2014, ജൂലൈ 2, ബുധനാഴ്‌ച

***സമുദായ സംഘടനകളേ നിര്‍ത്തൂ ഈ ചേരിപ്പോര് .വരൂ ഒരുമിപ്പിന്റെ പാതയിലേക്ക് ***

"നമസ്കരിക്കും നോമ്പ്പിടിക്കും
 സുന്നത്തെടുക്കും ദുആ ഇരക്കും
പുറത്തിറങ്ങിയാല്‍ പിന്നെ നുണ പറയും
 നിത്യം അപരന്റെ പച്ചമാംസം കൊത്തിവലിക്കും....." .
ഇന്നുമെന്റെ മനസ്സിലിട്ട് മൂളുന്ന ഒരു പഴയ മാപ്പിളപ്പാട്ടിന്റെ അര്‍ത്ഥവത്തായ ഈരടികളാണിത്.
ഇപ്പോളിത് പ്രത്യേകിച്ച് ഓര്‍മ്മയിലെത്താനും ഇവിടെ എടുത്തിടാനും  കാരണം ഞാനുള്‍പ്പെട്ട എന്റെ മുസ്ലിം സമുദായത്തിലെ ചില  സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഉപമയാക്കിക്കൊണ്ടാണ്. സോഷ്യല്‍ മീഡിയകള്‍ വഴിയും മറ്റും സമുദായ നേതാക്കളെയും അവര്‍
    നയിക്കുന്ന പ്രവര്‍ത്തനങ്ങളെയും വ്യക്തിപരമായും  മറ്റും ചേരി തിരിഞ്ഞ് അപകീര്‍ത്തിപരമായ പോസ്റ്റുകളും കമന്റുകളുമിട്ട് പ്രചരിപ്പിക്കുന്നത് കാണുമ്പോള്‍ വളരെവ്യസനത്തോടെ  ഓര്‍ത്ത്‌ പോയ വരികള്‍.
പ്രത്യേകിച്ച് മുസ്ലിം സമുദായത്തിലെ പ്രബലമായ രണ്ട് സുന്നി സംഘടനകള്‍ നടത്തുന്നപോരടിക്കലിനെ അത്യന്തം വേദനയോടെയാണ് നിഷ്പക്ഷമതികളായ സമുദായസ്നേഹികള്‍നോക്കിക്കാണുന്നത്.
ചില അഭിപ്രായങ്ങളിലെ യോജിപ്പില്ലായ്മ കാരണം
ഒരേ മത വിശ്വാസികള്‍ തന്നെ അന്യോന്യം വിഴുപ്പലക്കുന്നു.
  നിസാരകാര്യങ്ങളുടെ പേരില്‍ പരസ്പരം കടിച്ചു കീറുന്നത് കണ്ടാല്‍ അത്ഭുതം കൂറും .അറപ്പുളവാക്കുന്ന ശകാര ഭാഷാപ്രയോഗങ്ങള്‍ . വീറും വാശിയും ആവേശവുമൊക്കെ സമൂഹത്തില്‍ നടമാടുന്ന   ദുഷ്പ്രവണതകള്‍ക്കെതിരെയും ജീര്‍ണ്ണതകള്‍ക്കെതിരെയും പ്രയോഗിച്ചിരുന്നെങ്കില്‍ എത്രയോ ഉപകരിച്ചേനെ .
ഒട്ടേറെ പൊതുവായ വിഷയങ്ങള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കേണ്ടതായുണ്ടെന്നിരിക്കെ നിസ്സാരകാര്യങ്ങളുടെ പേരില്‍ സംഘടനകള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ് സഹോദരസമുദായങ്ങള്‍ക്ക് മുമ്പിലിട്ട് നമ്മെ സ്വയം താറടിച്ച് കാണിക്കുന്നു. ഇതൊക്കെമറ്റുള്ളവര്‍ക്ക് മുമ്പില്‍ സ്വയം അപഹാസ്യരാകാനെ ഉപകരിക്കൂ എന്ന് വിഭാഗങ്ങള്‍ഓര്‍ക്കണം.
എത്രയോ ദീനീസ്ഥാപനങ്ങള്‍ ഗ്രൂപ്പ് കലഹത്തിന് ആധാരമായിഎന്തെല്ലാം സംരംഭങ്ങള്‍പോരിന് ഹേതുവായി  വിഭജിക്കപ്പെട്ടു .
ആശയപരമായ ചില അഭിപ്രായ വ്യത്യാസങ്ങളുടെ  പേരില്‍ പരസ്പരം തെരുവിലിട്ട് തമ്മില്‍തല്ലിച്ച് നടത്തുന്ന പോരാട്ടത്തില്‍ എത്ര ജീവനുകളാണ് നമ്മള്‍ക്ക് നഷ്ടമായത്.ഇതിനൊക്കെ
കാരണഭൂതരായ നിങ്ങള്‍  അല്ലാഹുന്റെ കോടതിയില്‍  സമാധാനം പറയേണ്ടിവരും സോദരന്മാരേ.മഹാ പണ്ഡിതന്മാരെ വളരെ മ്ലേച്ഛമായ ഭാഷയില്‍ പരിഹസിക്കുന്നു.പണ്ഡിതന്മാരെകുറ്റം പറയരുത് .അവര്‍ വിഷമാണ് .എന്നൊക്കെയാണ് നാം പഠിച്ചിരുന്നത്.
നമുക്ക് നേര്‍ വഴി കാണിക്കേണ്ട ചില മാര്‍ഗ്ഗദര്‍ശകന്മാര്‍ തന്നെ തെറ്റായ വഴിയെ നമ്മെതെളിക്കുന്നു.വല്ലാത്തൊരു വിരോധാഭാസം തന്നെ.
എന്തിനേറെ അയല്‍ക്കാരന്‍ ,അത് അന്യസമുദായത്തില്‍ പെട്ടവരായാല്‍ പോലും പട്ടിണികിടക്കെവയര്‍ നിറച്ച് ആഹരിക്കുന്നവന്‍ യഥാര്‍ത്ഥവിശ്വാസിയല്ലെന്ന് ഉദ്ഘോഷിക്കുന്ന മതത്തിന്റെ വക്താക്കളാണ് നാമെന്നോര്‍ക്കണം .
 അമുസ്ലിങ്ങളെ പോലും ബഹുമാനിക്കുകയും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുക്കണമെന്നും  പഠിപ്പിച്ച മതമാണ്‌ നമ്മുടേത്.എന്നിട്ടും നമുക്കെന്തേ സംഭവിച്ചത്.


               മാധ്യമം (22 06 2014)
       ഒരു
മേശക്കു വട്ടമിട്ടിരുന്ന് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയങ്ങളുടെ പേരില്‍ വാദവും മറുവാദവുമായി അങ്ങോട്ടുമിങ്ങോട്ടും പോരടിക്കുന്നത് കാണുമ്പോള്‍ നമ്മുടെ നാട്ടില്‍  മുസ്ലിം  മുദായം അകപ്പെട്ട ദുര്‍വിധിയോര്‍ത്ത് മനോ വ്യഥതോന്നും.
സമുദായ മനസ്സുകളിലുണ്ടായിരുന്ന ഐക്യബോധത്തെ എടുത്ത് കളഞ്ഞ് വിഷവിത്തുകള്‍ പാകുകയാണ് ഗ്രൂപ്പുകള്‍ ചെയ്യുന്നത് . വീറും വാശിയും മൂലം മുമ്പുണ്ടായിരുന്ന ഓജസ്സ്നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കയാണ് .ദൈവികാരാധനകളില്‍ സൂക്ഷ്മത പുലര്‍ത്തുന്ന  ഏതാനുംകര്‍മ്മിഷ്ഠന്മാര്‍ തന്നെയാണ് ഇതിനൊക്കെ മുമ്പന്മാരായി നില്‍ക്കുന്നത് എന്നതാണ് ഏറെ അതിശയിപ്പിക്കുന്ന മറ്റൊന്ന്.
 നമുക്ക്  മാര്‍ഗ്ഗദീപം  തെളിക്കേണ്ട ചില പണ്ഡിതസാദാത്തുക്കള്‍ ഇതിന്റെ ചുക്കാന്‍പിടിക്കുന്നതെങ്കില്‍  ഇതിന്റെ  പ്രചാരകരാകുന്നതോ സാധാരണ പ്രവര്‍ത്തകരും.അന്യസംസ്ഥാനങ്ങളിലെ ജീവിതച്ചിലവുകള്‍ക്ക് വകയില്ലാത്ത പൈതങ്ങളെ കൊണ്ടുവന്ന് വിദ്യാഭ്യാസം നല്‍കി പരിപാലിക്കുന്നതിനെ മനുഷ്യക്കടത്തെന്ന പേരില്‍ ഭരണകൂടങ്ങളില്‍ നിന്നുംആട്ടും തുപ്പും ഏറ്റു വാങ്ങുമ്പോഴും ഇതില്‍ അകപ്പെട്ട വിഭാഗത്തെ നോക്കി മറു വിഭാഗം ഊറിച്ചിരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്.എന്തുപറ്റി നമ്മള്‍ക്ക്.നാം ഒറ്റക്കെട്ടാവേണ്ട അവസരങ്ങളില്‍ പോലും നാണം കെട്ട പോര്‍വിളി നടത്തുന്നു.
ഇന്ന് നമ്മുടെ സമൂഹം നേരിടുന്ന സ്ത്രീധനം പോലത്തെ വിപത്തുകള്‍ക്കെതിരെയും മറ്റു അന്ധവിശ്വാസങ്ങള്‍ക്കെതിരെയും  അനാചാരങ്ങള്‍ക്കും ജീര്‍ണ്ണതകള്‍ക്കുമെതിരെ കയ്യും മെയ്യും മറന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
                        പണ്ഡിതസമൂഹം ഇടപെടേണ്ട ഇത് പോലുള്ള മൂല്യവത്തായ ഒട്ടേറെ വിഷയങ്ങളുണ്ട്.ഗ്രൂപ്പ് തിരിഞ്ഞുള്ള പോര് നിര്‍ത്തി വെച്ച് അത്തരം വിഷയങ്ങളിലേക്ക് ശ്രദ്ധചെലുത്തുകയാണ് വേണ്ടത്.ചില  പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ സംഘടനയുടെ പേരില്‍ ചേരിതിരിഞ്ഞ്  കവലകള്‍ തോറും ചീത്ത വിളിക്കാന്‍   സമയം മിനക്കെടുത്തുന്നത് കാണുമ്പോള്‍സാമാന്യ നിഷ്പക്ഷമായി ചിന്തിക്കുന്ന ഏതൊരു സമുദായ സ്നേഹിക്കും ക്ലേശം തോന്നും.
 ഒരു വിഭാഗത്തിന് ശരിയെന്ന് തോന്നുന്നത് മറുവിഭാഗത്തിനും ശരിയായി തോന്നണമെന്ന് വാശിപിടിക്കുന്നത് ശരിയല്ല. ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ സമുദായ സംഘടനകള്‍ തമ്മില്‍  ഇത്രമാത്രം കരിവാരിതേക്കുന്നത് മലര്‍ന്ന് കിടന്ന്  തുപ്പുന്നതിന് സമാനമാണ്.
                           ഇരു വിഭാഗവും നടത്തുന്ന വിലപ്പെട്ട സേവനങ്ങള വിസ്മരിക്കാനാവില്ലഇവരുടെയൊക്കെ പല മഹദ്സംരംഭങ്ങളും പടര്‍ന്ന് പന്തലിച്ച്  സേവന സമൃദ്ധമായിസമൂഹത്തിന് നല്ലൊരു മുതല്‍ക്കൂട്ടായിനില്‍ക്കുന്നു.
ഇനിയും മുന്നേറണം.വൈരാഗ്യത്തോടെയല്ലാതെ, പരസ്പര ഐക്യത്തോടെ സാഹോദര്യമനോഭാവത്തോടെ തോളോട്തോള്‍ ചേര്‍ന്ന് കൊണ്ട് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത എല്ലാ വിഭാഗങ്ങളില്‍നിന്നുമുണ്ടാവട്ടെ .
സംഘടനകള്‍ തമ്മിലുള്ള തമ്മില്‍തല്ലുമൂലം ഒരുമിച്ച് നിന്ന് നേടിയെടുക്കാവുന്ന ഒരുപാട്അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും നമുക്ക് നഷ്ടപ്പെട്ടു. മുസ്‌ലിം സമുദായത്തിന്റെ അഭിവൃദ്ധിക്ക് പ്രതിബന്ധമാകുന്ന വിഭാഗീയതയാണ്
ഗൂണാകാരമായ  ഒരുപാട് നേട്ടങ്ങളില്‍ നിന്നും നമ്മെ പിറകോട്ടടിപ്പിച്ചത്.
 സമുദായത്തിന്റെ മേന്മക്കുതകുന്ന പുരോഗതി നമുക്ക് കൈവരിക്കണമെങ്കില്‍ എല്ലാവരും വൈര്യം മറന്ന് ഒറ്റക്കെട്ടായി
  
പ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ സാധ്യമാകൂ .                                      
                                                                    
  -എന്‍ കെ മൊയ്തീന്‍  ചേറൂര്‍

1 അഭിപ്രായം:

കാർഷിക നിറവ് പറഞ്ഞു...

ഉൽക്ര്ഷ്ടമായ ഒരു വിവരണം