2019, ജൂലൈ 20, ശനിയാഴ്‌ച

എന്റെ ഓത്തുപള്ളി

ഇത് ഞാന്‍ പഠിച്ച ഓത്തുപള്ളി (ചേറൂര്‍,മുതുവില്‍കുണ്ട് മദ്രസ)   .   ഈ മദ്രസയും പഠന കാലഘട്ടവുമൊക്കെ പരദേശ ജീവിതത്തിലെ ഏകാന്ത വാസ ചിന്തകളിൽക്കിടയിൽ പലപ്പോഴും ഓർമകളുടെ പടികടന്നെത്തും.
സ്മൃതിയിൽ ഗതകാല വിചാരങ്ങൾ ആവിർഭവിക്കാൻ തുടങ്ങുമ്പോൾ താളക്കൊഴുപ്പേകാൻ വടകര കൃഷ്ണദാസും വിടി മുരളിയും പാടിപ്പതിപ്പിച്ച ഓത്തുപള്ളിപ്പാട്ടും ചുണ്ടിൽ തത്തിക്കളിക്കാൻ തുടങ്ങും.
ആ പഴയകാലത്തിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിയെത്തിയപോലെയാണപ്പോൾ.
 **"ഓത്തുപള്ളീലന്നുനമ്മള്‌ പോയിരുന്ന കാലം
ഓര്‍ത്തുകണ്ണീര്‍ വാര്‍ത്തുനില്‍ക്കയാണു നീലമേഘം.
കോന്തലക്കല്‍ നീയെനിക്കായ് കെട്ടിയ നെല്ലിക്ക
കണ്ടുചൂരല്‍ വീശിയില്ലേ നമ്മുടെ മൊല്ലാക്ക"**
 മലയാളിയുടെ ഗൃഹാതുരത തൊട്ടുണർത്തുന്ന ഈ പാട്ടിന്റെ വരികള്‍ കേട്ടാൽ ആർക്കും
ബാല്യവും പഠനകാലഘട്ടവും ഓത്തുപള്ളിയുമൊക്കെ താനെ ഓര്‍മയെന്ന സ്ക്രീനിൽ തെളിയും.
  ഈ വരികൾക്കും എന്റെ മദ്രസാ കാലഘട്ടത്തിനും   വല്ലാത്തൊരാത്മബന്ധമാണുള്ളത്.   കാലമെത്ര മുന്നോട്ട്കുതിച്ചു.
മൊല്ലാക്കാന്റെ ചൂരൽ കഷായവും സഹിച്ച് സഖി  പങ്കുവെച്ച നെല്ലിക്കയും ഉപ്പ് കൂട്ടി കണ്ണിമാങ്ങ പകുത്ത് തിന്നതുമൊക്കെ ഈ പാട്ട് കേട്ടാൽ  കണ്ണി മാങ്ങാ പ്രായത്തിന്റെ ഓർമകൾ മനസ്സിൽ ചില്ലാട്ടമാടാൻ തുടങ്ങും.
     അന്ന് തിന്ന ആ നെല്ലിക്കയുടെ കുരു   മുളച്ച്  ഇന്നൊരു വന്‍ നെല്ലിക്കാമരമായി
 പൊയ്പോയ കാലത്തിന്റെ മധുരിക്കും ഓർമ്മകൾ പേറി തണൽ വിരിച്ചും  കനി ഉതിർത്തും എന്‍റെ  മദ്രസയുടെ   മുറ്റത്ത് വടവൃക്ഷമായി
 നില്‍ക്കുന്നതായി കണ്ണിൽ കാണും.
കൂട്ടുകാരോടൊപ്പം ഈ മുറ്റത്തും വരാന്തയിലും കളിച്ചുല്ലസിച്ച എന്‍റെ ബാല്യകാലം .
മഷിത്തണ്ടും പെന്‍സിലും കടം വാങ്ങിയും കൂട്ടുകൂടിയും കൊച്ചുകൊച്ചു വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കലഹിച്ചും  ഇണങ്ങിയും പിണങ്ങിയും കൊച്ചു കൊച്ചു സന്തോഷങ്ങളും ദുഃഖങ്ങളും പരസ്പരം പങ്കുവച്ചും കഴിഞ്ഞിരുന്ന  നിഷ്കളങ്കമായ കുഞ്ഞുമനസ്സുകള്‍.
  പാഠപുസതകത്താളിൽ പെറ്റുപെരുകുന്നതും കാത്ത്സൂക്ഷിച്ച മയിൽപ്പീലി പോലെ ആ വസന്തകാലത്തെ ഇന്നും മനദാരിൽ കാത്തുവെക്കുന്നു .
ഗൃഹാതുരത്വം നിറഞ്ഞ,
 സൗരഭ്യം പൂത്തുലഞ്ഞ ആ മലർകാലം തിരികെ വരാൻ കൊതിക്കാത്തവരാരുണ്ട്.
മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും യുവത്വവും കടന്ന് മധ്യവയസ്കതയിലേക്ക് ചുവടുമാറിയിട്ടും
ഇനിയൊരിക്കലും പടികയറിവരില്ലെന്ന്  അറിയാമെങ്കിലും ഞാന്‍ ബാല്യത്തെ തിരയുകയാണ്.
- എൻ കെ മൊയ്തീൻ ചേറൂർ