2012, ഏപ്രിൽ 29, ഞായറാഴ്‌ച

***എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങള്‍***

  • "ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
    പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
    പഞ്ചാരപ്പനംതത്ത പറന്നു വന്നു............"
    എത്രകേട്ടാലും കൊതിതീരാത്ത ഗാനങ്ങളിലൊന്നാണ് ഈ പഴയ ഗാനം .1964 ല് '‍കുട്ടിക്കുപ്പാ...യം' എന്ന ചിത്രത്തില്‍ പി ഭാസ്കരന്‍ രചിച്ച് എം എസ് ബാബുരാജ് സംഗീതം നല്‍കി പി ലീല ആലപിച്ച ഈ അനശ്വര ഗാനം എന്റെ
    കുട്ടിക്കാലം മുതലേ
    മനസ്സില്‍ പതിഞ്ഞതാണ്. സിനിമ കളോടൊന്നും പ്രത്യേകിച്ച് ഇന്നത്തെ ആധുനിക കച്ചവട സിനിമകളോട് അതിരറ്റ താല്പര്യം കൊടുക്കുന്ന കൂട്ടത്തിലല്ലെങ്കിലും ചില സിനിമാ ഗാനങ്ങള്‍ ,അതും പഴയ ചിത്രങ്ങളിലെ പല നല്ലഗാനങ്ങളും മനസിലിട്ട് താലോലിക്കുന്നുണ്ട്.
    ഞാന്‍ ജനിക്കുന്നതിനും മുമ്പുള്ള ഗാനമാണെങ്കിലും ബാല്യത്തില്‍ റേഡിയോയിലൂടെയും കല്യാണ വീടുകളില്‍നിന്നും ഉച്ചഭാഷിണിയിലൂടെയുമൊക്കെ ഒഴുകിയെത്തുന്ന ഗാനങ്ങള്‍ കേട്ട് മനസിലേക്ക് ആവാഹിച്ചതാണിതൊക്കെ.
    ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും മലയാളത്തിന്‍റെ മനസ്സില്‍ ഇന്നും സൗകുമാര്യത്തോടെ ജീവിക്കുന്നു ഈ വരികള്‍.
    ഏകാന്ത സവാരികള്‍ക്കിടയില്‍ അലസത മാറ്റാന്‍ ഓര്‍മ്മ ച്ചെപ്പില്‍ സൂക്ഷിച്ച ഇത്തരം ഗാനങ്ങളും പലപ്പോഴും
    കൂട്ടായെത്തും. കുട്ടിക്കുപ്പായത്തില്‍ തന്നെ
    "പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ
    പൊട്ടിക്കരയിക്കും ജീവിതം
    ആശിച്ച വേഷങ്ങൾ ആടാൻ കഴിയാത്ത
    നാടകമാണെന്നോ ജീവിതം................" തുടങ്ങിയ
    വളരെ അര്‍ത്ഥം നിറഞ്ഞ മധുരവും നൊമ്പരവുമായ
    പച്ച മനുഷ്യന്‍റെ ഗന്ധമുള്ള ,മണ്ണിന്‍റെ ഗന്ധമുള്ള ഈ ഗാനങ്ങളൊക്കെ മനസിന് വല്ലാത്ത നിര്‍വൃതി നല്‍കും.
    "ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു
    പുന്നാരപ്പനംതത്ത പറന്നു വന്നു - ഒരു
    പഞ്ചാരപ്പനംതത്ത പറന്നു വന്നു.........
    പാടാത്ത പാട്ടില്ല പറയാത്ത കഥയില്ല
    ഓടക്കുഴലും കൊണ്ടോടിവന്നു - എന്നെ
    തേടിക്കൊണ്ടെന്റെ മുന്നിലോടിവന്നു (പാടാത്ത )........
    പുത്തനാം കിനാവുകള്‍ പൂങ്കതിരണിഞ്ഞപ്പോള്‍
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു - എന്റെ
    തത്തമ്മയ്ക്കതു ഞാനും കാഴ്ച വച്ചു (പുത്തനാം)
    കതിരൊക്കെ കിളി തിന്നാല്‍ പതിരൊക്കെ ഞാന്‍ തിന്നാല്‍
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം - അത്
    മതിയെന്റെ ഖല്‍ബിലപ്പോള്‍ ആനന്ദം .............................................."
    - എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

എന്‍റെ വിദ്യാലയം (ജി എം എല്‍ പി സ്കൂള്‍ ചേറൂര്‍)


എന്നെ അക്ഷരം പഠിപ്പിച്ച എന്‍റെ വിദ്യാലയമേ നിനക്ക് വന്ദനം .കാലത്തിന്‍റെ ഒഴുക്കില്‍ ഗതകാലസ്മരണകളുടെതേരിലേരിയ എന്‍റെ വിദ്യാലയ ജീവിതം. കൂട്ടുകാരോടൊപ്പം തിരുമുറ്റത്തും വരാന്തയിലും ഓടിച്ചാടിക്കളിച്ച എന്‍റെ ബാല്യകാലം .എന്നില്‍ ഒരുപാട് ഓര്‍മ്മകളിരമ്പുന്ന എന്‍റെ വിദ്യാലയ വരാന്തയും തിരുമുറ്റവും.സ്കൂള് വിട്ട് വീട്ടിലേക്ക് മഴ നനയാതിരിക്കാന്‍ കുപ്പായമഴിച്ച് തലയില്‍ കെട്ടി കൂട്ടുകാരോടൊപ്പം ഓടിയതും, തിരുമുറ്റത്ത് പന്ത് കളിച്ചതും കക്ക്കളി,ഒച്ചോളി ,കോട്ടികളി,സൈവര്‍ ....അങ്ങിനെ എന്തെല്ലാം കളികളായിരുന്നു..... വല്ലാത്തൊരുകാലം. കൂട്ടുകാരന്‍മാര്‍ , കൂട്ടുകാരികള്‍ . കൊച്ചുമനസ്സുകള്‍ തമ്മില്‍ ഇണങ്ങിയും പിണങ്ങിയും സന്തോഷവും സ്നേഹവും ദു:ഖവും കണ്ണീരും പങ്കുവെച്ചു കഴിഞ്ഞ
പല സുഖദായാകമായ ഓര്‍മ്മകളും എന്നില്‍ ഉണര്‍ത്തുന്നു .മനുഷ്യായുസ്സിന്റെ ബാല്യവും കൌമാരവും കടന്ന്‍ യുവത്വമെന്ന ഹേമന്തകാലവും പടിയിറങ്ങാനൊരുങ്ങുമ്പോഴും എന്‍റെ സ്കൂള്‍ ജീവിതം ഇന്നലെ എന്നപോലെ എന്‍റെ ഓര്‍മ്മകളില്‍ ഓടിയെത്തുന്നു. സഹപാഠികളില്‍ ഏറെ പേരെക്കുറിച്ചും എന്‍റെ പക്കല്‍ ഒരുവിവരവുമില്ല.
കൂട്ടുകൂടാനും പിരിയാനും വിധിക്കപ്പെട്ട ഈലോകത്ത് അതിനല്ലേ നിര്‍വ്വാഹമുള്ളൂ.ഗുരുക്കന്മാരില്‍
പലരും കാലയവനികക്കുള്ളിലേക്ക് മറഞ്ഞു.
സാമ്പത്തിക്കമായി ഞെരുങ്ങിയായിരുന്നു എന്‍റെ കുട്ടിക്കാലം . വറുതിയുടെ കാലത്തെ എന്‍റെ സ്കൂള്‍ ജീവിതം .ധരിക്കാന്‍ ഒരുകൂട്ട് ഉടുപ്പ്മാത്രം,പഠിക്കാന്‍ തൊട്ട് മുമ്പത്തെ വര്‍ഷം ഇതേ ക്ലാസില്‍ പഠിച്ചവരില്‍ നിന്നും പകുതി വിലകൊടുത്ത് വാങ്ങുന്ന പിഞ്ഞിപറിഞ്ഞ പുസ്തകങ്ങള്‍ . യാസഞ്ചര്‍ മിഠായിയും കടല മിഠായി യുമൊക്കെ വാങ്ങാന്‍ സ്കൂളിലേക്ക് പോകുമ്പോള്‍ ബാപ്പയില്‍നിന്നും കെഞ്ചിവാങ്ങുന്ന നാണയത്തുട്ടുകള്‍ പലപ്പോഴും മിഠായി വാങ്ങാതെ സ്വരൂപിച്ച് വെക്കും. എല്ലാം ഇന്നോര്‍ക്കുമ്പോള്‍ മിഴികള്‍ നിറയും .വല്ലാത്ത ഗദ്ഗദം.
സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ നാടായ ചേറൂരില്‍ 1947 ല്‍ തുടക്കം കുറിച്ച സ്കൂള്‍ പ്രശസ്തിയുടെ ഉന്നതികളിലെത്തിയ പലമാഹാന്മാരടക്കം ഒട്ടേറെ തലമുറകള്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കിഇന്നും തലയെടുപ്പോടെ നില്‍ക്കുന്ന സ്ഥാപനം ചേറൂരിന്‍റെ അഭിമാനസ്തംഭ മാണ് .

-എന്‍ കെ മൊയ്തീന്‍,ചേറൂര്‍