2013, സെപ്റ്റംബർ 22, ഞായറാഴ്‌ച

***നിതാഖാത് തട്ടുകട***

                                                                   

നിതാഖാത്തില്‍
കുടുങ്ങി തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തിയ ഒരു ഹതഭാഗ്യന്‍ തട്ടുകട തട്ടിക്കൂട്ടുന്ന ഫോട്ടോയാണിത്‌.
മലപ്പുറം ജില്ലയിലെവിടെയോ ആണെന്ന് തോന്നുന്നു.
ഫേസ്ബുക്കില്‍ ഒരു സുഹൃത്തിന്റെ വാള്ളില്‍  കണ്ടപ്പോള്‍ അതിട്ട് ബ്ലോഗില്‍  ഒരു പോസ്റ്റിടണമെന്നു തോന്നി.
സൌദിയിലെ തൊഴില്‍ നിയമത്തിന്റെ കുരുക്കില്‍ അകപ്പെട്ട് 
അനവധി കേരളീയര്‍ 
പിടിച്ചു നില്‍ക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതെ നാടണഞ്ഞു കൊണ്ടിരിക്കുന്നു.
കുറെ പേര്‍ ഇളവ് കാലം ഉപയോഗപ്പെടുത്തി പദവി നേരെയാക്കുന്നതടക്കമുള്ള പ്രതിബന്ധങ്ങള്‍ നീക്കി ഇരിപ്പ് ഉറപ്പിച്ചും ഇനിയും ധാരാളം ആളുകള്‍
തിരിച്ചുപോകാന്‍ വേണ്ട രേഖകള്‍ ശരിയാക്കുന്ന പരക്കം പാച്ചിലിലും‍..
നാട്ടില്‍ തിരിച്ചെത്തുന്നവരില്‍ പലരും തനിക്കു നേരിട്ട ദുര്‍വിധിയോര്‍ത്ത് വിലപിച്ചു നില്‍ക്കാതെ , അതോര്‍ത്ത് വിഷാദിച്ചിരിക്കാതെ,
സര്‍ക്കാരിന്റെയോ മറ്റോ ഔദാര്യത്തിന് കാത്തു നില്‍ക്കാതെ ഇതുപോലെ സ്വയം പുനരധിവാസമൊരുക്കി ഉപജീവനത്തിനുള്ള വക കണ്ടെത്തുന്ന തത്രപ്പാടിലാണ്. ഹോട്ടല്‍, കൂള്‍ബാര്‍,തട്ടുകട ,
ചിക്കന്‍സ്റ്റാള്‍ ഇങ്ങനെ ചെറുകിടകടകള്‍ ധാരാളം കേരളത്തിലുടനീളം നിത്താഖാത്തിനിരയായവര്‍ സ്ഥാപിച്ചു കൊണ്ടിരിക്കയാണ്.എല്ലാം ദൈവനിശ്ചയം .അവനാണല്ലോ ജീവിത ഗതി വിഗതികള്‍ നിയന്ത്രിക്കുന്നത്.
പാവം പ്രവാസികളുടെയൊക്കെ കച്ചവടത്തില്‍ സര്‍വ്വശക്തന്‍ അഭിവൃദ്ധിനല്‍കട്ടെ.
ഗള്‍ഫിന്റെ എല്ലാ മോഹങ്ങളും സ്വപ്നങ്ങളും തകിടം മറിഞ്ഞ നിരവധി ദയനീയര്‍.
തിരിച്ചെത്തുന്നവര്‍ക്ക് പുനരധിവാസ പദ്ധതികള്‍ അടിയന്തിരമായി ആവിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ വാഗ്ദാനങ്ങള്‍ വെറും പാഴ്വാക്കായി.എന്തിനേറെ തിരിച്ച് പോരുന്നവര്‍ക്ക് സൌജന്യ യാത്രാസൗകര്യം വരെ നല്‍കുമെന്ന് പറഞ്ഞ സര്‍ക്കാര്‍ കബളിപ്പിക്കുകയാണ് ചെയ്തത്.മാത്രമല്ല എയര്‍ ഇന്ത്യ അതുവരെയുണ്ടായിരുന്ന ടിക്കറ്റ് നിരക്ക്
പൊടുന്നനെ കുത്തനെ വര്‍ദ്ധിപ്പിച്ചു പ്രവാസികളോട് ശവത്തില്‍ കുത്തുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തില്‍ ഇക്കാണുന്ന പുരോഗതി കൈവരിച്ചതില്‍ മുഖ്യപങ്ക് വഹിച്ചവരാണ് പ്രവാസികള്‍.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഗണ്യമായ സംഭാവന നല്‍കിയ പ്രവാസികള്‍ക്ക് തിരിച്ചെത്തുമ്പോള്‍ പദ്ധതികള്‍ ഒരുക്കി അനുകമ്പയോടെ
സ്വീകരിക്കേണ്ട സര്‍ക്കാര്‍ അവരെ ദ്രോഹിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
ദൈവ കരുണാ കടാക്ഷം കൊണ്ട് മാത്രം രക്ഷപ്പെട്ട ശേഷിക്കുന്നവര്‍ അടിക്കടി വന്നുകൊണ്ടിരിക്കുന്ന സ്വദേശിവത്കരണത്തിന്റെ കര്‍ക്കശമായ മറ്റൊരു നിയമത്തിനുവിധേയരായി നാളെ നാട് പിടിക്കേണ്ടി വന്നേക്കാം .
ഭിക്ഷാദേഹിയെപ്പോലെ സര്‍ക്കാരിന്റെ മുമ്പില്‍ കൈനീട്ടാതെ അവര്‍ക്കും പറ്റാവുന്ന ഒരു തൊഴില്‍ നാട്ടില്‍ സ്വയം തിരഞ്ഞെടുത്ത് മന:സ്ഥൈര്യത്തോടെ

തുടര്‍ ജീവിതം മുന്നോട്ട് കൊണ്ട്പോകാന്‍ കരുത്തുണ്ടാവട്ടെ .

2 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

മോഹനവാഗ്ദാനങ്ങള്‍ മാത്രം!
പണവും,സ്വാധീനവുമില്ലാത്ത പാവങ്ങളുടെ ദുസ്ഥിതി ആരുകാണാന്‍ കേള്‍ക്കാന്‍....
ആശംസകള്‍

Philip Verghese 'Ariel' പറഞ്ഞു...

പ്രവാസികളുടെ ഈ രോദനം കേൾക്കാൻ നമ്മുടെ നേതാക്കന്മാർക്ക് സമയമില്ല
നല്ല ഓർമ്മപ്പെടുത്തൽ. സമൂഹത്തിൽ നടമാടുന്ന ഇത്തരം പ്രവണതകൾക്ക് എതിരായി
നമ്മുക്ക് ശബ്ദം ഉയർത്താം.