2014, ഒക്‌ടോബർ 26, ഞായറാഴ്‌ച

***വായനക്കിടയിലെ ചില നഷ്ടങ്ങളായ ഓര്‍മ്മകള്‍ ***

             വായന അഥവാ അക്ഷരങ്ങളോടുള്ള പ്രിയം ബാല്യം തൊട്ടേ സന്തതസഹചാരിയെപ്പോലെ കൂട്ടാണെനിക്ക്.ഏത് പത്രമായാലും ആനുകാലികങ്ങളായാലും സഭ്യവും മാന്യതയോടെയും ഇഷ്ടാനുസാരമായതുമായ കിട്ടാവുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും വായിക്കണം സംഗതികള്‍ മനസ്സിലാക്കണം എന്ന ചിന്ത കുട്ടിക്കാലം മുതലേ എന്നില്‍ അന്തര്‍ലീനമായ ഒന്നാണ്.വായനക്കിടയില്‍ കക്ഷിരാഷ്ട്രീയത്തിന്റെയോ മറ്റോ അതിര്‍ വരമ്പുകള്‍ തീര്‍ക്കാതെ ഏത് മത വിഭാഗത്തിന്റെതോ സംഘടനകളുടെതോ ആയാലും ഹിതകരമായുള്ള ഒരു പ്രസിദ്ധീകരണത്തിനോടും അയിത്തം കല്‍പ്പിക്കരുത് എന്നാണെന്റെ അഭിപ്രായം .ഒരു പത്രത്തില്‍ വരാത്ത വിലപ്പെട്ട വിവരങ്ങള്‍ തൊട്ടടുത്ത പത്രത്തില്‍ കണ്ടേക്കാം. പരന്ന വായനയിലൂടെ മാത്രമേ നമ്മിലെ അവബോധമനസ്സിനെ ഉണര്‍ത്തി ഉള്‍ക്കൊളേളണ്ടതിനെ ഉള്‍ക്കൊള്ളാനും തളേളണ്ടതിനെ തള്ളാനും സാധിക്കുകയുള്ളൂ . അത്രയേറെ വായനയെ സ്നേഹിച്ചും ജീവിതത്തോടൊപ്പം ചേര്‍ത്ത് പിടിച്ചുമാണ് വളര്‍ന്നത്.
വറുതിയിലൂടെ കടന്നുവന്ന ജീവിതമെന്നതിനാല്‍പുസ്തകങ്ങളും മറ്റും പണം കൊടുത്ത് മേടിച്ച് വായിക്കാനുള്ള സാഹചര്യമൊന്നുമില്ലാതിരുന്ന ഭൂതകാല ജീവിത ഘട്ടത്തിലും വായിച്ച് പഴകിയ പത്രങ്ങളും ആനുകാലികങ്ങളും ലഭ്യമാവുന്നിടത്തുനിന്നൊക്കെ സംഘടിപ്പിച്ചെങ്കിലും വായനക്ക് വിഘ്നം വരുത്താറില്ല.ജീവിതം പ്രവാസത്തിലേക്ക് പറിച്ച് നട്ടിട്ടും അതിന്റേതായ പരിമിതികള്‍ക്കുള്ളില്‍ പൊരുത്തപ്പെട്ട്കൊണ്ട് തന്നെ ഇന്നും വായനയോടുള്ള മമത തുടരുന്നുണ്ട്.സ്വാതന്ത്ര്യസമരത്തെക്കുറിച്ചും മത- രാഷ്ട്രീയ- സാമൂഹ്യരംഗത്തക്കുറിച്ചും മഹദ് വ്യക്തിത്വങ്ങളെക്കുറിച്ചും അങ്ങിനെ പഴയകാല ചരിത്ര സംഭങ്ങളടക്കമുള്ളവയൊക്കെ പത്രങ്ങളിലും മറ്റും വരുന്നത് ശേഖരിക്കുക എന്നതും അന്നേ പതിവാക്കിയിരുന്നു. ഇത്തരം അമൂല്യ മുതല്‍കൂട്ടുകളായി കാണുന്നവ ഏതെങ്കിലും വിധേനെ നഷ്ടമാകുമ്പോഴുണ്ടാകുന്ന വിഷമം കുറച്ചൊന്നുമല്ല. മുമ്പ് ചന്ദ്രിക ദിനപത്രത്തില്‍ പരമ്പരയായി വന്നിരുന്ന സ്വാതന്ത്ര്യസമര സേനാനിയും സാമൂഹിക പരിഷ്കര്‍ത്താവുമായിരുന്ന മൊയ്തുമൌലവിയുടെ ചരിത്ര ലേഖനങ്ങള്‍ എന്റെ ശേഖരത്തില്‍ നിന്നും കൈമോശം വന്നത് ഇങ്ങനെയൊരു നഷ്ടപ്പെടലിന്റെ ഓര്‍മ്മയാണ് നല്‍കുന്നത്.മലബാറില്‍ അരങ്ങേറിയ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്നണിപ്പോരാളികളില്‍ ഒരാളായിരുന്ന മൊയ്തു മൌലവി സ്വാതന്ത്ര്യസമരത്തിന്റെ കഠിനമായ തീച്ചൂളയിലൂടെ കടന്ന്‍ വന്ന തന്റെ സംഭവബഹുലമായ ജീവിത നാള്‍വഴികള്‍ അയവിറക്കി അന്ന് ചന്ദ്രിക വാരാന്തപ്പതിപ്പില്‍ "ജീവിത യാത്രയിലെ നാഴികക്കല്ലുകള്‍
" എന്ന തലക്കെട്ടില്‍ ലേഖനപരമ്പര പ്രസിദ്ധീകരിച്ചിരുന്നു.അത് മുടങ്ങാതെ വായിക്കുകയും ഓരോ ഭാഗവും കൃത്യമായി സൂക്ഷിച്ച് വെക്കുകയും പതിവാക്കി.
അത് പിന്നീട് ഒരു വേള നോക്കിയപ്പോള്‍ അതാ എന്റെ സൂക്ഷിപ്പില്‍ കിടന്ന് എല്ലാം ചിതല്‍ തിന്ന് നശിപ്പിച്ചിരിക്കുന്നു.പോയ കാലത്തിന്റെ അസൌകര്യങ്ങളില്‍ കിടന്ന് കൈമോശം വന്ന പത്രത്താളുകളെക്കുറിച്ചുള്ള
ചിതലരിക്കാത്ത ഓര്‍മ്മകള്‍ ഇന്നും എന്റെ വായനാ മനസ്സിനെ വിഷണ്ണനാക്കുന്നു.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

1 അഭിപ്രായം:

Cv Thankappan പറഞ്ഞു...

ചെറുപ്പംമുതല്‍ ഞാനും വായനയില്‍ താല്പര്യമുള്ളവനായിരുന്നു.ഇപ്പോഴും വായനയ്ക്ക് കുറവില്ല.ഏതാണ്ടെല്ലാം പുസ്തകങ്ങളും വായിക്കുന്നുണ്ട്.മഹാനായ മൊയ്തു മൌലവിയുടെ ജീവചരിത്രവും വായിച്ചു....
ആശംസകള്‍