2013, ഏപ്രിൽ 25, വ്യാഴാഴ്‌ച

*** കുഞ്ഞിപ്പ പന്താവൂരും ഒപ്പം സഹയാത്രികനായ ഞാനും ***


     
     കുഞ്ഞിപ്പ പന്താവൂരിനോടൊപ്പം
 
---------------------------------------------------------
പതിനാല് വര്‍ഷം മുമ്പ് എന്റെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിത്. കേരളത്തില്‍   പേര്‍ കേള്‍ക്കാത്ത റേഡിയോശ്രോതാക്കളെന്നല്ല പത്ര-ആനുകാലിക മാധ്യമ വായനക്കാരുമുണ്ടാവില്ല.അത്രക്ക് സുപരിചിതം നാമം.
        ശ്രോതാക്കള്‍ അല്ലെങ്കില്‍ വായനക്കാര്‍ തമ്മില്‍ പത്രാധിപര്‍  നേരിട്ട് ബന്ധപ്പെടുന്നതിനുള്ള ഇടമാണ് ഏതൊരു മാധ്യമത്തിന്റെയും  പ്രതികരണം എന്നത്. ചുരുങ്ങിയ വാക്കുകള്‍ കൊണ്ട്
 സകല വിഷയങ്ങളും ചര്‍ച്ച ചെയ്യുന്ന വേദി വായനക്കാരും ശ്രോതാക്കളുമൊക്കെ ഏറെ താല്പര്യത്തോടെയാണ് കാണുന്നത്.എന്റെ സുഹൃത്തും പത്രാധിപര്‍ക്ക് കത്തെഴുതി
ഗിന്നസ് ബുക്കില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിലാണ്.മൂന്ന്‍പതിറ്റാണ്ടിലേറെയായി മലയാളത്തിലെ ആകാശവാണി നിലയങ്ങളിലേക്ക് പരിപാടികളെക്കുറിച്ചുള്ള അഭിപ്രായങ്ങളെഴുതി കത്തയച്ച് മാധ്യമ രംഗത്ത്
നിറഞ്ഞു നില്‍ക്കുകയാണ് കുഞ്ഞിപ്പ പന്താവൂര്‍. . ആകാശവാണിക്കുപുറമേ പത്രങ്ങളടക്കമുള്ള പല മാധ്യമങ്ങളിലേക്കുമായി ഇതുവരെ ഒന്നര ലക്ഷത്തില്‍ പരം കത്തുകള്‍ കുഞ്ഞിപ്പ അയച്ചത്രേ.
ആകാശവാണിയിലേക്ക് പരിപാടികള്‍ ശ്രദ്ധിച്ച്കേട്ട്, അഭിനന്ദനങ്ങളായും  നിര്‍ദ്ദേശങ്ങളായും  വിമര്‍ശിച്ചുമൊക്കെ  അതെക്കുറിച്ച് അഭിപ്രായമെഴുതി
 കത്തയക്കുക എന്നത് വിദ്യാഭ്യാസകാലം തൊട്ടേ എനിക്കും പതിവായിരുന്നു. പഴയ ആകാശവാണി ശ്രോതാവ് എന്നതിനാലും  ഇന്നും അതിന്റെ ശ്രേയസ്സ് ആഗ്രഹിക്കുന്നവന്‍ എന്നനിലക്കും എന്നിലെ ചില ഓര്‍മ്മകളും ചിന്തകളും ഇതോടൊപ്പം കുറിക്കട്ടെ.  ചെറുപ്രായത്തിലേ എഴുത്തും വായനയും
അത്തരം ചിന്തകളും ഹൃദയത്തില്‍ കൂടുകെട്ടാന്‍ തുടങ്ങിയകാലം.വറുതിയില്‍ തട്ടിയും മുട്ടിയും മുരടിച്ച വിദ്യാഭ്യാസത്തിന് തിളക്കത്തിന്റെ പെരുമ പറയാനൊന്നുമില്ലെങ്കിലും പഠിച്ച അക്ഷരങ്ങളെ
നെഞ്ചേറ്റി അവ കോര്‍ത്തിണക്കി കുറിച്ചിടുന്ന വരികള്‍ക്ക് തെളിച്ചമേകാനും എന്നിലെ അക്ഷരങ്ങളെ പരിപോഷിപ്പിക്കാനും എനിക്ക് കൂട്ട്നിന്നത് കേരളത്തിലെ ആകാശവാണി നിലയങ്ങളായിരുന്നു. കൊച്ചു സൌകര്യങ്ങളില്‍ നിന്നും സ്വായത്തമാക്കിയ ഇത്തിരിപോന്ന അക്ഷരവെട്ടത്തില്‍ നിന്നും നെയ്തെടുത്തവരികള്‍ കുറിച്ചിടാനായി മാതൃഭാഷയെ മാതൃതുല്യം സ്നേഹിക്കുന്ന ഭാഷാസ്നേഹി എന്ന നിലക്കും എനിക്ക് കിട്ടിയ ഒരിടമായും ഞാനതിനെ കണ്ടു.
ഇന്നെന്തെങ്കിലും ഇവിടെയൊക്കെ കുത്തിക്കുറിക്കുന്നുണ്ടെങ്കില്‍ത്തന്നെ അതിനെനിക്ക് വഴികാട്ടിയായത് ആകാശവാണി തന്നെ.
അക്ഷരങ്ങളോടുള്ള മനസ്സില്‍ തളിരിട്ട പ്രണയം പ്രകടമാക്കുന്നതിനു ഇഷ്ട മാധ്യമമായി തെരഞ്ഞെടുത്തത് ആകാശവാണിയായിരുന്നു.
ആരംഗത്തെ സഹയാത്രികര്‍ എന്നതിലൂടെയാണ് ഞാനും കുഞ്ഞിപ്പ പന്താവൂരും തമ്മിലുള്ള ബന്ധത്തിന്റെ ഹേതുവാകുന്നത്.ഒരിക്കല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ നിന്നും
വായിച്ച് കേട്ട  കത്തില്‍ നിന്ന്‍  വിലാസം കുറിച്ചെടുത്ത് അത് വഴിയാണ് വ്യക്തിബന്ധം സ്ഥാപിച്ചെടുത്തത്. സൌഹൃദം ഇന്നും ഞങ്ങള്‍ തമ്മില്‍ നിലനിര്‍ത്തുന്നുണ്ട്.
അന്നൊക്കെ ആകാശവാണികളിലേക്കും അതിനുപുറമേ പത്രമാധ്യമങ്ങളിലേക്കും ആനുകാലികപ്രസിദ്ധീകാരണങ്ങളിലേക്കും
 പ്രതികരണക്കുറിപ്പുകളെഴുതി സജീവസാന്നിധ്യമായിരുന്ന എനിക്ക് കേരളത്തിലങ്ങോളമിങ്ങോളം പരന്നുകിടക്കുന്ന സൌഹൃദസഞ്ചയം
തന്നെയുണ്ടായിരുന്നു. അതിലധികവും ആകാശവാണിവഴിയായി ലഭിച്ച ബന്ധങ്ങള്‍. മൊയ്തീന്‍ കുഞ്ഞു തൃക്കാക്കര,കെ എസ് കെ ആലപ്പാട്,ആചാരി തിരുവത്ര,വി ടി എം ഇഖ്‌ബാല്‍ ഊരകം,നാസിം എം തോന്നക്കല്‍,ചൂരക്കാടന്‍ പ്രതീപ് മറ്റത്തൂര്‍,അബ്ദുള്ള നീലാഞ്ചേരി,റഷീദ് ചക്കരപ്പാടം,അമ്പലപ്പുറം പ്രവീണ്‍ കൊട്ടാരക്കര, ഷൌക്കത്ത് മൈതീന്‍ എന്‍ ആര്‍ സിറ്റി
അങ്ങിനെ തിട്ടപ്പെടുത്താനാവാത്ത നിരവധി സഹയാത്രികര്‍.ഇതില്‍ പലരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു.
                                                                                       
                   കുഞ്ഞിപ്പ പന്താവൂര്‍ 
         
നാട്ടില്‍
നിന്ന് അകന്നു കഴിയുമ്പോഴും   സുന്ദര കാലമോര്‍ക്കുമ്പോള്‍ എന്നില്‍ ഗൃഹാതുരമുണര്‍ത്തുന്ന സന്തോഷത്തിന്റെ കിരണങ്ങള്‍ പുറത്ത് വരും.
ഇപ്പോഴും അതിലെ പരിപാടികള്‍ക്കായി കൊതിയോടെ കാത്തിരിക്കുന്ന ഒരു ശ്രോതാവ് എന്നിലുണ്ട്. അഷ്ടിതേടിയുള്ള പ്രയാണത്തില്‍ ജീവിതം പ്രവാസത്തിലേക്ക് പറിച്ച്നട്ടിട്ടും ആണ്ടുകളുടെ ഇടവേളകളില്‍  നാട്ടിലെത്തുമ്പോഴൊക്കെ എന്നിലെ ആപഴയ ശ്രോതാവ് ഇന്നും ഇഷ്ടപരിപാടികള്‍ക്കായി റേഡിയോക്ക് മുമ്പില്‍ അടക്കിപ്പിടിച്ച് കാത്തിരിക്കും.
വാര്‍ത്തക്കും പാട്ടിനും മറ്റു ഇതര പരിപാടികള്‍ക്കും ജനം ആശ്രയിച്ചിരുന്ന ജനപ്രിയമായ ഏക മാധ്യമം അന്നൊക്കെ ആകാശവാണിയെയായിരുന്നു.
കോഴിക്കോട് നിലയത്തിലേക്കയച്ച എന്റെ ആദ്യ കുറിമാനം ഖാന്‍ കാവിലാണ് വായിച്ചത്. പോസ്റ്റു കാര്‍ഡ് വഴിയായിരുന്നു എല്ലാ കുറിപ്പടികളും അയച്ചിരുന്നത്. തപാല്‍ കാര്‍ഡിലൂടെയുള്ള
 എഴുത്ത് ബന്ധം അത് വേറിട്ട ഒരു സുഖാനുഭൂതിയാണ് നല്‍കിയത്,അന്നൊക്കെ എന്റെ ഗ്രാമവഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ ജനം വീടുകളിലും ചായപീടികയിലും
എന്ന് വേണ്ട ജോലിസ്ഥലങ്ങളില്‍ പോലും  റേഡിയോക്ക് മുമ്പില്‍ കാത് കൂര്‍പ്പിച്ചിരിക്കുന്ന കാഴ്ച
 കാണാമായിരുന്നു.അന്നെന്റെ നാട്ടില്‍, ചേറൂര്‍ അങ്ങാടിയില്‍ സ്ഥാപിച്ച
ഉച്ചഭാഷിണി ഘടിപ്പിച്ച പഞ്ചായത്ത് റേഡിയോക്ക് മുമ്പില്‍ പ്രത്യേകിച്ച് വൈകീട്ടുള്ള പ്രാദേശികവാര്‍ത്തകള് കേള്‍ക്കാനായി ജനം തടിച്ചുകൂടുമായിരുന്നു.കുട്ടിക്കാലത്ത് സമ്പന്നരുടെ വീടുകളില്‍ മാത്രം കണ്ടിരുന്ന റേഡിയോ പിന്നീട് എല്ലാവര്ക്കും വാങ്ങാവുന്ന പരുവത്തിലായി.
പിന്നീട് ഇത്തരം കാഴ്ചകളൊക്കെ അപ്രത്യക്ഷമായി.ശ്രവ്യ ആസ്വാദനത്തിന്റെ സുന്ദരകാഴ്ചകള്‍ ഇന്നുമെന്റെ മിഴികളില്‍
സ്പന്ദനമായി നിലനില്‍ക്കുന്നു.
മാപ്പിളപ്പാട്ടുകളും മറ്റു ഇതര മതസ്ഥരുടെ ഭക്തിഗാനങ്ങളും പ്രഭാഷണങ്ങളും ഒക്കെയായി പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒട്ടേറെ പരിപാടികളും ഓരോ മത വിഭാഗത്തിന്റെയും വിശേഷദിവസങ്ങളോട്
അനുബന്ധിച്ച് ഭക്തിനിര്‍ഭരമായ  പ്രത്യേകപരിപാടികളുമൊക്കെ ഒരുക്കി
മതസൗഹാര്‍ദ്ദ അന്തരീക്ഷം തന്നെ സൃഷ്ടിച്ചു.
 വിജ്ഞാനത്തിലേക്ക് വെളിച്ചം വീശുന്ന, അറിവിന്റെ വാതായനങ്ങള്‍ തുറന്ന്‍ തരുന്ന ഒത്തിരി പരിപാടികളുടെ കലവറയായിരുന്നു റേഡിയോ നിലയങ്ങള്‍ .
പല പ്രശസ്തരുടെയും പ്രഭാഷണങ്ങള്‍ കേട്ട് പ്രതികരിച്ചയച്ച കത്ത് പ്രാധാന്യത്തോടെ നിലയങ്ങള്‍ വായിച്ചത് ഇന്നും അഭിമാനത്തോടെയാണോര്‍ക്കുന്നത് . ചിലതൊക്കെ റിക്കാര്‍ഡ്ചെയ്ത് സൂക്ഷിച്ച് വെച്ചിട്ടുമുണ്ട്. പ്രതികരണം കേട്ടും വായിച്ചും പലപ്രമുഖ വ്യക്തികളും നേരിട്ടയച്ച കത്തുകളും അതുപോലെത്തന്നെ ഇതുവഴി ബന്ധം
സ്ഥാപിച്ച കെ എസ് കെ ആലപ്പാട്, കുഞ്ഞിപ്പ പന്താവൂര്‍ തുടങ്ങി
നിരവധി എന്നോടൊപ്പം സഹയാനം നടത്തിയ സുഹൃത്തുകളും അയച്ച കുറിപ്പടികളും അമൂല്ല്യ നിധിപോലെ ഇന്നും സൂക്ഷിക്കുന്നു.കൈപ്പും മധുരവും നിറഞ്ഞ സമ്മിശ്രമെങ്കിലും പലപ്പോഴും അനുപാതത്തെ ഭേദിച്ച് വിഷമതകള്‍ മുറ്റി നിന്ന ജീവിതയാത്രയില്‍ വെച്ച് ഇത്തരം
ഉല്‍ക്കൃഷ്ടമായ വഴികളില്‍ കണ്ടുമുട്ടിയ നിരവധിപേര്‍ എന്റെ സൌഹൃദവലയത്തിലുണ്ട്.
കോഴിക്കോട് നിലയത്തില്‍ പ്രവര്‍ത്തിച്ച യശ:ശരീരനായ ഖാന്‍ കാവിലിനെ ഓര്‍ക്കുമ്പോള്‍ മാസ്മര ശബ്ദം
എന്റെ കാതുകളില്‍ നിറയുന്നു.ശബ്ദത്തിന്റെ തിരിച്ചറിവില്‍ ചിരപരിചിതരായ ഒട്ടേറെ അവതാരകര്‍.
  നാടകത്തിലൂടെയും അനൌണ്സറായും ആരംഗത്ത് തനതായ സംഭാവന നല്‍കിയ  ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായി പലപ്രമുഖരും എന്റെ
 ഓര്‍മ്മയില്‍ ഇന്നും മായാതെ ജീവിക്കുന്നു.
വാര്‍ത്തകള്‍ക്ക് പുറമേ തപാല്‍പെട്ടി,  യുവവാണി, എഴുത്തുപെട്ടി, ബാലമണ്ഡലം,കൃഷിപാഠം,പ്രഭാതഭേരി,വചനാമൃതം,കിഞ്ചനവര്‍ത്തമാനം, വനിതാവേദി, വയലും വീടും, ഇഷ്ടഗാനം
പ്രത്യേക ഉത്സവകാല പരിപാടികള്‍ തുടങ്ങി
 നിരവധി പരിപാടികള്‍ അവര്‍ ആകാശവാണിയില്‍ ചെയ്തു.
റേഡിയോ നാടകങ്ങളിലൂടെ യു ഖാദര്‍, തിക്കോടിയന്‍, നെല്ലിക്കോട് ഭാസ്കരന്‍ തുടങ്ങി അന്ന് ശ്രോതാക്കളുടെ മനസ്സില്‍ കുടിയേറിയ പലരും
 അണിയറയിലെത്തിച്ച പല കഥാപാത്രങ്ങളും ഓര്‍മ്മയില്‍ ഇന്നും ജീവന്‍ തുടിച്ച് നില്‍ക്കുന്നു.
പ്രക്ഷേപണ രംഗത്ത് അവതരണ ശൈലികൊണ്ടും ശബ്ദം കൊണ്ടും ജനഹൃദയങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന ഖാന്‍ കാവില്‍ ,ടി പി രാധാമണി,സുഷമ,വെണ്മണിവിഷ്ണു,ഗോപന്‍, രാമചന്ദ്രന്‍,
സി.പി. രാജശേഖരന്‍ സംസ്‌കൃത വാര്‍ത്താവതാരകന്‍ ബലദേവാനന്ദസാഗര തുടങ്ങി ആര്‍ കെ എന്ന ആര്‍ കനകാംബരന്‍ വരെയൊക്കെ ഇന്നും എന്റെ മനസിന്റെ തളിര്‍ ചില്ലയില്‍ വസിക്കുന്നു.
വിജ്ഞാനവും ശാന്തിയും സമാധാനവും പകര്‍ന്ന് നല്‍കുന്നതിനു പുറമേ സമൂഹത്തിലെ പ്രയാസമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പാനും നിലയങ്ങള്‍ ഹേതുവാകുന്നു.ഒട്ടേറെ ശബ്ദ ഇതിഹാസങ്ങള്‍
കടന്ന്‍പോയ വഴിയാണ് ആകാശവാണി.
  സംഭാഷണവൈദഗ്ധ്യം കൊണ്ട്  സാധാരണക്കാരും പാവപ്പെട്ടവരുമായ ശ്രോതാക്കളുടെ പ്രിയങ്കരനായ
 ആര്‍ കെ യെപ്പോലുള്ള രംഗത്തെ പ്രശസ്തര്‍ അവതരിപ്പിക്കുന്ന പരിപാടികള്‍ പലര്‍ക്കും പ്രയാസങ്ങളും ദുരിതങ്ങളും വിഷമങ്ങളും പങ്കുവെച്ച് സാന്ത്വനത്തിന്റെ
കുളിര്‍തെന്നല്‍ കൂടിയാകാറുണ്ട്. രോഗാതുരതയിലും മറ്റ് ജീവിതവിഷമങ്ങളിലും കഴിയുന്ന പലരുമായും ഇതുവഴിയുള്ള പരിചയത്തിലൂടെ ആര്‍ കെ വ്യക്തി ബന്ധം
പുലര്‍ത്തുന്നുണ്ടെന്ന് ഈയുള്ളവന് നേരിട്ടറിയാം.
ഇന്നു കാണുന്ന എഴുത്തുകാരില്‍ പലരും എഴുത്തിലേക്കുള്ള പാദമൂന്നാന്‍ വേദിയൊരുക്കിത്തന്നത് മാധ്യമങ്ങളിലെ പ്രതികരണ പംക്തി തന്നെയാണ്.
മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരു സത്കര്‍മ്മമായാണ് അന്ന് ജനം കണ്ടിരുന്നത് എന്ന് പറഞ്ഞാല്‍ അത് അധികമാവില്ല.
ദൃശ്യമാധ്യമങ്ങളുടെ കിടമത്സരങ്ങള്‍ക്കിടയില്‍ പലരും വൃത്തിയും വെടിപ്പുമില്ലാത്ത പരിപാടികള്‍ പുറത്ത് വിട്ട് സമൂഹത്തില്‍ വരുത്തുന്ന മൂല്യച്യുതി നിഷേധിക്കാനാവാത്തതാണ്‌.പഴയ സംസ്കാരത്തിലേക്ക് നമുക്ക് തിരിച്ച് പോകാനാവില്ലെങ്കിലും ഇനിയും മൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കാതലായ മാറ്റങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണ്.നാം ശാസ്ത്ര സാങ്കേതികമായി പുരോഗമിച്ച് കൂടുതല്‍ സൌകര്യങ്ങള്‍ കൈവരിച്ചപ്പോള്‍ റേഡിയോയെ അവഗണിച്ചു.പക്ഷെ ഇന്ന് പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നപോലെ എഫ് എം സ്റ്റേഷനുകളും ഇന്റര്‍ നെറ്റ് റേഡിയോകളും ഒക്കെയായി വ്യാപിച്ചെങ്കിലും പഴയ പ്രൗഢിനിലനിര്‍ത്താന്‍ സാധിക്കുന്നില്ല.
ദൃശ്യമാധ്യമങ്ങളുടെ കുത്തൊഴുക്കില്‍ ദൃശ്യമാധ്യമങ്ങള്‍ ഉടലെടുക്കുന്നതിന്  നിദാനവും പ്രേരകവുമായ റേഡിയോ നിലയങ്ങളെ അവഗണനയില്‍ നിന്നും
മോചിതമാക്കി തിരിച്ച് കൊണ്ട് വന്ന് പഴയ പ്രതാപം വീണ്ടെടുത്ത് ഇനിയും നിലനിര്‍ത്തട്ടെ എന്ന്  അനുതാപത്തോടെ മലയാളത്തിന്റെ ആകാശവാണി നിലയങ്ങളുടെ അഭ്യുദയകാംക്ഷി എന്ന നിലക്ക് പ്രത്യാശിക്കുന്നു.

           -എന്‍ കെ മൊയ്തീന്‍, ചേറൂര്‍