2020, ജനുവരി 5, ഞായറാഴ്‌ച

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ത്രസിക്കുന്ന അധ്യായങ്ങൾ തേടിയുള്ള എന്റെ യാത്ര



*സ്വാതന്ത്ര്യസമര ചരിത്രത്തിലെ കനലൊടുങ്ങാത്ത സ്മരണകള്‍ തേടിയുള്ള യാത്ര*
     വെളിയംകോട് ഉമർ ഖാളി മസ്ജിദ്.
            സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് അധികാരികളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി നിനക്ക് നികുതി തരാൻ ഞങ്ങൾക്ക് മനസ്സില്ലെടാ എന്ന് ഉച്ചസ്ഥരം പ്രഖ്യാപിച്ച
ധീര ദേശാഭിമാനി ഉമർ ഖാദി അവർകൾ അന്ത്യനിദ്രയിലാണ്ടു കിടക്കുന്നത്  ഈ പള്ളിയോട് ചേർന്നാണ്.
1765 ലാണ് വെളിയങ്കോട്ടെ ഖാസിയാരകത്ത് കാക്കത്തറ ഉമർ ഖാദി ജനിച്ചത്.
ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട സാമ്രാജ്യത്വ ബ്രിട്ടീഷ് കിങ്കരന്മാരെ നാട്ടിൽ നിന്നും കെട്ടുകെട്ടിക്കാൻ വേണ്ടി സാധാരണ ജനങ്ങൾക്കൊപ്പം നിന്ന് ധീരമായി പോരാടിയ ദേശാഭിമാനിയായിരുന്നു പണ്ഡിതനും സൂഫിയും കവിയുമായിരുന്ന വെളിയങ്കോട് ഉമർ ഖാദി(റ) അവർകൾ.
രാജ്യ സ്നേഹം തുടിക്കുന്നതും പ്രവാചക കീർത്തനങ്ങൾ കോർത്തിണക്കിയതുമായ
അർത്ഥസമ്പുഷ്ടമായ നിരവധി കവിതകൾ അദ്ദേഹം രചിച്ചിട്ടുണ്ട്.
മാത്രമല്ല,വൈദ്യശാസ്ത്രത്തിലും ഗോള ശാസ്ത്രത്തിലും തികഞ്ഞ ജ്ഞാനി കൂടിയായിരുന്നു അദ്ദേഹം.
ഇത് പോലെ അഗാധമായ പാണ്ഡിത്യത്തോടൊപ്പം തന്നെ ആത്മാർത്ഥമായ സ്വാതന്ത്ര്യവാഞ്ഛയുള്ള സമര നായകനും ബ്രിട്ടീഷ് വിരോധിയുമായിരുന്നു ഉമർ ഖാദി.

അധിനിവേശ ശക്തികളെ പരസ്യമായി വെല്ലുവിളിച്ച ഉമർ ഖാളി ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് തന്നെ ബ്രിട്ടീഷുകാർക്കെതിരെ സമരം നയിച്ച് അവരുടെ കണ്ണിലെ കരടായി മാറിയിരുന്നു.
നികുതി നിഷേധസമരം നയിച്ചതിന്റെ പേരിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവന്നു.
പിൽക്കാലത്താണ് ഗാന്ധിജിയുടെയും അലി സഹോദരന്മാരുടെയും മൗലാനാ ആസാദിന്റെയും നേതൃത്വത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനം നികുതി നിഷേധമെന്ന ആശയം സമര പരിപാടികളിലെ ഭാഗമായി ഉൾപ്പെടുത്തുന്നത്.
ദേശത്തും മറുദേശത്തുമായി ലോക പ്രശസ്തിയാർജ്ജിച്ച നല്ലൊരു പണ്ഡിതവൃന്ദം
തന്നെ ഉമർ ഖാദി നേടിയെടുത്തിരുന്നു.
ഉമർ ഖാളിക്ക് ആത്മീയമായും സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായും ഏറെ സ്വാധീനിച്ച നേതാവായിരുന്നു മമ്പുറം സയ്യിദ് അലവി തങ്ങൾ. 
ജാതി മത ഭേദമന്യേ നിത്യവും നിരവധി ആളുകൾ ഭക്ത്യാദരപൂർവ്വം വെളിയങ്കോട്ട് ഉമർ ഖാദി അവർകളുടെ ഖബറിടം സന്ദർശിക്കുന്നുണ്ട്.
സ്വന്തം രാജ്യത്തിനും ഇവിടെ ജീവിക്കുന്ന സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച്‌ 1857 ൽ ഈലോകത്തോട് വിട പറഞ്ഞ
ഉമർ ഖാദി അവർകളുടേത് ചരിത്രത്തിൽ നിത്യത നേടിയ ചൈതന്യവത്തായ നാമധേയമാണ്.
ഉമർ ഖാദിയെപ്പോലുള്ള മഹാത്മാക്കൾ മുന്നിൽ നിന്ന് നയിച്ച്
വെള്ളപ്പട്ടാളത്തിന്റെ കരാളഹസ്തങ്ങളിൽ നിന്നും ജാതി മത ഭേദമന്യെ സന്ധിയില്ലാത്ത സമരം ചെയ്ത് നേടിയെടുത്ത സ്വാതന്ത്ര്യമാണ് നാം ഇന്നനുഭവിക്കുന്ന ഭാരതത്തിന്റെ സ്വാതന്ത്ര്യം.
നിർർഭാഗ്യകരം എന്ന് പറയട്ടെ, നമ്മുടെ പൂർവ്വികർ നേടിത്തന്ന നാം അഭിമാനത്തോടെ എന്നും ഉയർത്തിപ്പിടിച്ച് പോന്ന ജനാധിപത്യവും മതേതരവുമായ മൂല്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ഭരണകൂടം മതേതരഭാരതത്തിന്റെ അന്തസ്സത്തക്ക് മേൽ കത്തി വെയ്ക്കുകയാണ്‌.
  ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിന് വേണ്ടി തെരുവീഥികൾ അക്ഷരാർത്ഥത്തിൽ പ്രക്ഷുബ്ധമായിരിക്കുന്ന അവസ്ഥാവിശേഷത്തിലൂടെയാണ് നാം കടന്നു പോകുന്നത്.
സ്വാതന്ത്ര്യസമര മുഖത്ത് ബ്രിട്ടീഷുകാർക്ക് വേണ്ടി നമ്മെ ഒറ്റ് കൊടുത്തവരുടെ പിൻമുറക്കാർ ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനങ്ങൾ നടത്തി ഇന്ത്യയുടെ ആത്മാവിനെ കീറി മുറിക്കാൻ വെമ്പൽ കൊള്ളുമ്പോൾ മാതൃരാജ്യത്തെ മാറോട് ചേർക്കുന്ന ഏതൊരു ഭാരതീയനും വെറുതെയിരിക്കാനാവില്ല.
സാമ്രാജ്യത്വ ശക്തികൾക്കെതിരെ മുന്നിൽ നിന്ന് സമരം നയിച്ച  മഹാത്മാക്കളായ വെളിയങ്കോട് ഉമർ ഖാദിയും മമ്പുറം തങ്ങളും  കെ മാധവന്‍ നായരും,ഇ.മൊയ്തുമൌലവിയും,കട്ടിലശ്ശേരി മുഹമ്മദ്‌ മുസ്ലിയാരും ,വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും,ആലിമുസ്ല്യാരും,എം പി നാരായണ മേനോനുമൊക്കെ‍ കാണിച്ചുതന്ന
ദേശക്കൂറിന്റെ സമരവീര്യം ഓരോ ഇന്ത്യക്കാരന്റെയും സിരകളിൽ പുനഃജനിക്കേണ്ടിയിരിക്കുന്നു.
ജയ് ഹിന്ദ് .
  - എൻ കെ മൊയ്തീൻ ചേറൂർ

അഭിപ്രായങ്ങളൊന്നുമില്ല: