2014, ഓഗസ്റ്റ് 26, ചൊവ്വാഴ്ച

**ബാബ്മക്ക അഥവാ മക്കാകവാടം. എന്റെ പ്രവാസത്തിന് ഇതള്‍ വിരിഞ്ഞതിവിടം**


 എന്റെ പ്രവാസത്തിന്റെ പിന്നിട്ട ജീവിത വഴികളിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാണെന്നില്‍ ഇവിടമുണര്‍ത്തുന്നത്ജിദ്ദയുടെ വാണിജ്യ സിരാകേന്ദ്രവും പൈതൃകനഗരവുമായി അറിയപ്പെടുന്ന നഗരമാണ് ബാബ് മക്ക .ജിദ്ദയെ അറിയുന്നവര്‍ക്ക് സുപരിചിതം.ജിദ്ദയുടെ തിലകിത അടയാളമാണീകവാടം .നമ്മെ അതിശയിപ്പിക്കുന്ന ത്വരിതഗതിയിലുള്ള മാറ്റങ്ങളാണ് ഇന്ന്  പട്ടണത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്.ഈയിടെ അതുവഴിയുള്ള യാത്രാമദ്ധ്യേ വിജനമായികണ്ടപ്പോള്‍ ഒരു ചിത്രമെടുക്കണമെന്നു തോന്നി.പ്രവാസ ഭൂമികയിലെ ശ്രദ്ധേയമായ ഇത് പോലുള്ള പൗരാണികത വിളിച്ചോതുന്ന അടയാളങ്ങള്‍ കാന്തിദമായ കാഴ്ചകളാണ് നമുക്ക് നല്‍കുന്നത്എന്നെ സംബന്ധിച്ചിടത്തോളം  സ്വപ്നലോകത്തെ പ്രവാസജീവിതത്തിന് നാന്ദി കുറിച്ചതിവിടംഅത് കൊണ്ട് തന്നെ ഇത്രയും കാലത്തെ പ്രവാസ ജീവിതത്തില്‍ ഒരു പൊക്കിള്‍കൊടി ബന്ധം  നഗരവുമായുണ്ടെനിക്ക് .

  
പ്രവാസത്തിന്റെ ആരംഭഘട്ടങ്ങളില്‍ ജീവിതച്ചെലവിനുള്ള
വക നോക്കിയിരുന്നത് ചുറ്റുവട്ടങ്ങളിലൊക്കെയായിരുന്നു.ഇത്രയും കാലത്തെ ഗള്‍ഫ് ജീവിതത്തിലെ പിന്നിട്ട നാള്‍വഴികളിലൂടെ
ഒരു ഓട്ടപ്രദക്ഷിണം നടത്തിയാല്‍ ദീപ്തകമായ ഓര്‍മ്മകള്‍ കൊണ്ട് മനം നിറയും.
ഇന്നും ഇവിടമെത്തുമ്പോള്‍ മരുഭൂനാട്ടിലെ ജീവിതയാത്രയിലെ പിന്നിട്ട കാലങ്ങളിലേക്ക് മനമൊരു മിന്നല്‍ പ്രയാണം നടത്തും.ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള പല പല ദേശക്കാര്‍ ,ഭാഷക്കാര്‍ തമ്മില്‍ കണ്ട്മുട്ടിയും കൂട്ട്കൂടിയും സഹജോലിക്കാരായും സഹമുറിയന്മാരായും അവരുടെയൊക്കെ സംസ്ക്കാരങ്ങള്‍ കണ്ടും അനുഭവിച്ചും പഠിച്ചും ഒരുമിച്ചും വഴിപിരിഞ്ഞും ഒക്കെയായുള്ള സമ്മിശ്രമായ ജീവിതം .സന്തോഷവും ദുഃഖവുമൊക്കെ മനുഷ്യ സഹജമാണല്ലോ.എല്ലാം സംഗ്രഹിച്ചതാണല്ലോ ജീവിതം.മനസ്സിന്റെ സന്തോഷത്തില്‍ കൂടെ ആഹ്ലാദിക്കാനും സന്താപത്തിന്റെ പിരിമുറുക്കം മനസ്സില്‍ നിന്നും ഉരുക്കിക്കളയാനും പലപ്പോഴും ഒപ്പമുണ്ടായിരുന്നത് ഇവരൊക്കെയായിരുന്നു. മരുനാട്ടിലെ ജീവിത മദ്ധ്യേ നേരിട്ട ചില പ്രയാസങ്ങള്‍ മുന്നോട്ടുള്ള പ്രയാണത്തിന്
വിഘ്നം സൃഷ്ടിക്കുമ്പോഴും എല്ലാം മനക്കരുത്തോടെ പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുമ്പോട്ട് നീങ്ങാന്‍ ദൈവാധീനം തുണയായി.
.എല്ലാ മോഹങ്ങളും പ്രതീക്ഷകളും സാക്ഷാത്ക്കരിക്കണമെന്നില്ല.തിരയടങ്ങാത്ത കടല്‍ പോലെയാണ് മനസ്സിന്റെ ആഗ്രഹങ്ങള്‍ .അടങ്ങാത്ത ഓളങ്ങളാണല്ലോ മോഹങ്ങള്‍. കരകാണാകടലിനിപ്പുറത്തുള്ള സ്വപ്‌നലോകത്തെ മരുപ്പച്ചയും തേടി രണ്ടു ദശകത്തിലപ്പുറം എത്തി നില്‍ക്കുന്ന പ്രവാസജീവിതത്തില്‍ മാറ്റിവെപ്പുകളായി ശിഷ്ടകാലത്തേക്ക് വളരെയൊന്നും സമ്പാദിച്ചില്ലെങ്കിലും അല്ലലില്ലാതെ ഉള്ളത് കൊണ്ട് നിറഞ്ഞ സംതൃപ്തിയോടെ ജീവിതം മുന്നോട്ട് നയിക്കുമ്പോഴും
പുണ്യനാട്ടില്‍ ഉപജീവനത്തിനുള്ള വക കണ്ടെത്താന്‍ സഹായിച്ച നാടിനോടും നാട്ടാരോടും കൃതജ്ഞത ഈയുള്ളവനുണ്ട്.
ഇസ്ലാം മത വിശ്വാസികളുടെ ലോകത്തിലെ ഏറ്റവും പരിശുദ്ധിയേറിയ അല്ലാഹുവിന്റെ പുണ്യഭവനങ്ങളില്‍ എത്താനും ജഗന്നിയന്താവിന്റെ കരുണാകടാക്ഷത്തിനായി
ഇരവ് തേടാനും ബാല്യം തൊട്ടേ മനതാരില്‍ മൊട്ടിട്ടമോഹമായിരുന്നു.അത് സഫലമായി എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ധന്യമായ മുഹൂര്‍ത്തങ്ങളാണ്.
ലോക മുസ്ലിംകളുടെ പരിശുദ്ധ
തീര്‍ത്ഥാടനകേന്ദ്രമായ വിശുദ്ധഭവനങ്ങളിലെത്താന്‍ ചെറുപ്പം തൊട്ടേ എന്നില്‍ മോഹമുദിപ്പിച്ചതില്‍ അന്നത്തെ ചില മാപ്പിളപ്പാട്ടുകളും വഹിച്ച പങ്ക് മറക്കാവതല്ല.
(ഹജ്ജിന്നായ്‌ മക്കത്തെത്തും ജനകോടി മുത്തിമണക്കുന്ന ഹജറുൽ അസ്‌വദ് കാണുവാനെത്തിക്കേണമേ..
കാഫ്മലകണ്ട പൂങ്കാറ്റേ കാണിക്ക നീകൊണ്ട് വന്നാട്ടെ,കാരക്കകായ്ക്കുന്ന നാട്ടിന്റെ മദ്ഹൂറും കിസ്സ പറഞ്ഞാട്ടെ ...
മക്കപുരി കഅബമണി ദിക്കണക്കല്ലാഹ് എന്നില്‍ ആക്കം കൂട്ടല്ലാഹ് മരണമണി മുഴങ്ങും മുമ്പെന്‍ ആശ തീര്‍ക്കല്ലാഹ്... )
എല്ലാ നേട്ടങ്ങള്‍ക്കും ഉപരിയായുള്ള ഏറ്റവും വലിയ ജീവിതസൌഭാഗ്യം എന്റെ തേട്ടം ദൈവം കേട്ടു എന്നുള്ളതാണ് .
എല്ലാം അനുഗ്രഹങ്ങളും നല്‍കി തുണച്ച സര്‍വ്വലോകരക്ഷിതാവായ നാഥന് സര്‍വ്വ സ്തോത്രവും . റബ്ബിന്റെ കരുണാകടാക്ഷം നമ്മില്‍ ഓരോരുത്തരിലും സദാ വര്‍ഷിക്കുമാറാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ ...

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2014, ഓഗസ്റ്റ് 25, തിങ്കളാഴ്‌ച

**ചരിത്രാന്വേഷകന്‍ ബഷീര്‍ പൂക്കോട്ടൂരിന് ചരിത്രപ്രേമികളുടെ ആദരം**

    ഇക്കഴിഞ്ഞ ആഗസ്റ്റ്‌ പതിനാറിന്(16.8.2014) മലപ്പുറം വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി നഗറില്‍ വെച്ച് സൌദിയിലെ യാമ്പു കെ എം സി സി പുറത്തിറക്കിയ " 1921 മലബാര്‍ സമരം "എന്ന പുസ്തക പ്രകാശനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ചരിത്ര ഗവേഷകനും പത്രപ്രവര്‍ത്തകനുമായിരുന്ന കെ കോഡൂരിന്റെ സ്മരണാര്‍ഥമുള്ള പുരസ്കാരമാണ് ചരിത്രാന്വേഷകനും ചരിത്ര വിവരങ്ങളെ ഇന്റര്‍ നെറ്റെന്ന വിശാലമായ ലോകത്തെത്തിച്ച് ശ്രദ്ധേയനായ ബഷീര്‍ പൂക്കോട്ടൂരിന് ലഭിച്ചത്.
ഇന്റര്‍ നെറ്റ് സോഷ്യല്‍ മീഡിയകള്‍
സാമൂഹികജീവിതത്തിന്റെ സകലമേഖലയിലും അത്യന്താപേക്ഷിതമായ ഒന്നായി മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ നവീനതയില്‍ കാലത്തിന്റെ ഒഴുക്കിനൊത്ത് താന്‍ നടത്തിയ ചരിത്രാന്വേഷണ വിവരങ്ങളെ സൈബര്‍താളുകളിലൂടെ നല്‍കി ശ്രദ്ധിതമായിരിക്കയാണ് ബഷീര്‍.
ജന്മിത്വ സാമ്രാജ്യത്വ ശക്തികളുടെ കിരാത വാഴ്ചയില്‍ നിന്നും സ്വരാജ്യത്തിന്റെ മോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച ധീര ദേശാഭിമാനികളെ അവരുടെ രക്തബന്ധമുള്ള 
പിന്‍ മുറകള്‍ പോലും വിസ്മൃതിയിലേക്ക് തള്ളിവിട്ട് കൊണ്ടിരിക്കുന്ന ഇക്കാലത്ത് അവരുടെ പോരാട്ട വീര്യചരിത്രവും
സ്മരണകളുറങ്ങുന്ന കാലത്തിന്റെ ശേഷിപ്പികളും തേടി നാടുനീളെ നടന്ന്‍ശേഖരിച്ചെടുത്ത് അവ സോഷ്യല്‍ മീഡിയയിലൂടെ 
ചരിത്രകുതുകികളില്‍ എത്തിക്കുന്ന ഇദ്ദേഹത്തിന്‍റെ നിസ്തുലവും നിസ്വാര്‍ത്ഥവുമായ ദേശക്കൂര്‍ തീര്‍ച്ചയായും പ്രശംസനീയമാണ്.അദ്ദേഹത്തിന് ലഭിക്കേണ്ട അര്‍ഹതക്കുള്ള അംഗീകാരമാണ് ഇതിലൂടെ നല്‍കിയിരിക്കുന്നത്.ഇതിന്റെ പ്രവര്‍ത്തകരെ ഞാന്‍ അഭിനന്ദിക്കുന്നു.

ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്ര ഏടുകളിലേക്ക് സമാനതകളില്ലാത്ത പീഡനങ്ങളുടെയും പോരാട്ടങ്ങളുടെയും കദന ചരിതം എഴുതി ചേര്‍ക്കപ്പെട്ട നാടാണ് മലബാര്‍ പ്രദേശം.
നമ്മുടെ രാജ്യം അടക്കിവാണ സാമ്രാജ്യത്വശക്തികളോട് അടരാടി
മാതൃരാജ്യത്തിന്‌ വേണ്ടി വീര മൃത്യുവരിച്ച മഹാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മലബാറിലെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ രണഭൂമികയിലൂടെ സഞ്ചരിച്ച് സാക്ഷ്യപത്രങ്ങളായ ഇടങ്ങളും ശേഷിപ്പുകളും കണ്ടെത്തി
ചരിത്ര ജിജ്ഞാസുക്കളിലേക്ക് പകര്‍ന്ന് കൊടുക്കുകയാണ് ദേശസ്നേഹം നെഞ്ചിലേറ്റിയ യുവത്വം. 1921 ലെ മലബാര്‍ സമരമടക്കമുള്ള
മലബാറില്‍ നടന്ന സ്വാതന്ത്ര്യസമര പോരാട്ടങ്ങളെക്കുറിച്ച് ചരിത്ര വിവരങ്ങളും ഗ്രന്ഥങ്ങളും സ്വരൂപിച്ചും
ചരിത്രം ചോര ചിന്തിയ മലബാറിന്റെ പോരാട്ട വീഥികളിലൂടെ സഞ്ചരിച്ച് സാക്ഷ്യപത്രങ്ങളായ ഇടങ്ങളും ശേഷിപ്പുകളും കണ്ടെത്തി വസ്തുനിഷ്ഠമായി സചിത്രസഹിതം ഒരു ചരിത്ര വിദ്യാര്‍ത്ഥിക്കുതകും വിധം അടുക്കും ചിട്ടയോടെയും യഥേഷ്ടം ഓരോ സംഭവങ്ങളെ കുറിച്ചും വെവ്വേറെ നല്‍കിയിരിക്കുകയാണ് ബഷീര്‍ തന്റെ വെബ്സൈറ്റിലൂടെ .
ജന്മിത്വ സാമ്രാജ്യത്വ പൗരോഹിത്യ ശക്തികള്‍ നമ്മുടെ സ്വാതന്ത്ര്യത്തിനുമേല്‍ ഇരുള്‍ സൃഷ്ടിച്ചപ്പോള്‍ അതുവഴി നാം അനുഭവിക്കേണ്ടിവന്ന ദുരിത
ജീവിതത്തില്‍ നിന്നും കരകയറാന്‍
ധീരപോരാളികള്‍ നടത്തിയ അതിശക്തമായ പ്രതിഷേധാഗ്നിയായിരുന്നു ഏറനാട്ടിലും വള്ളുവനാട്ടിലും കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭങ്ങള്‍.
അവരൊഴുക്കിയ ചോരയുടെ വിലയാണ് നാമിന്നനുഭവിയ്ക്കുന്ന സ്വാതന്ത്യ്രം.
അവര്‍ കൊളുത്തി വെച്ച സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തില്‍ നാം ജീവിക്കുമ്പോഴും വിളക്ക് അണയാതെ സൂക്ഷിക്കാനും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച
മഹാത്മാക്കളുടെ സ്മരണ കാലാന്തരങ്ങളിലേക്ക്‌ പകര്‍ന്ന് കൊടുക്കാനും ആധുനികതയുടെ ഒഴുക്കിനൊത്ത് മാറി വന്ന നവമാധ്യമമായ കംമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ
യഥേഷ്ടം ഒരുക്കി വെച്ചിരിക്കയാണിവിടെ.
ഇന്ത്യന്‍ മണ്ണില്‍ പാശ്ചാത്യ ശക്തികളുടെ ക്രൂരവും പൈശാചികവുമായ ദുര്‍വാഴ്ചയില്‍ പൊറുതിമുട്ടി പോരാടിയ മലബാറിലെ ധീര ദേശാഭിമാനികള്‍. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു നല്‍കിയ അവരുടെ വീര ചരിതങ്ങളെ വാഴ്ത്തി ചരിത്ര കഥനങ്ങളിലേക്ക് ആനയിക്കുക വഴി പുതുതലമുറയെ ദേശചിന്തയുള്ള, രാജ്യസ്നേഹമുള്ളവരാക്കി മാറ്റിയെടുക്കുകയാണ് യുവ ചരിത്രാന്വേഷകന്‍.
മലബാര്‍ സമരവുമായി ബന്ധപ്പെട്ടുള്ള വിപുലമായ ഗ്രന്ഥശേഖരംതന്നെ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.മലബാറില്‍ നടന്ന സ്വാതന്ത്ര്യപോരാട്ട ചരിത്ര സംബന്ധിയായ രചനകളോ പൈതൃകങ്ങളോ മറ്റു
ശേഷിപ്പുകളോ ഉണ്ടെന്നറിഞ്ഞാല്‍ അദ്ദേഹത്തിനു
ഇരിക്കപ്പൊറുതിയുണ്ടാവില്ല. അത് കൈപ്പറ്റുകയോ സന്ദര്‍ശിക്കുകയോ ചെയ്തു ചരിത്ര കുതുകികളില്‍ എത്തിക്കുന്നത്
വരെ ദേശസ്നേഹിക്ക് വിശ്രമമില്ല.സ്വാതന്ത്ര്യസമരത്തിന്റെ കനലെരിഞ്ഞ, ധീര സ്മരണകളുറങ്ങുന്ന മലബാറിലെ വീഥികളില്‍ അന്വേഷകന്റെ നടത്തമെത്താത്തയിടം വിരളം.
അവധിക്ക് നാട്ടിലുള്ളപ്പോള്‍ അന്വേഷണ ത്വരയോടെ
ചില ചരിത്ര-പൈതൃക ശേഷിപ്പുകള്‍ തേടി ഈയുള്ളവനും ഇദ്ദേഹത്തോടൊപ്പം ഗമിക്കാനുള്ള അവസരം കിട്ടിയിട്ടുണ്ട്.അദ്ദേഹത്തോടൊപ്പമുള്ള ചരിത്രാന്വേഷണസഞ്ചാരം എനിക്ക് സഫലമായ യാത്രയുടെ നിര്‍വൃതിയാണ് നല്‍കിയത്.വിലപ്പെട്ട ചരിത്ര വിവരങ്ങളാണ് അദ്ദേഹത്തില്‍ നിന്നും യാത്രയിലുടനീളം പകര്‍ന്നു കിട്ടിയത്.
ചരിത്ര ചിന്തയും ദേശീയ അവബോധവും യുവാക്കളില്‍ ഉണ്ടാക്കിയെടുക്കാനും അവ വിസ്മൃതിലാണ്ട് പോവാതിരിക്കാനും യുവ ചരിത്രാന്വേഷകന്‍ കാണിക്കുന്ന ഔത്സുക്യം തീര്‍ച്ചയായും മഹത്തരം തന്നെമലബാറിലെ ദേശീയോദ്ഗ്രഥനത്തിന്റെ കേളികേട്ട പൂക്കോട്ടൂരിന്റെ മണ്ണില്‍ നിന്നും കാലം ഏല്‍പ്പിച്ച ചരിത്രത്തിന്റെ കാവലാള്‍ക്ക് സഹയാത്രികനായ എളിയവന്റെ എല്ലാ വിധ അഭിവാദ്യങ്ങളും.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍