2020, ജനുവരി 19, ഞായറാഴ്‌ച

സന്ദർശകരിൽ വിസ്മയം തീർത്ത് നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന കൊണ്ടോട്ടി കുബ്ബ.

സന്ദർശകരിൽ വിസ്മയം തീർത്ത്
നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന
കൊണ്ടോട്ടി കുബ്ബ.
=============
കൊണ്ടോട്ടിയുടെയും അതിന് ചുറ്റപ്പെട്ടുകിടക്കുന്ന മറ്റു പ്രദേശങ്ങളുടെയും ചരിത്രവുമായി ഏറെ ബന്ധപ്പെട്ടുകിടക്കുന്ന  തിലകിത അടയാളമാണ് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നഗരത്തിനടുത്തുള്ള കുബ്ബ.
തലമുറകളിൽ നിന്നും തലമുറകളിലേക്ക് പകർന്ന് കൊണ്ടു പോകുന്ന ഒരു സംസ്ക്കാരമാണ് കേരള ടൂറിസം വകുപ്പിന്റെ അംഗീകാരമുള്ള ഈ കുബ്ബയും ഇതിന്റെ പുരാതന ചരിത്രവും നമുക്ക് നൽകുന്നത്.
 ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദ് ഷാ തങ്ങൾ (1687-1766) തുടക്കം കുറിക്കുകയും പിന്നീട് പിൻഗാമിയായി വന്ന
പുത്രൻ ഇഷ്ത്വാഖ് ഷാ തങ്ങൾ 1814 -ൽ പൂർത്തീകരിക്കുകയും ചെയ്തതാണ്
കുബ്ബയുടെ നിർമ്മാണ പ്രവർത്തി എന്ന് പറയപ്പെടുന്നു.
മുഹമ്മദ് ഷാ തങ്ങളുടെ ഖബറിടത്തിനു ചുറ്റുമായി സമചതുരാകൃതിയിൽ പേർഷ്യൻ വാസ്തു ശിൽപകലയിൽ തീർത്തും ഭീമമായ കരിങ്കൽ പാളികൾ ഉപയോഗിച്ചാണ് കുബ്ബ പണിതിരിക്കുന്നത്.
പൂനെയിൽ നിന്നും മധുരയിൽ നിന്നുമൊക്കെ എത്തിയ വിദഗ്ദരായശില്പികളാണ് ഇതിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത്.
മുംബെയിൽ നിന്നും മലബാറിലെത്തിയതായിരുന്നു  സൂഫിവര്യനായിരുന്ന മുഹമ്മദ് ഷാതങ്ങളും കുടുംബവും.
 തെക്കേ ഇന്ത്യയിലെ പല സ്ഥലങ്ങളം ചുറ്റി സഞ്ചരിച്ചതിന് ശേഷമാണ് കൊണ്ടോട്ടിയിലെത്തി അവർ സ്ഥിരതാമസമാക്കുന്നത്.
കൊണ്ടോട്ടി ഉള്‍പ്പെട്ട പ്രദേശ ഭരണം ടിപ്പുസുല്‍ത്താന്‍ നടത്തുന്ന കാലത്താണ് പേര്‍ഷ്യന്‍ വംശജരായ തങ്ങള്‍ കുടുംബം മോംബെയില്‍ നിന്നും 1717-ൽ
കൊണ്ടോട്ടിയില്‍ എത്തുന്നത്.
ദലിതരും മുസ്ലിംകളും ഇടകലർന്ന് വസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. ദലിതരും തങ്ങളെ വേണ്ട വിധം സ്വീകരിക്കുകയും എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കാൻ മുൻപന്തിയിൽ പ്രവർത്തിക്കുകയും ചെയ്തു.
തങ്ങൾ ഒരു മതാചാര്യൻ മാത്രമായി ഒതുങ്ങിയില്ല.
പൊതു സമൂഹത്തിലേക്കിറങ്ങി പ്രവർത്തിക്കാൻ തുടങ്ങി അദ്ദേഹം.
സാമുഹൃമേഖലയിൽ ഇടപെടുക എന്ന അന്നത്തെ സൂഫികളുടെ രീതി തങ്ങൾ അവലംഭിച്ചു.അതോടെ
തങ്ങൾക്ക് ജനങ്ങൾക്കിടയിൽ വളരെ വേഗം പിന്തുണ ആർജ്ജിച്ചെടുക്കാൻ സാധിച്ചു.
അത് വരെ ജനവാസമില്ലാതെ കാട് മൂടിക്കിടന്നിരുന്ന ഈ സ്ഥലം ജനങ്ങളെ കൂട്ടുപിടിച്ച് തങ്ങളുടെ നേതൃത്വത്തിൽ കാടുകളൊക്കെ വെട്ടിത്തെളിച്ച് വാസയോഗ്യമാക്കി മാറ്റിയെടുത്തു.
പിന്നീട് കൊണ്ടോട്ടിയുടെ സ്ഥാപകനായി മാറുകയായിരുന്നു തങ്ങൾ.
അങ്ങിനെ 'കാടുവെട്ടി' എന്ന പദത്തിൽ നിന്ന് ലോപിച്ച് വന്നതാണത്രെ ഇന്നത്തെ 'കൊണ്ടോട്ടി ' എന്ന നാമകരണം.
തങ്ങളിലുള്ള വിശ്വാസ്യതയിലും സത്യസന്ധതയിലും മതഭക്തിയിലും  ആകൃഷ്ടനായ ടിപ്പു സുല്‍ത്താന്‍ അദ്ദേഹത്തെ തന്റെ വിശ്വസ്തനാക്കുകയും ഭരണത്തിന്‍ കീഴിലെ നികുതി പിരിവിനായി തങ്ങളെ നിയോഗിക്കുകയും ചെയ്തു. പക്ഷെ നികുതി പിരിക്കാതെ മേൽനോട്ടം വഹിക്കുക മാത്രമാണ് തങ്ങൾ ചെയ്തത്. ടിപ്പു സുൽത്താൻ തങ്ങളവർകളെ 'ഇനാംദാർ' പട്ടം നൽകി ആദരിക്കുകയുണ്ടായി.
ടിപ്പു പിന്നീട്
മൈസൂരിലേക്ക് തിരിച്ചപ്പോള്‍ ഈ ഭൂമി വിശ്വസ്തനായ മുഹമ്മദ്‌ ഷാ തങ്ങള്‍ക്ക് നല്‍കുകയായിരുന്നു.
മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സഹവർത്തിത്വത്തിന്റെയും ചരിത്രമുള്ള ഭൂമികയാണ് കൊണ്ടോട്ടി .
ഒരു പാട് ചിരപുരാതന ചരിത്രവും നഗര സംസ്കൃതിയും ഈ നാടിനു സ്വന്തമായുണ്ട്.
ജാതി മത വേലിക്കെട്ടുകളില്ലാതെ കാർഷിക സമൃദ്ധമായ ആ കാലഘട്ടത്തിൽ മുഹമ്മദ് ഷാ തങ്ങൾ തുടക്കം കുറിച്ച കാർഷിക- സാംസ്ക്കാരികോത്സവമായിരുന്നു മലബാറിലെ പ്രസിദ്ധമായ കൊണ്ടോട്ടി നേർച്ച .ഏതാനും വർഷമായി എന്തോ ചില അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ കൊണ്ടോട്ടി നേർച്ച നിർത്തിവെച്ചിരിക്കുന്നു എന്നാണറിയാൻ കഴിഞ്ഞത്.
കൃഷിയും അനുബന്ധ തൊഴിലുകളും മാത്രം ഉപജീവന മാർഗ്ഗമായി കണ്ടിരുന്ന ഒരു കാലത്തിന്റെ നാട്ടുത്സവം തന്നെയായിരുന്നു കൊണ്ടോട്ടി നേർച്ച.
കാർഷികോൽപ്പന്നങ്ങളുടെയും വിവിധ കാർഷികോപകരണങ്ങളുടെയും വിവിധ ഇനം വിത്തുകളുടെയും ഗാര്‍ഹിക നിര്‍മാണ വസ്തുക്കളുടെയും പ്രത്യേക സ്റ്റാളുകളും വിപണനവുമൊക്കെ അന്നത്തെ നേർച്ചപ്പറമ്പിലെ പൊടിപൂരമെന്ന് വിശേഷിപ്പിക്കാവുന്ന കാഴ്ചകളായിരുന്നു .
ഖുബ്ബക്കടുത്തുള്ള വയലിൽ വിവിധ തരം വലിപ്പത്തിലുള്ള പീരങ്കികൾ പൊട്ടിച്ചായിരിക്കും നേർച്ചക്ക്
തുടക്കം കുറിക്കുക. പല പ്രദേശങ്ങളിൽ നിന്നുമായി പലതരം കാർഷിക വിളകളും വഹിച്ച് കൊണ്ടുള്ള ഘോഷയാത്ര കുബ്ബ കേന്ദ്രീകരിച്ചെത്തും.വിവിധ ഇനം കലാരൂപങ്ങളും നേർച്ചയോടനുബന്ധിച്ച്‌ അരങ്ങേറും.
ഖുബ്ബക്ക് ചുറ്റും ദളിതുവിഭാഗത്തിന്റെ ചവിട്ടുകളി കലാരൂപം അവതരിപ്പിക്കുന്നതും,
നേർച്ചയുടെ സമാപനം കുറിച്ച് കൊണ്ട് അതിലെ പ്രധാനമായ തട്ടാന്റെ പെട്ടി വരവുമൊക്കെ കൊണ്ടോട്ടി നേർച്ച കേരളീയ സംസ്ക്കാരത്തിൽ ലയിച്ച മൈത്രിയോത്സവമായിരുന്നു എന്ന് സമർഥിക്കുന്നതാണ്.
 - എൻ കെ മൊയ്തീൻ ചേറൂർ

2 അഭിപ്രായങ്ങൾ:

Cv Thankappan പറഞ്ഞു...

മതസൗഹാർദ്ദത്തിൻ്റെ മൈത്രി കേന്ദ്രങ്ങൾ...
ആശംസകൾ

കാർഷിക നിറവ് പറഞ്ഞു...

മതസൗഹാർദത്തിന്റെ അടയാളങ്ങളായിരുന്ന കൊണ്ടോട്ടി നേർച്ച നല്ലൊരു നേതൃത്വം ഇല്ലാത്തതിന്റെ പേരിൽ ഇങ്ങനെയൊക്കെയായി