2013, ജൂൺ 28, വെള്ളിയാഴ്‌ച

കുട്ടികള്‍ പെണ്ണായതിന്റെ പേരില്‍ ഭാര്യക്കും മക്കള്‍ക്കും ക്രൂരത


പെണ്‍മക്കള്‍ക്ക് ജന്മം നല്‍കി എന്നതിന്റെ പേരില്‍ ഭര്‍ത്താവ് ഉപേക്ഷിക്കപ്പെട്ട ഈ സ്ത്രീയുടെയും മൂന്ന്‍ പെണ്‍കുട്ടികളുടെയും ദയനീയാവസ്ഥ ഒന്ന്‍ കേട്ട് നോക്കൂ..
സാക്ഷരതയിലും സാംസ്കാരികതയിലും പ്രബുദ്ധതയിലും ഊറ്റം കൊള്ളുന്ന കേരളത്തില്‍ സമാധാനത്തിന്റെയും ശാന്തിയുടെയും വെള്ളരിപ്രാക്കള്‍ സദാ കര്‍മ്മനിരതരായി വട്ടമിട്ട് പറക്കുന്ന സാക്ഷാല്‍ മലപ്പുറത്തിന്റെ പള്ളിക്കല്‍ എന്ന ഗ്രാമത്തില്‍നിന്നാണിത് .
തന്റെ വയറ്റില്‍ പിറന്നത് പെണ്‍കുട്ടികളായി എന്ന ഒറ്റ കാരണത്താല്‍ ഭര്‍ത്താവും
ഭര്‍തൃകുടുംബവും നിരന്തരം പീഡിപ്പിക്കുന്നു ,പോരാത്തതിന് അവരോടൊപ്പം ചേര്‍ന്ന് ഭര്‍ത്താവിന്റെയും ഭര്‍തൃകുടുംബത്തിന്റെയും
ആവശ്യത്തിനൊത്ത് അയല്‍വാസികളും അവരാല്‍ കഴിയുന്ന മട്ടില്‍ ആ ഉമ്മയെയും മക്കളെയും പല വിധ ഉപദ്രവങ്ങള്‍ ചെയ്യുന്നത്രെ. ഏതൊരു ഘട്ടത്തിലും അയല് വാസിക്ക് എന്തെങ്കിലും ആപത്ത് സംഭവിക്കുമ്പോള്‍ പരസഹായമാകേണ്ടവര്‍ തന്നെ ഉപദ്രവകാരിളാകുന്നു. അവര്‍ തന്നെ ഇത്രയും മനുഷ്യത്വവും നന്മയും ചോര്‍ന്ന്‍ പോയവരാണെങ്കില്‍ പിന്നെ എന്തായിരിക്കും അവസ്ഥ.
വേദനാജനകമായ ഈ വാര്‍ത്ത കേട്ട് എന്റെ നെഞ്ചുലച്ച്പോയി. ഭര്‍ത്താവെന്ന /പിതാവെന്ന ആ ദുഷ്ടന്‍ സ്വന്തം രക്തത്തില്‍ പിറന്ന മക്കളെ ദേഹോപദ്രവമടക്കം അക്രമം കാണിച്ച് ജീവിക്കാന്‍
പോലുമനുവദിക്കാതെ ക്രൂരമായി ശല്യംചെയ്യുന്നെന്നു കേള്‍ക്കുമ്പോള്‍ ഒരു പിതാവെന്ന സ്ഥാനത്ത് നിന്ന് ചിന്തിക്കുമ്പോള്‍ സ്വന്തം മക്കളെ എങ്ങിനെ ഇത്ര പൈശാചികമായി ഉപദ്രവിക്കാന്‍ കഴുയുന്നെന്നോര്‍ത്ത് അത്ഭുതം തോന്നുന്നു.
പെണ്‍ കുഞ്ഞിനു ജന്മം നല്കിയ പിതാവിന്നു സ്വര്‍ഗം ഉറപ്പെന്ന് പഠിപ്പിച്ച മതത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നതെന്നോര്‍ക്കുമ്പോള്‍ അന്ധാളിച്ച് പോകയാണ്.

2013, ജൂൺ 25, ചൊവ്വാഴ്ച

ഫോട്ടോഗ്രാഫറിലെ "പുല്‍ച്ചാടി" മണിനിത്യവൃത്തിക്കായി കൂലി വേല ചെയ്യുന്നത്രെ

"പച്ചപുല്ചാടീ മഞ്ഞ പുല്ചാടീ
ചൊമല പുല്ച്ചാടീ പുള്ളി പുല്ച്ചാടീ
ചെല്ലം ചാടി നടക്കണ പുല്ച്ചാടീ
ഞാനും നിന്നെപ്പോലൊരു പുല്‍ച്ചാടി
തുള്ളി തുള്ളിയലപ്പ് കൂട്ടില്ലാതെയിരിപ്പ്
നീയോ ഞാനോ ഞാനോ നീയോ പുല്ച്ചാടീ............"
ഈ പുല്‍ച്ചാടി പയ്യനെ അറിയില്ലേ.
ഫോട്ടോഗ്രാഫര്‍ എന്ന സിനിമയില്‍ താമി എന്ന ബാല കഥാപാത്രത്തെ അവതരിപ്പിച്ച് 2006 ലെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് വരെ കരസ്ഥമാക്കിയ മണി എന്ന
ആദിവാസി ബാലന്‍ കുടുംബത്തിന് അന്നത്തിനുള്ള വക തേടി കോഴിക്കോട് ഭാഗങ്ങളില്‍ തോട്ടം പണി അടക്കമുള്ള കൂലി വേല ചെയ്യുന്നത്രേ.
ഈയിടെയായി പല മാധ്യമങ്ങളിലും ഈ വാര്‍ത്ത വന്നുകൊണ്ടിരിക്കുന്നു.
സിനിമാലോകത്ത് സുഖലോലുപതയില്‍ ആനന്ദനിര്‍ത്തമാടുന്നവര്‍ ഈ ആദിവാസി ബാലനെ മറന്നോ?!. അതോ
വിഗതകുമാരന്‍ എന്ന ആദ്യ സിനിമയില്‍ മേല്‍ ജാതിക്കാരിയായ സരോജിനി എന്ന കഥാപാത്രത്തെ അഭിനയിച്ചതിന് ഒരു താഴ്ന്ന ജാതിക്കാരിയായതിന്റെ കാരണത്താല്‍ പി കെ
റോസിയെ ആട്ടിയോടിച്ച ജാതി വര്‍ണ്ണ വിവേചന പിശാചുകള്‍ ഇവനെയും വിരട്ടിയോ. സിനിമാ അഭിനയമെന്തെന്നു ഇതിനു മുമ്പ് കേട്ടിട്ട് പോലുമില്ലാത്ത ആദിവാസി പയ്യന്‍ , ആദ്യമായി കാണുന്ന ക്യാമറക്ക് മുമ്പില്‍ കാട്ടിലൂടെ പുല്ചാടിയെപ്പോലെ ചാടി പാടി നടന്നു അഭിനയ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയതായി അറിഞ്ഞപ്പോള്‍ സിനിമകളിലൊന്നും അത്ര താല്പര്യം കൊടുക്കാതിരുന്ന എന്റെ മനസ്സിലും ഈ ആദിവാസി ബാലന്‍ കടന്നുകൂടി.
അവാര്‍ഡ് നല്‍കിയ അവസരത്തില്‍ തന്നെ സര്‍ക്കാര്‍ മണിക്ക് വീട് വെച്ച് നല്കാമേന്നേറ്റിരുന്നു. ഒപ്പം സര്‍ക്കാര്‍ ജോലിയും .പക്ഷെ അതൊക്കെ വെറും വാഗ്ദാനത്തിലൊതുങ്ങി എന്നുമാത്രം.
ബത്തേരിയിലെ താത്തൂര്‍ കോളനിയിലുള്ള മണിക്ക് അന്ന്
പഠനത്തിനുള്ള സൌകര്യങ്ങള്‍ പലരും ചെയ്തു കൊടുത്തിരുന്നെങ്കിലും കുടുംബം പട്ടിണിയിലും ദാരിദ്ര്യത്തിലും അകപ്പെട്ട് ജീവിതം ദുസ്സഹമായപ്പോള്‍ പഠനം ഒരുമിച്ച് കൊണ്ടുപോകാന്‍ സാധിക്കാതെ നിര്‍ത്തേണ്ടിവന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ഈ താരം സ്‌ക്രീനില്‍നിന്നു മറഞ്ഞു നിന്നതിന്റെ ഹേതു വരും കാലങ്ങളില്‍ മറ്റൊരു സെല്ലുലോയ്ഡ് ലൂടെ സഹതാപത്തോടെ പ്രതിപാദിക്കുന്നതിനുള്ള അവസരം ഒരുക്കാതിരിക്കട്ടെ.