2020, ജനുവരി 19, ഞായറാഴ്‌ച

സന്ദർശകരിൽ വിസ്മയം തീർത്ത് നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കൊണ്ടോട്ടി കുബ്ബ.

സന്ദർശകരിൽ വിസ്മയം തീർത്ത്
നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന
കൊണ്ടോട്ടി കുബ്ബ.
=============
കൊണ്ടോട്ടിയുടെയും അതിന് ചുറ്റപ്പെട്ടുകിടക്കുന്ന മറ്റു പ്രദേശങ്ങളുടെയും ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന  തിലകിത അടയാളമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരത്തിനടുത്തുള്ള കുബ്ബ.
തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്ന് കൊണ്ടു പോകുന്ന ഒരു സംസ്ക്കാരമാണ് കേരള ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഈ കുബ്ബയും ഇതിന്റെ പുരാതന ചരിത്രവും നമുക്ക് നൽകുന്നത്.
 ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദ് ഷാ തങ്ങൾ (1687-1766) തുടക്കം കുറിക്കുകയും പിന്നീട് പിൻഗാമിയായി വന്ന
പുത്രൻ ഇഷ്ത്വാഖ് ഷാ തങ്ങൾ 1814 -ൽ പൂർത്തീകരിക്കുകയും ചെയ്തതാണ്
കുബ്ബയുടെ നിർമ്മാണ പ്രവർത്തി എന്ന് പറയപ്പെടുന്നു.
മുഹമ്മദ് ഷാ തങ്ങളുടെ ഖബറിടത്തിനു ചുറ്റുമായി സമചതുരാകൃതിയിൽ പേർഷ്യൻ വാസ്തു ശിൽപകലയിൽ തീർത്തും ഭീമമായ കരിങ്കൽ പാളികൾ ഉപയോഗിച്ചാണ് കുബ്ബ പണിതിരിക്കുന്നത്.
പൂനെയിൽ നിന്നും മധുരയിൽ നിന്നുമൊക്കെ എത്തിയ വിദഗ്ദരായശില്പികളാണ് ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
മുംബെയിൽ നിന്നും മലബാറിലെത്തിയതായിരുന്നു  സൂഫിവര്യനായിരുന്ന മുഹമ്മദ് ഷാതങ്ങളും കുടുംബവും.
 തെക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളം ചുറ്റി സഞ്ചരിച്ചതിന് ശേഷമാണ് കൊണ്ടോട്ടിയിലെത്തി അവർ സ്ഥിരതാമസമാക്കുന്നത്.
കൊണ്ടോട്ടി ഉള്‍പ്പെട്ട പ്രദേശ ഭരണം ടിപ്പുസുല്‍ത്താന്‍ നടത്തുന്ന കാലത്താണ് പേര്‍ഷ്യന്‍ വംശജരായ തങ്ങള്‍ കുടുംബം മോംബെയില്‍ നിന്നും 1717-ൽ
കൊണ്ടോട്ടിയില്‍ എത്തുന്നത്.
ദലിതരും മുസ്ലിംകളും ഇടകലർന്ന് വസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. ദലിതരും തങ്ങളെ വേണ്ട വിധം സ്വീകരിക്കുകയും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ മുൻപന്തിയിൽ പ്രവർത്തിക്കുകയും ചെയ്തു.
തങ്ങൾ ഒരു മതാചാര്യൻ മാത്രമായി ഒതുങ്ങിയില്ല.
പൊതു സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കാൻ തുടങ്ങി അദ്ദേഹം.
സാമുഹൃമേഖലയിൽ ഇടപെടുക എന്ന അന്നത്തെ സൂഫികളുടെ രീതി തങ്ങൾ അവലംഭിച്ചു.അതോടെ
തങ്ങൾക്ക് ജനങ്ങൾക്കിടയിൽ വളരെ വേഗം പിന്തുണ ആർജ്ജിച്ചെടുക്കാൻ സാധിച്ചു.
അത് വരെ ജനവാസമില്ലാതെ കാട് മൂടിക്കിടന്നിരുന്ന ഈ സ്ഥലം ജനങ്ങളെ കൂട്ടുപിടിച്ച് തങ്ങളുടെ നേതൃത്വത്തിൽ കാടുകളൊക്കെ വെട്ടിത്തെളിച്ച് വാസയോഗ്യമാക്കി മാറ്റിയെടുത്തു.
പിന്നീട് കൊണ്ടോട്ടിയുടെ സ്ഥാപകനായി മാറുകയായിരുന്നു തങ്ങൾ.
അങ്ങിനെ 'കാടുവെട്ടി' എന്ന പദത്തിൽ നിന്ന് ലോപിച്ച് വന്നതാണത്രെ ഇന്നത്തെ 'കൊണ്ടോട്ടി ' എന്ന നാമകരണം.
തങ്ങളിലുള്ള വിശ്വാസ്യതയിലും സത്യസന്ധതയിലും മതഭക്തിയിലും  ആകൃഷ്ടനായ ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തെ തന്റെ വിശ്വസ്തനാക്കുകയും ഭരണത്തിന്‍ കീഴിലെ നികുതി പിരിവിനായി തങ്ങളെ നിയോഗിക്കുകയും ചെയ്തു. പക്ഷെ നികുതി പിരിക്കാതെ മേൽനോട്ടം വഹിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. ടിപ്പു സുൽത്താൻ തങ്ങളവർകളെ 'ഇനാംദാർ' പട്ടം നൽകി ആദരിക്കുകയുണ്ടായി.
ടിപ്പു പിന്നീട്
മൈസൂരിലേക്ക് തിരിച്ചപ്പോള്‍ ഈ ഭൂമി വിശ്വസ്തനായ മുഹമ്മദ്‌ ഷാ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചരിത്രമുള്ള ഭൂമികയാണ് കൊണ്ടോട്ടി .
ഒരു പാട് ചിരപുരാതന ചരിത്രവും നഗര സംസ്കൃതിയും ഈ നാടിനു സ്വന്തമായുണ്ട്.
ജാതി മത വേലിക്കെട്ടുകളില്ലാതെ കാർഷിക സമൃദ്ധമായ ആ കാലഘട്ടത്തിൽ മുഹമ്മദ് ഷാ തങ്ങൾ തുടക്കം കുറിച്ച കാർഷിക- സാംസ്ക്കാരികോത്സവമായിരുന്നു മലബാറിലെ പ്രസിദ്ധമായ കൊണ്ടോട്ടി നേർച്ച .ഏതാനും വർഷമായി എന്തോ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കൊണ്ടോട്ടി നേർച്ച നിർത്തിവെച്ചിരിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്.
കൃഷിയും അനുബന്ധ തൊഴിലുകളും മാത്രം ഉപജീവന മാർഗ്ഗമായി കണ്ടിരുന്ന ഒരു കാലത്തിന്റെ നാട്ടുത്സവം തന്നെയായിരുന്നു കൊണ്ടോട്ടി നേർച്ച.
കാർഷികോൽപ്പന്നങ്ങളുടെയും വിവിധ കാർഷികോപകരണങ്ങളുടെയും വിവിധ ഇനം വിത്തുകളുടെയും ഗാര്‍ഹിക നിര്‍മാണ വസ്തുക്കളുടെയും പ്രത്യേക സ്റ്റാളുകളും വിപണനവുമൊക്കെ അന്നത്തെ നേർച്ചപ്പറമ്പിലെ പൊടിപൂരമെന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചകളായിരുന്നു .
ഖുബ്ബക്കടുത്തുള്ള വയലിൽ വിവിധ തരം വലിപ്പത്തിലുള്ള പീരങ്കികൾ പൊട്ടിച്ചായിരിക്കും നേർച്ചക്ക്
തുടക്കം കുറിക്കുക. പല പ്രദേശങ്ങളിൽ നിന്നുമായി പലതരം കാർഷിക വിളകളും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര കുബ്ബ കേന്ദ്രീകരിച്ചെത്തും.വിവിധ ഇനം കലാരൂപങ്ങളും നേർച്ചയോടനുബന്ധിച്ച്‌ അരങ്ങേറും.
ഖുബ്ബക്ക് ചുറ്റും ദളിതുവിഭാഗത്തിന്റെ ചവിട്ടുകളി കലാരൂപം അവതരിപ്പിക്കുന്നതും,
നേർച്ചയുടെ സമാപനം കുറിച്ച് കൊണ്ട് അതിലെ പ്രധാനമായ തട്ടാന്റെ പെട്ടി വരവുമൊക്കെ കൊണ്ടോട്ടി നേർച്ച കേരളീയ സംസ്ക്കാരത്തിൽ ലയിച്ച മൈത്രിയോത്സവമായിരുന്നു എന്ന് സമർഥിക്കുന്നതാണ്.
 - എൻ കെ മൊയ്തീൻ ചേറൂർ

2020, ജനുവരി 5, ഞായറാഴ്‌ച

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്രസിക്കുന്ന അധ്യായങ്ങൾ തേടിയുള്ള എന്റെ യാത്ര



*സ്വാതന്ത്ര്യസമര ചരിത്രത്തിലെ കനലൊടുങ്ങാത്ത സ്മരണകള്‍ തേടിയുള്ള യാത്ര*
     വെളിയംകോട് ഉമർ ഖാളി മസ്ജിദ്.
            സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് അധികാരികളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി നിനക്ക് നികുതി തരാൻ ഞങ്ങൾക്ക് മനസ്സില്ലെടാ എന്ന് ഉച്ചസ്ഥരം പ്രഖ്യാപിച്ച
ധീര ദേശാഭിമാനി ഉമർ ഖാദി അവർകൾ അന്ത്യനിദ്രയിലാണ്ടു കിടക്കുന്നത്  ഈ പള്ളിയോട് ചേർന്നാണ്.
1765 ലാണ് വെളിയങ്കോട്ടെ ഖാസിയാരകത്ത് കാക്കത്തറ ഉമർ ഖാദി ജനിച്ചത്.
ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട സാമ്രാജ്യത്വ ബ്രിട്ടീഷ് കിങ്കരന്മാരെ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കാൻ വേണ്ടി സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് ധീരമായി പോരാടിയ ദേശാഭിമാനിയായിരുന്നു പണ്ഡിതനും സൂഫിയും കവിയുമായിരുന്ന വെളിയങ്കോട് ഉമർ ഖാദി(റ) അവർകൾ.
രാജ്യ സ്നേഹം തുടിക്കുന്നതും പ്രവാചക കീർത്തനങ്ങൾ കോർത്തിണക്കിയതുമായ
അർത്ഥസമ്പുഷ്ടമായ നിരവധി കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
മാത്രമല്ല,വൈദ്യശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും തികഞ്ഞ ജ്ഞാനി കൂടിയായിരുന്നു അദ്ദേഹം.
ഇത് പോലെ അഗാധമായ പാണ്ഡിത്യത്തോടൊപ്പം തന്നെ ആത്മാർത്ഥമായ സ്വാതന്ത്ര്യവാഞ്ഛയുള്ള സമര നായകനും ബ്രിട്ടീഷ് വിരോധിയുമായിരുന്നു ഉമർ ഖാദി.

അധിനിവേശ ശക്തികളെ പരസ്യമായി വെല്ലുവിളിച്ച ഉമർ ഖാളി ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച് അവരുടെ കണ്ണിലെ കരടായി മാറിയിരുന്നു.
നികുതി നിഷേധസമരം നയിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു.
പിൽക്കാലത്താണ് ഗാന്ധിജിയുടെയും അലി സഹോദരന്മാരുടെയും മൗലാനാ ആസാദിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം നികുതി നിഷേധമെന്ന ആശയം സമര പരിപാടികളിലെ ഭാഗമായി ഉൾപ്പെടുത്തുന്നത്.
ദേശത്തും മറുദേശത്തുമായി ലോക പ്രശസ്തിയാർജ്ജിച്ച നല്ലൊരു പണ്ഡിതവൃന്ദം
തന്നെ ഉമർ ഖാദി നേടിയെടുത്തിരുന്നു.
ഉമർ ഖാളിക്ക് ആത്മീയമായും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും ഏറെ സ്വാധീനിച്ച നേതാവായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങൾ. 
ജാതി മത ഭേദമന്യേ നിത്യവും നിരവധി ആളുകൾ ഭക്ത്യാദരപൂർവ്വം വെളിയങ്കോട്ട് ഉമർ ഖാദി അവർകളുടെ ഖബറിടം സന്ദർശിക്കുന്നുണ്ട്.
സ്വന്തം രാജ്യത്തിനും ഇവിടെ ജീവിക്കുന്ന സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച്‌ 1857 ൽ ഈലോകത്തോട് വിട പറഞ്ഞ
ഉമർ ഖാദി അവർകളുടേത് ചരിത്രത്തിൽ നിത്യത നേടിയ ചൈതന്യവത്തായ നാമധേയമാണ്.
ഉമർ ഖാദിയെപ്പോലുള്ള മഹാത്മാക്കൾ മുന്നിൽ നിന്ന് നയിച്ച്
വെള്ളപ്പട്ടാളത്തിന്റെ കരാളഹസ്തങ്ങളിൽ നിന്നും ജാതി മത ഭേദമന്യെ സന്ധിയില്ലാത്ത സമരം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യമാണ് നാം ഇന്നനുഭവിക്കുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യം.
നിർർഭാഗ്യകരം എന്ന് പറയട്ടെ, നമ്മുടെ പൂർവ്വികർ നേടിത്തന്ന നാം അഭിമാനത്തോടെ എന്നും ഉയർത്തിപ്പിടിച്ച് പോന്ന ജനാധിപത്യവും മതേതരവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണകൂടം മതേതരഭാരതത്തിന്റെ അന്തസ്സത്തക്ക് മേൽ കത്തി വെയ്ക്കുകയാണ്‌.
  ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി തെരുവീഥികൾ അക്ഷരാർത്ഥത്തിൽ പ്രക്ഷുബ്ധമായിരിക്കുന്ന അവസ്ഥാവിശേഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
സ്വാതന്ത്ര്യസമര മുഖത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി നമ്മെ ഒറ്റ് കൊടുത്തവരുടെ പിൻമുറക്കാർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനങ്ങൾ നടത്തി ഇന്ത്യയുടെ ആത്മാവിനെ കീറി മുറിക്കാൻ വെമ്പൽ കൊള്ളുമ്പോൾ മാതൃരാജ്യത്തെ മാറോട് ചേർക്കുന്ന ഏതൊരു ഭാരതീയനും വെറുതെയിരിക്കാനാവില്ല.
സാമ്രാജ്യത്വ ശക്തികൾക്കെതിരെ മുന്നിൽ നിന്ന് സമരം നയിച്ച  മഹാത്മാക്കളായ വെളിയങ്കോട് ഉമർ ഖാദിയും മമ്പുറം തങ്ങളും  കെ മാധവന്‍ നായരും,ഇ.മൊയ്തുമൌലവിയും,കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാരും ,വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും,ആലിമുസ്ല്യാരും,എം പി നാരായണ മേനോനുമൊക്കെ‍ കാണിച്ചുതന്ന
ദേശക്കൂറിന്റെ സമരവീര്യം ഓരോ ഇന്ത്യക്കാരന്റെയും സിരകളിൽ പുനഃജനിക്കേണ്ടിയിരിക്കുന്നു.
ജയ് ഹിന്ദ് .
  - എൻ കെ മൊയ്തീൻ ചേറൂർ