2024, ജനുവരി 26, വെള്ളിയാഴ്‌ച

പത്തായപ്പുര

 ഇതാ നാനൂറ് വർഷത്തോളം പഴക്കമുള്ള ഒരു പത്തായപ്പുര.

നെല്ല് പൊന്നായി കണ്ടിരുന്ന കാർഷിക സമൃദ്ധമായ  ഗ്രാമ വിശുദ്ധി നിറഞ്ഞ ഒരു പ്രതാപ കാലത്തിൻ്റെ പ്രതീകമായി ശിരസ്സുയർത്തി

ഇന്നും നില കൊള്ളുന്നു . 

മുമ്പ് പ്രഭുസ്ഥാനീയരായ ചില തറവാടുകളിൽ മാത്രമായാണ് നെല്ലും വിത്തും സൂക്ഷിക്കാൻ വേണ്ടി പ്രത്യേകമായി ഇത് പോലുള്ള പുരകൾ നിർമ്മിച്ചിരുന്നത്.

കണ്ണെത്താ പാടശേഖരങ്ങളിൽ നെല്ല് വിളയിച്ചെടുത്ത് ടൺ കണക്കിന് ശേഖരിച്ചു വച്ചിരുന്നത് ഇത്തരം നെൽപുരകളിലാണ് .

പഴയ ഭൂപ്രഭുക്കളുടെ ഇല്ലങ്ങളിലും കോവിലകങ്ങളിലുമൊക്കെ ഉണ്ടായിരുന്ന പത്തായപ്പുരകളും നെല്ലറകളും അത്തരം തറവാടുകളൊക്കെ ഒട്ടുമിക്കതും അന്യമായതോടെ കാണാക്കനിയായി മറഞ്ഞിരിക്കയാണ് ഇത് പോലുള്ള പൈതൃകക്കാഴ്ചകളൊക്കെ. 

അപൂർവ്വമായെവിടെയെങ്കിലും അവശേഷിക്കുന്നത് സംരക്ഷണമില്ലാതെ നഷ്ടപ്പെടുന്ന അവസ്ഥയിലുമാണ് .

ഇക്കാണുന്ന തറവാടും എത്രയോ കാലങ്ങളായി ആൾ താമസമില്ലാതെ

മൂകത പേറിക്കിടക്കുന്നു .

നിരപ്പിൽ നിന്നും മൂന്നടി ഉയർച്ചയിലാണ് ഇരുനിലയിലുള്ള ഈ പത്തായപ്പുര .

ആധുനികതയുടെ കുതിച്ചു കയറ്റത്തിൽ നമുക്ക് നഷ്ടമായ കാർഷിക സമൃദ്ധിയുടെ കണക്കുപുസ്തകത്തിൽ എഴുതിച്ചേർക്കപ്പെട്ട പാരമ്പര്യ പൈതൃകങ്ങളുടെ കൂട്ടത്തിൽ ചേർക്കേണ്ട അവസ്ഥയിലാണ് പ്രൗഢമായ പോയ കാലത്തിൻ്റെ ശേഷിക്കുന്ന ഈ തിലകിത അടയാളവും.

      - എൻ കെ മൊയ്തീൻ ചേറൂർ



അഭിപ്രായങ്ങളൊന്നുമില്ല: