2020, ഫെബ്രുവരി 25, ചൊവ്വാഴ്ച

ചരിത്രമുറങ്ങുന്ന കോട്ടക്കുന്ന്. അഥവാ, ധീരദേശാഭിമാനി ഹാജി സാഹിബിന്റെ സ്മരണകളിരമ്പുന്ന മലപ്പുറത്തിന്റെ കുന്നിൻ ചെരിവ്.

ചരിത്രമുറങ്ങുന്ന കോട്ടക്കുന്ന്.
 അഥവാ, ധീരദേശാഭിമാനി



ഹാജി സാഹിബിന്റെ സ്മരണകളിരമ്പുന്ന മലപ്പുറത്തിന്റെ കുന്നിൻ ചെരിവ്.
=====================
ഇത് മലപ്പുറത്തെ കോട്ടക്കുന്ന് .
ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലക്കുള്ള ഇവിടുത്തെ ഭംഗി ആസ്വദിക്കാനല്ല
ഞാനിവിടം എത്തിയത്.
മറിച്ച് ഒരു ദേശ സ്നേഹി എന്ന നിലക്ക് ചരിത്രമുറങ്ങുന്ന മണ്ണിലേക്കുള്ള യാത്രയായാണ് പുറപ്പെട്ടത്.
ബ്രിട്ടീഷുകാരുടെ വിഭജനതന്ത്രങ്ങളെയും നിറത്തോക്കുകളെയും ഒട്ടും കൂസാതെ
പിറന്ന മണ്ണ് കാക്കാൻ വേണ്ടി രാജ്യത്തിന്റെ മോചനമല്ലാതെ യാതൊരു സന്ധിയും കീഴടങ്ങലുമില്ലാതെ പൊരുതി ധീര രക്തസാക്ഷിത്വം വരിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ദേശാഭിമാനിയുടെ ഓർമ്മകളിരമ്പുന്ന കുന്നിൻ ചെരിവ് സന്ദർശിക്കാനാണ്.
സാമ്രാജ്യത്വ വിരുദ്ധ സമരചരിത്രത്തിലെ വിപ്ലവ സൂര്യൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയെയും ചെമ്പ്രശ്ശേരി തങ്ങളെയും ബ്രിട്ടീഷ് കാട്ടാളന്മാർ വെടിവെച്ച് കൊന്നത് ഈ മലഞ്ചെരുവിൽ വെച്ചാണ്.
ബ്രിട്ടീഷ് ഭരണകൂടം ജനങ്ങളോട് കാണിച്ച ക്രൂര ചെയ്തികൾ കണ്ടാണ് വാരിയം കുന്നത്ത് തോക്കെടുക്കുന്നതും സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തെത്തുന്നതും.
1894-ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ മണ്ണാർക്കാട് യുദ്ധത്തിൽ പങ്കെടുത്തതിന് ആന്തമാനിലേക്ക് നാട് കടത്തിയ സ്വന്തം പിതാവിന്റെ ജീവിതമാണ് വാരിയം കുന്നത്തിനെ ബ്രിട്ടീഷ് വിരുദ്ധനാക്കിയതിന്റെ ആദ്യപടി.
ബ്രിട്ടീഷ് തേർവാഴ്ചക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നിൽ നിന്ന് സമരം നയിച്ച ധീര പോരാളി കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് ഭരണകൂടത്തിന് കനത്ത വെല്ലുവിളി ഉയർത്തിയ കലാപകാരിയായിരുന്നു.
1922 ജനുവരി 6 ന് വാരിയം കുന്നത്തിനെ കാളികാവ് കല്ലാമൂലയിലെ സങ്കേതത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള സമരം അവസാനിപ്പിക്കുകയാണെങ്കിൽ യാതൊരു ഉപദ്രവവും ഏൽപ്പിക്കാതെ താങ്കളെ  മക്കയിലേക്ക് അയക്കാമെന്ന കലക്ടറുടെ വാക്കുകൾക്ക് മുമ്പിൽ ഹാജി സാഹിബ് പൊട്ടിത്തെറിച്ചു.
" നിങ്ങൾക്ക് മാപ്പ് തന്നാൽ എന്നെ മക്കയിലേക് അയക്കാമെന്ന നിങ്ങളുടെ വാക്കുകൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കയാണ് .
 ചതിക്ക് വേണ്ടി പുണ്യഭൂമിയെയാണ്  നിങ്ങൾ കരുവാക്കിയിരിക്കുന്നത്.
 നിങ്ങളൊരു കാര്യം മനസ്സിലാക്കണം.
ഞാൻ മക്കയെ അത്യധികം ഇഷ്ടപ്പെടുന്നു, പക്ഷേ പിറന്നത് ഈ മണ്ണിലാണ്.
 ഈ ദേശത്തെയാണ് സ്നേഹിക്കുന്നത്.
 ഈ മണ്ണിൽ മരിച്ചു ഒടുങ്ങണമെന്നാണ് എന്റെ ആഗ്രഹവും"
ബ്രിട്ടീഷ് അധികാരികളായ കേണൽ ഹംഫ്രിയുടെയും സുബേദാർ പണിക്കരുടെയും ഹിച്ച്കോക്കിന്റെയുമെല്ലാം മുഖത്ത് നോക്കി അദ്ദേഹം കൊടുത്ത മറുപടി ഏതൊരു രാജ്യസ്നേഹിയേയും ആവേശം കൊള്ളിക്കുന്നതാണ്.
 1922 ജനുവരി 20 ന് രാവിലെ മലപ്പുറത്തെ ഈ കുന്നിൻ മുകളിൽ വെച്ച് ബ്രിട്ടീഷ് കോടതി വിധി പ്രകാരം ഹാജി സാഹിബ് ധീര രക്തസാക്ഷിയായി.
അദേഹത്തെ വധിക്കുന്നതിന് തൊട്ട്മുമ്പ്
കണ്ണ് മൂടിക്കെട്ടാൻ ശ്രമിച്ചപ്പോൾ
"ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി പിറകിൽ നിന്ന് വെടിവെച്ച് കൊല്ലാതെ എന്റെ നെഞ്ചിലേക്ക് വെടിവെക്കണം.
എന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി നിങ്ങൾ വെക്കുന്ന വെടിയുണ്ടകൾ കൊള്ളേണ്ടത് എന്റെ നെഞ്ചിലാവണം.
അത് കണ്ടു കൊണ്ട് ഈ മണ്ണിൽ മുഖം ചേർത്ത് എനിക്ക് മരിക്കണം."
ബ്രിട്ടീഷ് പട്ടാള കമാന്റർ കേണൽ ഹംഫ്രിയടക്കമുള്ള അധികാരികളുടെ മുഖത്ത് നോക്കി അദ്ദേഹം ആക്രോഷിച്ചു.
ശേഷം കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിവെച്ചാണ് അദ്ദേഹത്തെ വധിച്ചത്.
ജനങ്ങൾക്ക് അന്ത്യാഭിവാദ്യമർപ്പിക്കാൻ പോലും നൽകാതെ ഈ കുന്നിൻചരിവിലിട്ട് ദഹിപ്പിക്കുകയായിരുന്നു ആ കാപാലികർ ചെയ്തത്.
 ആ വിപ്ലവ സൂര്യൻ വീരമൃത്യു വരിച്ച ഇവിടമിന്ന് ആരാമവും ഇരിപ്പിടങ്ങളും മറ്റു വിനോദ സൗകര്യങ്ങളുമൊക്കെക്കൊണ്ട് കമനീയമാക്കി മാറ്റിയത് കണ്ടപ്പോൾ
പോയ കാല ചരിത്രത്തെ മായ്ച്ചുകളയാനാണോ നാം ഇതൊക്കെ ചെയ്തിരിക്കുന്നത് എന്ന് ചിന്തിച്ച് പോയി.
 - എൻ കെ മൊയ്തീൻ, ചേറൂർ

2020, ഫെബ്രുവരി 6, വ്യാഴാഴ്‌ച

ദേശ സ്നേഹ പോരാട്ടത്തിന്റെ നെരിപ്പോട് നെഞ്ചിൽ പേറി കൊന്നാര് മസജിദ് .





==========================
സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായുള്ള മലബാർ സമരത്തിൽ വെള്ള പട്ടാളത്തിന് നേരെ പടയോട്ടം നടത്തിയ ഭൂമികയാണ് മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറക്കടുത്തുള്ള കൊന്നാര് പ്രദേശം.
ഇക്കാണുന്ന കൊന്നാര് മസ്ജിദിനും അതിനോട് ചാരിയൊഴുകുന്ന ചാലിയാറിനും ഇന്നാട്ടിൽ നടന്ന
 ചോരയിൽ ചാലിച്ച ഒരു പാട് ദേശാഭി മാനപ്പോരാട്ടങ്ങളുടെ നീണ്ടകഥകൾ പറയാനുണ്ട്.
ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ അവതരിപ്പിച്ച പ്രമേയത്തെ അനുകൂലിച്ച് ബഹു. എം എൽ എ എം സ്വരാജ് സംസാരമദ്ധ്യേ പരാമർശിച്ച മലബാർ സമരകാലത്ത് ബ്രിട്ടീഷ് കാരുടെ വെടിയുണ്ടകൾ തറച്ച അടയാളവും പേറിക്കഴിയുന്ന കൊന്നാര് പള്ളിയാണ് ഈ കാണുന്നത്.
സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീരയോദ്ധാവ് കൊന്നാര് തങ്ങളുടെ ജീവിതം കൊണ്ട് ഇതിഹാസം രചിച്ച നാടാണിത്.
മതപ്രബോധനങ്ങൾക്കായി എ ഡി 1521-ൽ
കേരളത്തിലെത്തിയ ജലാലുദ്ധീൻ ബുഖാരി തങ്ങളുടെ വംശത്തിൽപെട്ട പിൻമുറക്കാരനാണ് കൊന്നാര് തങ്ങൾ എന്ന പേരിൽ അറിയപ്പെട്ട സയ്യിദ് മുഹമ്മദ് കോയ തങ്ങൾ .
മുസ്ലിംകളും ഹിന്ദുക്കളുമടക്കം ഭൂരഹിത കർഷകരായ കുടിയാന്മാർ ബ്രിട്ടീഷ് - ജന്മി വാഴ്ചയിൽ നിരന്തരമായ ക്രൂരതകൾക്കും കൊടിയ പീഢനങ്ങൾക്കും ഇരയായിക്കൊണ്ടിരിക്കുന്ന കാലത്താണ് കൊന്നാര് തങ്ങളുടെ രംഗപ്രവേശം.
 സഹജീവികൾ മർദ്ദനത്തിനും സകല ചൂഷണത്തിനുമിരയായി ദൈന്യതയിൽ കഴിയുമ്പോൾ അവർക്കൊപ്പം നിൽക്കണമെന്നത് വിശ്വാസിയുടെ കടമയായിക്കണ്ട് അദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ സമരത്തിന് ഒരുക്കം കൂട്ടി.
അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം സയ്യിദ് അലവി തങ്ങളുടെയും പുത്രൻ സയ്യിദ് ഫസൽ തങ്ങളുടെയും നിലപാടുകളും
പ്രവർത്തനങ്ങളും മാതൃയാക്കിയും
അവരുടെ പാത പിൻപറ്റിയും തന്നെയാണ് കൊന്നാര് പ്രദേശത്തെ ആസ്ഥാനമാക്കി  അദ്ദേഹം ജനങ്ങളെ സമരസജ്ജരാക്കുന്നതിന് നേതൃവീര്യം പകർന്നത്.
മപ്രം, എളമരം, വെട്ടത്തൂർ ,ചാലിയം, വാഴക്കാട്, കൊടിയത്തൂർ, ചെറുവാടി, മാവൂർ ,താത്തൂർ എന്നീ പ്രദേശങ്ങളെയൊക്കെ ചേർത്ത് കൊണ്ട്
കൊന്നാര് ആസ്ഥാനമാക്കി കൊന്നാര് തങ്ങൾ പ്രസിഡന്റായി ഖിലാഫത്ത് കമ്മിറ്റിക്ക് രൂപം നൽകി.അതിനു കീഴിൽ ഖിലാഫത്ത് കോടതിയും സ്ഥാപിച്ചു.
ജാതിയുടെയും മതത്തിന്റെയും വേർതിരിവില്ലാതെ പൊതുശത്രുവിനെതിരെ ഹിന്ദുവും മുസൽമാനും ഒന്നിച്ചണി ചേർന്നു.
മലബാറിലെ ഖിലാഫത്ത് നേതാക്കളായ വാരിയം കുന്നത്ത് കുഞ്ഞഹമദാജിയുടെയും ആലി മുസല്യാരുടെയും സഹായ സഹകരണവും വിശ്വാസ്യതയും സർവത്ര പിന്തുണയും
 അദ്ദേഹം നേടിയെടുത്തു.
1921 ആഗസ്റ്റ് 19 ന്
ആലി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ സമരാ സൂത്രണം ചെയ്യുന്നതിനും ഖിലാഫത്ത് ഭരണവ്യവസ്ഥകൾ തയ്യാറാക്കുന്നതിനുമായി ചേർന്ന രഹസ്യ യോഗത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദാജി ,ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങൾ, കാപ്പാട് കൃഷ്ണൻ നായർ, കുമരംപുത്തൂർ കുഞ്ഞി സീതിക്കോയ തങ്ങൾ, നാരായണ നമ്പീശൻ,കാരാട്ട് മൊയ്തീൻ കുട്ടി ഹാജി, നായർ വീട്ടിൽ അത്തൂട്ടി തുടങ്ങിയവർക്കൊപ്പം കൊന്നാര് തങ്ങളും സജീവമായി പങ്കെടുത്തിരുന്നു.
ജനങ്ങൾ ബ്രിട്ടീഷുകാരുടെ നിരന്തരമായ ക്രൂരതക്ക് ഇരയായിക്കൊണ്ടിരുന്നു.
ഇതിനെ പ്രതിരോധിക്കാൻ തങ്ങൾ ജനങ്ങളെ സമരസജ്ജരാക്കി.
സായുധ സന്നാഹത്തോടെ ചാലിയാർ വഴി എത്തിയ ബ്രിട്ടീഷ് പട്ടാളത്തിനു നേരെ ഗറില്ലാ യുദ്ധ രീതിയിലാണ് തങ്ങളുടെ നേതൃത്വത്തിൽ പോരാളികൾ പയറ്റിയത്.
അതിനായി പ്രത്യേക ഗറില്ലാ പോരാട്ടമുറകളിൽ പരിശീലനം നൽകി ഖിലാഫത്ത് സേനയെ തങ്ങൾ സജ്ജമാക്കിയിരുന്നു.
ഖിലാഫത്ത് സമരക്കാരുടെ ഒളിപ്പോരാട്ടത്തിലെ വൈദഗ്ദ്യം കൊണ്ട് നേരിടുന്നതിൽ പരാജയപ്പെട്ട് പുഴ വഴി കടന്ന് വരാൻ പോലും ധൈര്യപ്പെടാതെ ബ്രിട്ടീഷ് പട്ടാളത്തിന് തിരിച്ച് പോകേണ്ടി വന്ന പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
ആഗസ്റ്റിൽ നടന്ന തിരൂരങ്ങാടി, പൂക്കോട്ടൂർ കലാപത്തോടെ പട്ടാളത്തിന്റെ നരനായാട്ട് വാഴക്കാട്, എടവണ്ണപ്പാറ, കൊന്നാര് ഭാഗങ്ങളിലേക്കും വ്യാപിക്കാൻ തുടങ്ങി.
കണ്ണിൽ കണ്ടവരെയൊക്കെ ബ്രിട്ടീഷ് സൈന്യം ആന്തമാനിലേക്ക് നാട് കടത്തുന്നു.
പട്ടിണിയും പരിവട്ടയും നടമാടിയിരുന്ന കാലത്താണ് ഇവിടങ്ങളിൽ കലാപം പൊട്ടിപ്പുറപ്പെടുന്നത്.
1921 ഒക്ടോബർ പത്തിന്  കലാപം പൊട്ടിപ്പുറപ്പെട്ടു.
പള്ളിക്കകത്ത് കലാപകാരികളുണ്ടെന്ന് പറഞ്ഞ് ചാലിയപ്പുറം പള്ളിക്കുനേരെ അക്രമം അഴിച്ചുവിട്ടു. പള്ളിക്ക് തീവെച്ചു. പള്ളിയിലുണ്ടായിരുന്ന ഖത്തീബsക്കം അൻപതിലധികം പേർ രക്തസാക്ഷികളായി.
ബ്രിട്ടീഷുകാർക്കെതിരെ സമരം ചെയ്യാൻ ഖിലാഫത്ത് പ്രസിഡന്റായിരുന്ന കൊന്നാര് തങ്ങൾ ആഹ്വാനം ചെയ്തു.
 ബ്രിട്ടീഷുകാർ സമരക്കാരെ ഒതുക്കാൻ അരീക്കോട് സ്ഥാപിച്ചിരുന്ന പട്ടാളക്യാമ്പ് ഖിലാഫത്ത് പ്രവർത്തകർ അക്രമിച്ചു.
അന്നത്തെ ബ്രിട്ടീഷ് അധികാരിയെ സമരക്കാർ അരീക്കോട് ചന്തയിൽ വെച്ച് കെട്ടിയിട്ട് വിചാരണ ചെയ്തു.
ബ്രിട്ടീഷ് പട്ടാളം 1921 ഒക്ടോബർ  പതിനൊന്നിന് കൊന്നാര് പള്ളിക്ക് നേരെയും അക്രമം അഴിച്ചുവിട്ടു.
തുരുതുരാ നിറയൊഴിച്ചു.  ആരാധനായോഗ്യമല്ലാത്ത വിധം പള്ളി തകർക്കപ്പെട്ടു.
അന്നുതിർത്ത ഒന്നര ഇഞ്ചോളം വരുന്ന ഒരു വെടിയുണ്ട ഇന്നും പള്ളിയുടെ വാതിലിൽ കാണാം. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ മാപ്പിളപ്പോരാട്ടത്തിന്റെ സമരവീര്യമുണർത്തുന്ന അടയാളമായി ഇന്നു മത് അവശേഷിക്കുന്നു.
ബ്രിട്ടീഷ് കാരോട് ഏറ്റുമുട്ടി പട നയിച്ച കൊന്നാര് തങ്ങളെ 1922 ആഗസ്റ്റ് 25 ന്
കൂത്തുപറമ്പിൽ വെച്ച് ബ്രിട്ടീഷ് സൈന്യം അറസ്റ്റ് ചെയ്തു.1923 മാർച്ച് 23 -ന് സ്പെഷ്യൽ ജഡ്ജി ജാക്സൺ അദേഹത്തിന് വധശിക്ഷ വിധിച്ചു.
കോയമ്പത്തൂരിൽ വെച്ച് ആ ധീര ദേശാദിമാനി രക്തസാക്ഷിത്വം വരിച്ചു.
അരീക്കോടും മറ്റു അടുത്ത പ്രദേശങ്ങളും സ്വാതന്ത്രസമര പോരാട്ടം കൊണ്ട് വീരേതിഹാസം രചിച്ച ഭൂമികയാണ്. മലബാർ സമരകാലത്ത് ബ്രിട്ടീഷ് പട്ടാളം ഈ ഗ്രാമാന്തരങ്ങളിൽ നടത്തിയ കൂട്ടക്കൊലക്ക് കയ്യും കണക്കുമില്ല.
ഒതായി പള്ളിയിൽ കയറി അവിടെ ഒരുമിച്ചുകൂടിയിരുന്ന സമരക്കാരെ ബോംബിട്ടു.നിരവധി പേർ തൽക്ഷണം മരിച്ചു. ജീവൻ അവശേഷിക്കുന്നവരെ ബൂട്ടിട്ട് ചവിട്ടിയും ബയനറ്റ് കൊണ്ട് കുത്തിയും കൊന്നു. മുപ്പത്തിരണ്ട് പേർ അവിടെ രക്തസാക്ഷികളായതായി പറയുന്നു.
ഇങ്ങനെ എത്ര എത്ര .മലബാറിന്റെ ഏതു ഭാഗത്തിലൂടെ സഞ്ചരിച്ചാലും മലബാർ കലാപത്തിന്റെ സ്മൃതികൾ ഉറങ്ങിക്കിടക്കുന്നുണ്ടാവും.
മലബാർ കലാപത്തിന്റെ നൂറാം വാർഷികം പടിവാതിൽക്കലെത്തി നിൽക്കുന്ന ഇക്കാലത്തും
ബഹുമാനപ്പെട്ട എം എൽ എ യുടെ നിയമസഭാപ്രസംഗത്തിലെ കൊന്നാര് അടക്കുള്ള മലബാറിന്റെ പലഭാഗങ്ങളിലും നടന്ന സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ ഭാഗങ്ങൾ  സമൂഹമാധ്യമങ്ങളിലൂടെയും മറ്റും  ഇത്രയധികം പ്രചുരപ്രചാരം ലഭിച്ചതിലൂടെ നാം മനസ്സിലാക്കേണ്ടത്
 അന്നത്തെ ഐതിഹാസികമായ  പോരാട്ട വീര്യത്തിന്റെ ദേശസ്നേഹ വികാര തീവ്രത ഇന്നും  സമൂഹത്തിൽ തുടികൊള്ളുന്നു എന്നത് തന്നെയാണ്.
- എൻ കെ മൊയ്തീൻ ചേറൂർ

2020, ജനുവരി 19, ഞായറാഴ്‌ച

സന്ദർശകരിൽ വിസ്മയം തീർത്ത് നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കൊണ്ടോട്ടി കുബ്ബ.

സന്ദർശകരിൽ വിസ്മയം തീർത്ത്
നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന
കൊണ്ടോട്ടി കുബ്ബ.
=============
കൊണ്ടോട്ടിയുടെയും അതിന് ചുറ്റപ്പെട്ടുകിടക്കുന്ന മറ്റു പ്രദേശങ്ങളുടെയും ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന  തിലകിത അടയാളമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരത്തിനടുത്തുള്ള കുബ്ബ.
തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്ന് കൊണ്ടു പോകുന്ന ഒരു സംസ്ക്കാരമാണ് കേരള ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഈ കുബ്ബയും ഇതിന്റെ പുരാതന ചരിത്രവും നമുക്ക് നൽകുന്നത്.
 ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദ് ഷാ തങ്ങൾ (1687-1766) തുടക്കം കുറിക്കുകയും പിന്നീട് പിൻഗാമിയായി വന്ന
പുത്രൻ ഇഷ്ത്വാഖ് ഷാ തങ്ങൾ 1814 -ൽ പൂർത്തീകരിക്കുകയും ചെയ്തതാണ്
കുബ്ബയുടെ നിർമ്മാണ പ്രവർത്തി എന്ന് പറയപ്പെടുന്നു.
മുഹമ്മദ് ഷാ തങ്ങളുടെ ഖബറിടത്തിനു ചുറ്റുമായി സമചതുരാകൃതിയിൽ പേർഷ്യൻ വാസ്തു ശിൽപകലയിൽ തീർത്തും ഭീമമായ കരിങ്കൽ പാളികൾ ഉപയോഗിച്ചാണ് കുബ്ബ പണിതിരിക്കുന്നത്.
പൂനെയിൽ നിന്നും മധുരയിൽ നിന്നുമൊക്കെ എത്തിയ വിദഗ്ദരായശില്പികളാണ് ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
മുംബെയിൽ നിന്നും മലബാറിലെത്തിയതായിരുന്നു  സൂഫിവര്യനായിരുന്ന മുഹമ്മദ് ഷാതങ്ങളും കുടുംബവും.
 തെക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളം ചുറ്റി സഞ്ചരിച്ചതിന് ശേഷമാണ് കൊണ്ടോട്ടിയിലെത്തി അവർ സ്ഥിരതാമസമാക്കുന്നത്.
കൊണ്ടോട്ടി ഉള്‍പ്പെട്ട പ്രദേശ ഭരണം ടിപ്പുസുല്‍ത്താന്‍ നടത്തുന്ന കാലത്താണ് പേര്‍ഷ്യന്‍ വംശജരായ തങ്ങള്‍ കുടുംബം മോംബെയില്‍ നിന്നും 1717-ൽ
കൊണ്ടോട്ടിയില്‍ എത്തുന്നത്.
ദലിതരും മുസ്ലിംകളും ഇടകലർന്ന് വസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. ദലിതരും തങ്ങളെ വേണ്ട വിധം സ്വീകരിക്കുകയും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ മുൻപന്തിയിൽ പ്രവർത്തിക്കുകയും ചെയ്തു.
തങ്ങൾ ഒരു മതാചാര്യൻ മാത്രമായി ഒതുങ്ങിയില്ല.
പൊതു സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കാൻ തുടങ്ങി അദ്ദേഹം.
സാമുഹൃമേഖലയിൽ ഇടപെടുക എന്ന അന്നത്തെ സൂഫികളുടെ രീതി തങ്ങൾ അവലംഭിച്ചു.അതോടെ
തങ്ങൾക്ക് ജനങ്ങൾക്കിടയിൽ വളരെ വേഗം പിന്തുണ ആർജ്ജിച്ചെടുക്കാൻ സാധിച്ചു.
അത് വരെ ജനവാസമില്ലാതെ കാട് മൂടിക്കിടന്നിരുന്ന ഈ സ്ഥലം ജനങ്ങളെ കൂട്ടുപിടിച്ച് തങ്ങളുടെ നേതൃത്വത്തിൽ കാടുകളൊക്കെ വെട്ടിത്തെളിച്ച് വാസയോഗ്യമാക്കി മാറ്റിയെടുത്തു.
പിന്നീട് കൊണ്ടോട്ടിയുടെ സ്ഥാപകനായി മാറുകയായിരുന്നു തങ്ങൾ.
അങ്ങിനെ 'കാടുവെട്ടി' എന്ന പദത്തിൽ നിന്ന് ലോപിച്ച് വന്നതാണത്രെ ഇന്നത്തെ 'കൊണ്ടോട്ടി ' എന്ന നാമകരണം.
തങ്ങളിലുള്ള വിശ്വാസ്യതയിലും സത്യസന്ധതയിലും മതഭക്തിയിലും  ആകൃഷ്ടനായ ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തെ തന്റെ വിശ്വസ്തനാക്കുകയും ഭരണത്തിന്‍ കീഴിലെ നികുതി പിരിവിനായി തങ്ങളെ നിയോഗിക്കുകയും ചെയ്തു. പക്ഷെ നികുതി പിരിക്കാതെ മേൽനോട്ടം വഹിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. ടിപ്പു സുൽത്താൻ തങ്ങളവർകളെ 'ഇനാംദാർ' പട്ടം നൽകി ആദരിക്കുകയുണ്ടായി.
ടിപ്പു പിന്നീട്
മൈസൂരിലേക്ക് തിരിച്ചപ്പോള്‍ ഈ ഭൂമി വിശ്വസ്തനായ മുഹമ്മദ്‌ ഷാ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചരിത്രമുള്ള ഭൂമികയാണ് കൊണ്ടോട്ടി .
ഒരു പാട് ചിരപുരാതന ചരിത്രവും നഗര സംസ്കൃതിയും ഈ നാടിനു സ്വന്തമായുണ്ട്.
ജാതി മത വേലിക്കെട്ടുകളില്ലാതെ കാർഷിക സമൃദ്ധമായ ആ കാലഘട്ടത്തിൽ മുഹമ്മദ് ഷാ തങ്ങൾ തുടക്കം കുറിച്ച കാർഷിക- സാംസ്ക്കാരികോത്സവമായിരുന്നു മലബാറിലെ പ്രസിദ്ധമായ കൊണ്ടോട്ടി നേർച്ച .ഏതാനും വർഷമായി എന്തോ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കൊണ്ടോട്ടി നേർച്ച നിർത്തിവെച്ചിരിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്.
കൃഷിയും അനുബന്ധ തൊഴിലുകളും മാത്രം ഉപജീവന മാർഗ്ഗമായി കണ്ടിരുന്ന ഒരു കാലത്തിന്റെ നാട്ടുത്സവം തന്നെയായിരുന്നു കൊണ്ടോട്ടി നേർച്ച.
കാർഷികോൽപ്പന്നങ്ങളുടെയും വിവിധ കാർഷികോപകരണങ്ങളുടെയും വിവിധ ഇനം വിത്തുകളുടെയും ഗാര്‍ഹിക നിര്‍മാണ വസ്തുക്കളുടെയും പ്രത്യേക സ്റ്റാളുകളും വിപണനവുമൊക്കെ അന്നത്തെ നേർച്ചപ്പറമ്പിലെ പൊടിപൂരമെന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചകളായിരുന്നു .
ഖുബ്ബക്കടുത്തുള്ള വയലിൽ വിവിധ തരം വലിപ്പത്തിലുള്ള പീരങ്കികൾ പൊട്ടിച്ചായിരിക്കും നേർച്ചക്ക്
തുടക്കം കുറിക്കുക. പല പ്രദേശങ്ങളിൽ നിന്നുമായി പലതരം കാർഷിക വിളകളും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര കുബ്ബ കേന്ദ്രീകരിച്ചെത്തും.വിവിധ ഇനം കലാരൂപങ്ങളും നേർച്ചയോടനുബന്ധിച്ച്‌ അരങ്ങേറും.
ഖുബ്ബക്ക് ചുറ്റും ദളിതുവിഭാഗത്തിന്റെ ചവിട്ടുകളി കലാരൂപം അവതരിപ്പിക്കുന്നതും,
നേർച്ചയുടെ സമാപനം കുറിച്ച് കൊണ്ട് അതിലെ പ്രധാനമായ തട്ടാന്റെ പെട്ടി വരവുമൊക്കെ കൊണ്ടോട്ടി നേർച്ച കേരളീയ സംസ്ക്കാരത്തിൽ ലയിച്ച മൈത്രിയോത്സവമായിരുന്നു എന്ന് സമർഥിക്കുന്നതാണ്.
 - എൻ കെ മൊയ്തീൻ ചേറൂർ

2020, ജനുവരി 5, ഞായറാഴ്‌ച

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്രസിക്കുന്ന അധ്യായങ്ങൾ തേടിയുള്ള എന്റെ യാത്ര



*സ്വാതന്ത്ര്യസമര ചരിത്രത്തിലെ കനലൊടുങ്ങാത്ത സ്മരണകള്‍ തേടിയുള്ള യാത്ര*
     വെളിയംകോട് ഉമർ ഖാളി മസ്ജിദ്.
            സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് അധികാരികളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി നിനക്ക് നികുതി തരാൻ ഞങ്ങൾക്ക് മനസ്സില്ലെടാ എന്ന് ഉച്ചസ്ഥരം പ്രഖ്യാപിച്ച
ധീര ദേശാഭിമാനി ഉമർ ഖാദി അവർകൾ അന്ത്യനിദ്രയിലാണ്ടു കിടക്കുന്നത്  ഈ പള്ളിയോട് ചേർന്നാണ്.
1765 ലാണ് വെളിയങ്കോട്ടെ ഖാസിയാരകത്ത് കാക്കത്തറ ഉമർ ഖാദി ജനിച്ചത്.
ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട സാമ്രാജ്യത്വ ബ്രിട്ടീഷ് കിങ്കരന്മാരെ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കാൻ വേണ്ടി സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് ധീരമായി പോരാടിയ ദേശാഭിമാനിയായിരുന്നു പണ്ഡിതനും സൂഫിയും കവിയുമായിരുന്ന വെളിയങ്കോട് ഉമർ ഖാദി(റ) അവർകൾ.
രാജ്യ സ്നേഹം തുടിക്കുന്നതും പ്രവാചക കീർത്തനങ്ങൾ കോർത്തിണക്കിയതുമായ
അർത്ഥസമ്പുഷ്ടമായ നിരവധി കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
മാത്രമല്ല,വൈദ്യശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും തികഞ്ഞ ജ്ഞാനി കൂടിയായിരുന്നു അദ്ദേഹം.
ഇത് പോലെ അഗാധമായ പാണ്ഡിത്യത്തോടൊപ്പം തന്നെ ആത്മാർത്ഥമായ സ്വാതന്ത്ര്യവാഞ്ഛയുള്ള സമര നായകനും ബ്രിട്ടീഷ് വിരോധിയുമായിരുന്നു ഉമർ ഖാദി.

അധിനിവേശ ശക്തികളെ പരസ്യമായി വെല്ലുവിളിച്ച ഉമർ ഖാളി ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച് അവരുടെ കണ്ണിലെ കരടായി മാറിയിരുന്നു.
നികുതി നിഷേധസമരം നയിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു.
പിൽക്കാലത്താണ് ഗാന്ധിജിയുടെയും അലി സഹോദരന്മാരുടെയും മൗലാനാ ആസാദിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം നികുതി നിഷേധമെന്ന ആശയം സമര പരിപാടികളിലെ ഭാഗമായി ഉൾപ്പെടുത്തുന്നത്.
ദേശത്തും മറുദേശത്തുമായി ലോക പ്രശസ്തിയാർജ്ജിച്ച നല്ലൊരു പണ്ഡിതവൃന്ദം
തന്നെ ഉമർ ഖാദി നേടിയെടുത്തിരുന്നു.
ഉമർ ഖാളിക്ക് ആത്മീയമായും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും ഏറെ സ്വാധീനിച്ച നേതാവായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങൾ. 
ജാതി മത ഭേദമന്യേ നിത്യവും നിരവധി ആളുകൾ ഭക്ത്യാദരപൂർവ്വം വെളിയങ്കോട്ട് ഉമർ ഖാദി അവർകളുടെ ഖബറിടം സന്ദർശിക്കുന്നുണ്ട്.
സ്വന്തം രാജ്യത്തിനും ഇവിടെ ജീവിക്കുന്ന സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച്‌ 1857 ൽ ഈലോകത്തോട് വിട പറഞ്ഞ
ഉമർ ഖാദി അവർകളുടേത് ചരിത്രത്തിൽ നിത്യത നേടിയ ചൈതന്യവത്തായ നാമധേയമാണ്.
ഉമർ ഖാദിയെപ്പോലുള്ള മഹാത്മാക്കൾ മുന്നിൽ നിന്ന് നയിച്ച്
വെള്ളപ്പട്ടാളത്തിന്റെ കരാളഹസ്തങ്ങളിൽ നിന്നും ജാതി മത ഭേദമന്യെ സന്ധിയില്ലാത്ത സമരം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യമാണ് നാം ഇന്നനുഭവിക്കുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യം.
നിർർഭാഗ്യകരം എന്ന് പറയട്ടെ, നമ്മുടെ പൂർവ്വികർ നേടിത്തന്ന നാം അഭിമാനത്തോടെ എന്നും ഉയർത്തിപ്പിടിച്ച് പോന്ന ജനാധിപത്യവും മതേതരവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണകൂടം മതേതരഭാരതത്തിന്റെ അന്തസ്സത്തക്ക് മേൽ കത്തി വെയ്ക്കുകയാണ്‌.
  ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി തെരുവീഥികൾ അക്ഷരാർത്ഥത്തിൽ പ്രക്ഷുബ്ധമായിരിക്കുന്ന അവസ്ഥാവിശേഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
സ്വാതന്ത്ര്യസമര മുഖത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി നമ്മെ ഒറ്റ് കൊടുത്തവരുടെ പിൻമുറക്കാർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനങ്ങൾ നടത്തി ഇന്ത്യയുടെ ആത്മാവിനെ കീറി മുറിക്കാൻ വെമ്പൽ കൊള്ളുമ്പോൾ മാതൃരാജ്യത്തെ മാറോട് ചേർക്കുന്ന ഏതൊരു ഭാരതീയനും വെറുതെയിരിക്കാനാവില്ല.
സാമ്രാജ്യത്വ ശക്തികൾക്കെതിരെ മുന്നിൽ നിന്ന് സമരം നയിച്ച  മഹാത്മാക്കളായ വെളിയങ്കോട് ഉമർ ഖാദിയും മമ്പുറം തങ്ങളും  കെ മാധവന്‍ നായരും,ഇ.മൊയ്തുമൌലവിയും,കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാരും ,വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും,ആലിമുസ്ല്യാരും,എം പി നാരായണ മേനോനുമൊക്കെ‍ കാണിച്ചുതന്ന
ദേശക്കൂറിന്റെ സമരവീര്യം ഓരോ ഇന്ത്യക്കാരന്റെയും സിരകളിൽ പുനഃജനിക്കേണ്ടിയിരിക്കുന്നു.
ജയ് ഹിന്ദ് .
  - എൻ കെ മൊയ്തീൻ ചേറൂർ