്പിച്ചുകൊണ്ടിരിക്കുന്നു.ഇന്ന്  പരിസ്ഥിതി നേരിടുന്ന വെല്ലുവിളിയെ അതിജീവിക്കാന്‍ നമുക്ക് ആ പഴയ പ്രതാപം തിരികെ കൊണ്ടുവന്നെങ്കില്‍ മാത്രമേ സാധിക്കൂ. അതിനായ് നാം സ്വയം ബോധവാന്മാരാകുന്നതോടൊപ്പം
പാരിസ്ഥിതികമായ ഒരവബോധം വളര്‍ന്നു വരുന്ന ഇളം  തലമുറയിലേക്ക്  പകര്‍ന്ന് കൊടുക്കുകയും വേണം. ഓരോ കുരുന്നിനും ആദ്യപാഠം പരിസ്ഥിതിയെക്കുറിച്ചാവണം.
അവരിലൂടെ നമുക്ക് നഷ്ടമായ വൃക്ഷങ്ങളും പച്ചപ്പുമൊക്കെ തിരികെ കൊണ്ട് വരാന്‍ സാധിക്കട്ടെ .നമ്മുടെ  ജീവന്റെയും നാടിന്റെയും നിലനില്‍പ്പിനായി ജീവനമായതും   അഴകേകുന്നതുമായ  മരങ്ങളും  പച്ചപ്പുകളൊക്കെ എന്നേക്കും നിലനില്‍ക്കട്ടെ .മണ്ണിനെയും പ്രകൃതിയെയും സ്നേഹിക്കുന്ന ഏവര്‍ക്കും എന്റെ ലോക പരിസ്ഥിതിദിനാശംസകള്‍.
   -എന്‍ കെ മൊയ്തീന്‍ ചേറൂര്‍