2018, ജൂൺ 26, ചൊവ്വാഴ്ച

എന്നോര്‍മ്മകള്‍ മേയുന്ന മാതൃവിദ്യാലയത്തിലേക്ക് അറിവിന്‍റെ മധു നുകരാന്‍ എന്‍റെ കുരുന്നുകളും

                         

                                                                 എന്നെ അക്ഷരം പഠിപ്പിച്ച പാഠശാലയിൽ നിന്ന്തന്നെ എന്റെ മക്കളും വിദ്യനുകരട്ടെ എന്ന് ഞാൻ തീരുമാനമെടുത്തു. എന്റെ ബാല്യകാലത്തിന്റെ മധുരിതമായ ഓർമ്മകൾ തുടിക്കുന്ന വേങ്ങരയിലെ ചേറൂർ ജി എം എൽ പി സ്കൂളിന്റെ തിരുമുറ്റം വർണ്ണാഭമായ വിസ്മയങ്ങളുമായി ഇക്കഴിഞ്ഞ തിങ്കളാഴ്ച ഒരുക്കിയ പ്രവേശനോത്സവം എന്റെ അരുമ മക്കളേയും വരവേറ്റു.


എന്നിലേക്ക് അറിവ് പകർന്ന് തന്ന പള്ളിക്കൂടത്തിൽ തന്നെ എന്റെ മക്കളും അദ്ധ്യാപനം തേടുന്നു എന്നത് അവിടുത്തെ പൂർവ്വ വിദ്യാർത്ഥി എന്ന നിലക്ക് അഭിമാനവും സന്തോഷവുമുണ്ട്.
ഇന്നും മനസ്സിന്റെ ചെപ്പേടിൽ മായാത്ത ഒരു പാട് നല്ല നല്ല ഓർമ്മകൾ മേയുന്ന എന്റെ കലാലയം.
നാം എത്ര വളർന്നാലും, ലോകത്തിന്റെ ഏതു കോണിലായാലും ജനിച്ചു വളർന്ന നാടും വിദ്യാലയങ്ങളും അന്തരീക്ഷവും അനുഭവങ്ങളുമെന്നും മനം നിറഞ്ഞുതന്നെ നിൽക്കും.
ജീവിതത്തിൽ നിറപ്പകിട്ടോടെ എന്നെന്നും ഓർമ്മയിൽ ഘനീഭവിച്ച് നിൽക്കുന്നത് കലാലയ ജീവിതം തന്നെയാണ് .
പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പല ആധുനിക സൗകര്യങ്ങളുമായി വളരെ വർദ്ധിച്ച നേട്ടങ്ങളാണ് സർക്കാർ സംസ്ഥാന തലത്തിൽ നടപ്പാക്കിയിരിക്കുന്നത്. സർക്കാർ വിദ്യാഭ്യാസ മേഖല കൂടുതൽ ഊർജ്ജസ്വലമായത് കാരണം പൊതുവിദ്യാലയങ്ങളുമായി അകന്ന് നിന്നിരുന്നവർ അടുക്കാൻ തുടങ്ങി. കുട്ടികൾ കുറവായതിന്റെ പേരിൽ അടച്ചുപൂട്ടാനൊരുങ്ങി നിന്ന സംസ്ഥാനത്തെ പല സ്കൂളുകളും കുട്ടികളുടെ അധികത മൂലം വീർപ്പ് മുട്ടുകയാണെന്നാണ് പത്രദ്വാരാ അറിയുന്നത്.
സർക്കാർ വിദ്യാലയങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ തുടങ്ങിയ പൊതുവിദ്യാഭ്യാസ യജ്ഞം പരിപാടിയിലൂടെ സ്കൂളുകൾ മികവിന്റെ പഠനകേന്ദ്രങ്ങളായി മാറിയതിന്റെ ഗുണഫലമാണ് ഈ സ്ഥിതി മാറ്റം.
മതനിരപേക്ഷ ജനാധിപത്യ വിദ്യാഭ്യാസ സംസ്ക്കാരം നിലനിൽക്കണം.
അതിന് പൊതുവിദ്യാലയങ്ങൾ നില നിന്നേ പറ്റൂ.
പാവപ്പെട്ടവന്റേതെന്നോ സാധാരണക്കാരന്റേ തെന്നോ പണക്കാരന്റേതെന്നോ
വ്യത്യാസമില്ലാതെ ജാതി മത ഭേദമന്യേ സാഹോദര്യത്തോടെയും സഹവർത്തിത്വത്തോടെയും പഠിച്ച് ,
കളിച്ചും രസിച്ചും ആടിയും പാടിയും കുട്ടിത്തത്തിന്റെ വർണ ലോകത്ത് ഉല്ലസിക്കട്ടെ കുരുന്നുകൾ.
ചുവരിൽ വരച്ചിട്ട കുട്ടി കഥാപാത്രങ്ങളെ പ്പോലെ ഓടിച്ചാടിക്കളിച്ച് ,
ചിത്രശലഭങ്ങളെപ്പോലെ പൂക്കളോടുമ്മ വെച്ച്, കിന്നാരം പറഞ്ഞ് ആടിത്തിമർത്ത് ഇളംപ്രായങ്ങൾ ശോഭിക്കട്ടെ .
ഭാവിയിൽ ബഹുസ്വരതയും സഹിഷ്ണുതയും പരിപോഷിപ്പിക്കാൻ
പരസ്പരം ഒരുമയിൽ മക്കൾ പഠിക്കട്ടെ.നാളെയുടെ ഭാവി വാഗ്ദാനങ്ങളായ നമ്മുടെ മക്കളിലൂടെ പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് സാമൂഹിക പ്രതിബദ്ധതയുള്ള പൗരന്മാരെ സൃഷടിച്ചെടുക്കാം.
എന്റെ ഗതകാല സ്മരണകൾ മേയുന്ന പള്ളിക്കൂടത്തിലേക്ക് അറിവിന്റെ വെളിച്ചം തേടിയെത്തിയ എല്ലാ കുരുന്നുകൾക്കും എന്റെ ഊഷ്മളമായ സ്നേഹാശംസകൾ.
                                           
                                                                 
                       
- എൻ കെ മൊയ്തീൻ ചേറൂർ

അഭിപ്രായങ്ങളൊന്നുമില്ല: