2020, ഫെബ്രുവരി 25, ചൊവ്വാഴ്ച

ചരിത്രമുറങ്ങുന്ന കോട്ടക്കുന്ന്. അഥവാ, ധീരദേശാഭിമാനി ഹാജി സാഹിബിന്റെ സ്മരണകളിരമ്പുന്ന മലപ്പുറത്തിന്റെ കുന്നിൻ ചെരിവ്.

ചരിത്രമുറങ്ങുന്ന കോട്ടക്കുന്ന്.
 അഥവാ, ധീരദേശാഭിമാനി



ഹാജി സാഹിബിന്റെ സ്മരണകളിരമ്പുന്ന മലപ്പുറത്തിന്റെ കുന്നിൻ ചെരിവ്.
=====================
ഇത് മലപ്പുറത്തെ കോട്ടക്കുന്ന് .
ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലക്കുള്ള ഇവിടുത്തെ ഭംഗി ആസ്വദിക്കാനല്ല
ഞാനിവിടം എത്തിയത്.
മറിച്ച് ഒരു ദേശ സ്നേഹി എന്ന നിലക്ക് ചരിത്രമുറങ്ങുന്ന മണ്ണിലേക്കുള്ള യാത്രയായാണ് പുറപ്പെട്ടത്.
ബ്രിട്ടീഷുകാരുടെ വിഭജനതന്ത്രങ്ങളെയും നിറത്തോക്കുകളെയും ഒട്ടും കൂസാതെ
പിറന്ന മണ്ണ് കാക്കാൻ വേണ്ടി രാജ്യത്തിന്റെ മോചനമല്ലാതെ യാതൊരു സന്ധിയും കീഴടങ്ങലുമില്ലാതെ പൊരുതി ധീര രക്തസാക്ഷിത്വം വരിച്ച വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന ദേശാഭിമാനിയുടെ ഓർമ്മകളിരമ്പുന്ന കുന്നിൻ ചെരിവ് സന്ദർശിക്കാനാണ്.
സാമ്രാജ്യത്വ വിരുദ്ധ സമരചരിത്രത്തിലെ വിപ്ലവ സൂര്യൻ വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയെയും ചെമ്പ്രശ്ശേരി തങ്ങളെയും ബ്രിട്ടീഷ് കാട്ടാളന്മാർ വെടിവെച്ച് കൊന്നത് ഈ മലഞ്ചെരുവിൽ വെച്ചാണ്.
ബ്രിട്ടീഷ് ഭരണകൂടം ജനങ്ങളോട് കാണിച്ച ക്രൂര ചെയ്തികൾ കണ്ടാണ് വാരിയം കുന്നത്ത് തോക്കെടുക്കുന്നതും സ്വാതന്ത്രസമര പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനത്തെത്തുന്നതും.
1894-ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ നടത്തിയ മണ്ണാർക്കാട് യുദ്ധത്തിൽ പങ്കെടുത്തതിന് ആന്തമാനിലേക്ക് നാട് കടത്തിയ സ്വന്തം പിതാവിന്റെ ജീവിതമാണ് വാരിയം കുന്നത്തിനെ ബ്രിട്ടീഷ് വിരുദ്ധനാക്കിയതിന്റെ ആദ്യപടി.
ബ്രിട്ടീഷ് തേർവാഴ്ചക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ മുന്നിൽ നിന്ന് സമരം നയിച്ച ധീര പോരാളി കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് ഭരണകൂടത്തിന് കനത്ത വെല്ലുവിളി ഉയർത്തിയ കലാപകാരിയായിരുന്നു.
1922 ജനുവരി 6 ന് വാരിയം കുന്നത്തിനെ കാളികാവ് കല്ലാമൂലയിലെ സങ്കേതത്തിൽ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടു.
ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയുള്ള സമരം അവസാനിപ്പിക്കുകയാണെങ്കിൽ യാതൊരു ഉപദ്രവവും ഏൽപ്പിക്കാതെ താങ്കളെ  മക്കയിലേക്ക് അയക്കാമെന്ന കലക്ടറുടെ വാക്കുകൾക്ക് മുമ്പിൽ ഹാജി സാഹിബ് പൊട്ടിത്തെറിച്ചു.
" നിങ്ങൾക്ക് മാപ്പ് തന്നാൽ എന്നെ മക്കയിലേക് അയക്കാമെന്ന നിങ്ങളുടെ വാക്കുകൾ എന്നെ ശരിക്കും അത്ഭുതപ്പെടുത്തിയിരിക്കയാണ് .
 ചതിക്ക് വേണ്ടി പുണ്യഭൂമിയെയാണ്  നിങ്ങൾ കരുവാക്കിയിരിക്കുന്നത്.
 നിങ്ങളൊരു കാര്യം മനസ്സിലാക്കണം.
ഞാൻ മക്കയെ അത്യധികം ഇഷ്ടപ്പെടുന്നു, പക്ഷേ പിറന്നത് ഈ മണ്ണിലാണ്.
 ഈ ദേശത്തെയാണ് സ്നേഹിക്കുന്നത്.
 ഈ മണ്ണിൽ മരിച്ചു ഒടുങ്ങണമെന്നാണ് എന്റെ ആഗ്രഹവും"
ബ്രിട്ടീഷ് അധികാരികളായ കേണൽ ഹംഫ്രിയുടെയും സുബേദാർ പണിക്കരുടെയും ഹിച്ച്കോക്കിന്റെയുമെല്ലാം മുഖത്ത് നോക്കി അദ്ദേഹം കൊടുത്ത മറുപടി ഏതൊരു രാജ്യസ്നേഹിയേയും ആവേശം കൊള്ളിക്കുന്നതാണ്.
 1922 ജനുവരി 20 ന് രാവിലെ മലപ്പുറത്തെ ഈ കുന്നിൻ മുകളിൽ വെച്ച് ബ്രിട്ടീഷ് കോടതി വിധി പ്രകാരം ഹാജി സാഹിബ് ധീര രക്തസാക്ഷിയായി.
അദേഹത്തെ വധിക്കുന്നതിന് തൊട്ട്മുമ്പ്
കണ്ണ് മൂടിക്കെട്ടാൻ ശ്രമിച്ചപ്പോൾ
"ഭീരുക്കളെപ്പോലെ കണ്ണ് കെട്ടി പിറകിൽ നിന്ന് വെടിവെച്ച് കൊല്ലാതെ എന്റെ നെഞ്ചിലേക്ക് വെടിവെക്കണം.
എന്റെ ജീവിതം നശിപ്പിക്കാൻ വേണ്ടി നിങ്ങൾ വെക്കുന്ന വെടിയുണ്ടകൾ കൊള്ളേണ്ടത് എന്റെ നെഞ്ചിലാവണം.
അത് കണ്ടു കൊണ്ട് ഈ മണ്ണിൽ മുഖം ചേർത്ത് എനിക്ക് മരിക്കണം."
ബ്രിട്ടീഷ് പട്ടാള കമാന്റർ കേണൽ ഹംഫ്രിയടക്കമുള്ള അധികാരികളുടെ മുഖത്ത് നോക്കി അദ്ദേഹം ആക്രോഷിച്ചു.
ശേഷം കണ്ണ് കെട്ടാതെ നെഞ്ചിലേക്ക് വെടിവെച്ചാണ് അദ്ദേഹത്തെ വധിച്ചത്.
ജനങ്ങൾക്ക് അന്ത്യാഭിവാദ്യമർപ്പിക്കാൻ പോലും നൽകാതെ ഈ കുന്നിൻചരിവിലിട്ട് ദഹിപ്പിക്കുകയായിരുന്നു ആ കാപാലികർ ചെയ്തത്.
 ആ വിപ്ലവ സൂര്യൻ വീരമൃത്യു വരിച്ച ഇവിടമിന്ന് ആരാമവും ഇരിപ്പിടങ്ങളും മറ്റു വിനോദ സൗകര്യങ്ങളുമൊക്കെക്കൊണ്ട് കമനീയമാക്കി മാറ്റിയത് കണ്ടപ്പോൾ
പോയ കാല ചരിത്രത്തെ മായ്ച്ചുകളയാനാണോ നാം ഇതൊക്കെ ചെയ്തിരിക്കുന്നത് എന്ന് ചിന്തിച്ച് പോയി.
 - എൻ കെ മൊയ്തീൻ, ചേറൂർ

അഭിപ്രായങ്ങളൊന്നുമില്ല: