2024, ജനുവരി 26, വെള്ളിയാഴ്‌ച

ചേറൂർ വിപ്ലവം അഥവാ ധീര ദേശാഭിമാനികളുടെ ജീവരക്തം കൊണ്ട് ദേശക്കൂറിൻ്റെ ചരിത്രമെഴുതിയ ചേറൂർപ്പട




ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ  മലബാറിലെ ചേറൂരിൽ വെച്ച്  ഏഴ് മാപ്പിള യോദ്ധാക്കളും  ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും  തമ്മിൽ എഡി 1843 ഒക്ടോബർ 24-ന് അഥവാ ഹിജ്‌റ വർഷം 1252 റംസാൻ 28 ന്  നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർ പട. ബ്രിട്ടീഷ്-ജന്മി മേധാവിത്വത്തിനു കീഴിൽ,അവരുടെ നിഷ്ഠൂര വാഴ്ചയിൽ പൊറുതി മുട്ടിയ മാപ്പിളമാരും കുടിയാന്മാരും സംഘടിതമായി ദേശ സ്നേഹത്തിന്റെ മാനുഷികമായ തുല്യതയിലൂടെ

സാഹോദര്യത്തോടെയും മതേതരത്വത്തോടെയും കഴിഞ്ഞിരുന്ന ഒരു നാട്ടു സമൂഹത്തിനിടയിലേക്ക് സാമുദായിക ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യാനുള്ള  

ബ്രിട്ടീഷ് കിരാതന്മാരുടെ നിഗൂഢ ശ്രമങ്ങളെയാണ് അന്ന് ഈ ധീരപോരാളികള്‍ നേരിട്ടത്. 

അധിനിവേശ വിരുദ്ധ സമരനായകൻ മമ്പുറം സയ്യിദ് അലവി തങ്ങൾ നേരിട്ട് പങ്കെടുത്ത ഏക സമരം കൂടിയായിരുന്നു ചേറൂർപട.

ബ്രിട്ടീഷുകാരും ജൻമിമാരായ പ്രമാണിമാരും കീഴ്ജാതിക്കാരെ മൃഗസമാനമായി ഭരിക്കുന്ന കാലഘട്ടം .പാടത്തും പറമ്പിലും പകലന്തിയോളം പണിയെടുത്ത് കഷ്ടപ്പെടുന്ന കീഴാളന്മാർ .

അവരുടെ ദുരിതപൂർണ്ണമായ ജീവിതം കൊണ്ട് കൊഴുത്ത് സുഖത്തിലാറാടി ജീവിക്കുന്ന മേലാളൻമാർ .

കീഴ്ജാതിക്കാരായ സ്ത്രീകൾക്കും പുരുഷന്മാർക്കും മാറ് മറക്കാനോ കാൽമുട്ടിന് താഴെ മുണ്ടുടുക്കാനോ പ്രമാണിമാർ പോകുന്നേടത്ത് കൂടെ വഴി നടക്കാനോ കുഞ്ഞുങ്ങൾക്ക് ഇഷ്ടമുള്ള പേര് നൽകാനോ അവകാശമില്ലാത്ത അവരെ മനുഷ്യഗണത്തിൽ പോലും പെടുത്താതിരുന്നകാലം .

സ്വന്തം മണ്ണിൽ സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമെന്ന നീതിബോധം മാപ്പിളമാരോടൊപ്പം  അണിചേരാൻ അവരെയും പരപ്രേരണകൂടതെ ചിന്തിപ്പിക്കാൻ തുടങ്ങി.

ജന്മിമാരുടെ പീഢനവും ഉച്ചനീചത്വവും സഹിക്കവയ്യാതെ ചെറമക്കളിൽ പലരും മതം മാറി തുടങ്ങി.

സാമൂതിരിയുടെ ഭരണകാലം തൊട്ടേ പടനായകരായും അധികാരിയായും അറിയപ്പെട്ടിരുന്ന കുടുംബമായിരുന്നു തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ കപ്രാട്ട് പണിക്കർ കുടുംബത്തിൻ്റേത് .സംഭവം നടക്കുന്ന കാലത്ത്  കൃഷ്ണ പണിക്കർ അധികാരിയായിരുന്നു കപ്രാട്ട് തറവാട്ടിലെ കാരണവർ .

സംഭവം നടക്കുന്ന കാലത്ത്  കൃഷ്ണ പണിക്കർ അധികാരിയായിരുന്നു കപ്രാട്ട് തറവാട്ടിലെ കാരണവർ .

കൃഷ്ണ പണിക്കർ ചേറൂർ അംശത്തിൻ്റെ അധികാരിയായിരുന്നു.

അധിനിവേശ വിരുദ്ധ സമരനായകനും

അധ:സ്ഥിത വിഭാഗത്തിന്റെ അവകാശ സംരക്ഷകനുമായിരുന്ന

മമ്പുറം സയ്യിദ് അലവിതങ്ങളുടെ ജീവിതകാലത്ത് തന്നെയാണ്‌ ഈ സംഭവവും നടക്കുന്നത്  .

മാത്രമല്ല പണിക്കരുമായി മുസ്ലിം പണ്ഡിതനും സൂഫിവര്യനുമായിരുന്ന മമ്പുറം സയ്യിദലവി തങ്ങൾ അടുത്ത സൗഹൃദ ബന്ധത്തിലുമായിരുന്നു. 

അന്ന് നിലനിന്നിരുന്ന താഴ്ന്ന ജാതിയും മേൽജാതിയുമെന്ന വിവേചനവും അത്തരത്തിലുള്ള പരമ്പരയായുള്ള കീഴ്‌വഴക്കങ്ങളും കണിശമായും പണിക്കരും പാലിച്ചു പോരുന്നുണ്ട്.

പണിക്കർക്കും കുടുംബത്തിനും കീഴാളൻമാരായ ഏറെ അടിമ വർഗങ്ങളും താണവർഗങ്ങളുമുണ്ടായിരുന്നു .

അക്കൂട്ടത്തിൽ പെട്ട കപ്രാട്ട് തറവാട്ടിലെ ജോലിക്കാരിയായിരുന്നു ചക്കി എന്ന അടിയാള സ്ത്രീ .ഈ ചക്കിയുടെ മതം മാറ്റമാണ് ചേറൂർ പടക്ക് ഹേതുവായി മാറിയത്.

കൊടിയ ജാതിവിവേചനവും വർണവിവേചനവും അടിമത്തവും നിലനിന്നിരുന്ന കാലത്ത്തന്നെയാണ് ചേറൂർ സംഭവത്തിൻ്റെയും രംഗപ്രവേശമെന്നോർക്കണം .

കപ്രാട്ട് തറവാട്ടിലെ വേലക്കാരിയായ ചക്കിക്ക് കലശലായ ഒരു തരം ചൊറി പിടിപെടുകയും 

പല നാട്ടു ചികിത്സകൾ നടത്തിയെങ്കിലും യാതൊരു ഫലവും കിട്ടാതെ വരികയും തുടർന്ന് സർവരാലും

ആദരിക്കപ്പെടുന്ന സിദ്ധവൈദ്യൻ കൂടിയായ സയ്യിദലവി തങ്ങളെ മമ്പുറത്തെത്തി കാണാനും രോഗകാര്യങ്ങൾ പറയാനും തീരുമാനിച്ചു .

അത് പ്രകാരം ചക്കി മമ്പുറത്തെത്തി തങ്ങളെ കണ്ട് തങ്ങളോട് രോഗ കാര്യങ്ങൾ അറിയിച്ചു.തങ്ങൾ ചക്കിക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചില നാട്ടു ചികിത്സകൾ നിർദേശിക്കുകയും ചെയ്തു. ഏതാനും ദിനങ്ങൾക്കകം തന്നെ ചക്കിയുടെ മാറാരോഗം സുഖപ്പെടുകയും ചെയ്തു.

ഇതിനിടെ കീഴ്ജാതിക്കാരിയായ തന്നോട് തങ്ങൾ കാണിച്ച സമീപനം ആ സ്ത്രീയെ ആശ്ചര്യപ്പെടുത്തി.

തമ്പ്രാക്കന്മാരുടെ അയിത്തവും തീണ്ടാപ്പാടും സഹിച്ച് മാത്രം ശീലിച്ച ആ കീഴാള സ്ത്രീക്ക് തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ മാനുഷിക പരിഗണനയും സമീപനവും മനസാ ആകർഷിച്ചു .അവർക്ക് ഇതൊരു നവ്യാനുഭവമായിരുന്നു.

ഈ അഭിനിവേശം തങ്ങളുടെ മുമ്പിലെത്തി ഇസ്ലാം മതം സ്വീകരിക്കണമെന്ന ചിന്തയിലെത്തിച്ചു.

അങ്ങിനെ യാതൊരു ബാഹ്യമായ പ്രേരണ കൂടാതെ സ്വയം തീരുമാനിച്ചെടുത്ത പ്രകാരം ചക്കിയും മറ്റ് കുടുംബാംഗങ്ങളായ അഞ്ച് പേരും കൂടി മമ്പുറത്തെത്തി തങ്ങളെ കണ്ട് ആഗ്രഹം ധരിപ്പിച്ചു.

തങ്ങളുടെ അനുഗ്രഹാശിസ്സുകളോടെ അവിടെ വെച്ച് അവരുടെ ആഗ്രഹം പോലെ ആറ് പേരും ദീൻ ആശ്ലേഷിച്ചു.

ചക്കി ആയിശയായും കൂടെയുള്ളവർ ഹലീമ, ഖദീജ, അഹമ്മദ് ,ഹുസൈൻ ,സലീം എന്നീ പേരുകളും സ്വീകരിച്ചു. 

പിറ്റേന്ന് തൻ്റെ പാടത്ത് മാറ് മറച്ച് തട്ടമിട്ട് ഇസ്ലാമികവേശ രീതിയിൽ പണിയെടുക്കുന്ന ചക്കിയെയും കൂട്ടരെയും കണ്ട് കാപ്രാട്ട് പണിക്കർക്ക് സഹിച്ചില്ല.അവർക്ക് നേരെ അക്രമം അഴിച്ചുവിട്ടു .

ഞങ്ങൾ മമ്പുറം സയ്യിദലവി തങ്ങളുടെ പക്കൽ നിന്നും ഇസ്ലാം മതം ആശ്ലേഷിച്ചവരാണെന്ന് പറഞ്ഞിട്ടും കലിക്ക് യാതൊരു കുറവുമുണ്ടായില്ല എന്ന് മാത്രമല്ല ആയിശയുടെയും മറ്റും കുപ്പായം വലിച്ച് കീറിയെറിഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ചു.

ആയിശയും കൂട്ടരും കരഞ്ഞ് വിളിച്ച് മമ്പുറം തങ്ങളുടെ സന്നിധിയിലെത്തി പുതിയ മതം സ്വീകരിച്ചതിൻ്റെ പേരിൽ പണിക്കരിൽ നിന്ന് ഏറ്റ ക്രൂര ചെയ്തികൾ ധരിപ്പിച്ചു. ഇടിത്തീ പോലെയാണ് തങ്ങൾ ആ വിവരം കേട്ടത്.

കേട്ട മാത്ര തങ്ങൾ സ്തബ്ധനായി. ഞാൻ സുഹൃത്തായി കണ്ടിരുന്ന കപ്രാട്ട് പണിക്കരിൽ നിന്നും ഇത്തരം ഒരു ചെയ്തി തങ്ങൾക്ക് വിശ്വസിക്കാനായില്ല.കപ്രാട്ട് പണിക്കരോട് നേരിട്ട് കാര്യം തിരക്കുകയും

ആ സ്ത്രീ പഴയ ചക്കിയല്ലെന്നും ആയിശ എന്ന പേര് സ്വീകരിച്ച മതപരിവർത്തനം നടത്തിയ മുസ്ലിം സ്ത്രീ ആണെന്നും ആയതിനാൽ മതകീയമായ വസ്ത്രധാരണകൾ അവരുടെ അവകാശമാണെന്നും ധരിപ്പിച്ചു. അവരോട് കാണിച്ച ഈ ക്രൂര ചെയ്തിയിൽ തൻ്റെ ആകുലതയും അമർഷവും അറിയിക്കുകയും ചെയ്തിട്ടും അശേഷം കുറ്റബോധം പണിക്കരിൽ നിന്ന് ഉണ്ടായില്ല എന്ന് മാത്രമല്ല അവരുടെ മതം മാറ്റം അംഗീകരിക്കുകയില്ലെന്നും

പുതിയ വേഷവിധാനവുമായി പണിയെടുക്കുവാൻ അനുവദിക്കുകയില്ലെന്നും ശഠിച്ചു.മമ്പുറം തങ്ങളിൽ ശുണ്ഠി പതിന്മടങ്ങ് വർധിച്ചു.വിശ്വാസ വഞ്ചകനായ പണിക്കരെ പാഠം പഠിപ്പിക്കണമെന്നും ശപഥം ചെയ്തു.

 കപ്രാട്ട് കൃഷ്ണ പണിക്കരുടെ അതിനിഷ്ഠൂരമായ ചെയ്തിയിൽ കലിപൂണ്ട മമ്പുറം തങ്ങൾ തൻ്റെ സവിധത്തിലെത്തിയ പതിവ് സന്ദർശകരും ആത്മീയ ശിഷ്യൻമാരുമായ കച്ചവടക്കാരായ പൂവാടൻ മൊയ്തീനോടും പട്ടർകടവ് ഹുസൈനോടും കാര്യങ്ങൾ വിവരിക്കുകയും കപ്രാട്ട് നാടുവാഴിക്കെതിരെ പോരാട്ടത്തിന് ഒരുങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. വിവരമറിഞ്ഞ് തങ്ങളുടെ ആജ്ഞ സ്വീകരിച്ച് മറ്റ് നാല് പേരും അവരോടൊപ്പം സംഘം ചേർന്നു.

മരക്കാർ മൊയ്തീൻ, പൂന്തിരുത്തി മൂസക്കുട്ടി, കുന്നഞ്ചേരി ആലസ്സൻ, ചോലക്കൽ ബുഖാരി എന്നിവരായിരുന്നു അവർ.

         പ്രസ്തുത ഭൗത്യത്തിന് സജ്ജരായി റംസാൻ പതിനേഴിന് അഥവാ പരിശുദ്ധ ബദർ യുദ്ധം നടന്ന ദിനത്തിൽ അവർ മമ്പുറത്ത് തങ്ങളുടെ അടുത്ത് ഒത്തുകൂടി .

തങ്ങളുടെ നേതൃത്വത്തിൽ നടത്തിയ ബദർ രക്തസാക്ഷികളെ പ്രകീർത്തിക്കുന്ന കീർത്തനങ്ങൾ പോരാളികളിൽ സമരോത്സുക്യം വർധിപ്പിച്ചു.

അവർ കപ്രാട്ട് പണിക്കരെ ഉന്നം വെച്ച് മൂന്നിയൂർ പ്രദേശത്തേക്ക് പുറപ്പെട്ടു.

ആറംഗ പോരാളികൾ കോവിലകത്തിൻ്റെ കാവൽക്കാരെ തുരത്തി  യോടിച്ചു .തമ്പ്രാനെ വധിച്ചു.തുടർന്നവർ ചേറൂർ ദേശം ലക്ഷ്യമാക്കി പുറപ്പെട്ടു. അവിടെ താമസക്കാരനായിരുന്ന പണിക്കരുടെ അനന്തരവൻ രാവു പണിക്കരുടെ വീടായിരുന്നു ഉന്നം.

രാവു പണിക്കർ വെന്നിയൂരിൽ നടന്ന സംഭവങ്ങൾ അറിഞ്ഞ് ബ്രിട്ടീഷുകാരുടെ സഹായത്താൽ നാട്ടിൽ അക്രമം അഴിച്ചുവിടാൻ തുടങ്ങി എന്നറിഞ്ഞ് മമ്പുറം തങ്ങൾ പോരാളികളോട് അവിടെ പോയി നേരിടാൻ ആജ്ഞാപിച്ച പ്രകാരമാണ് ചേറൂരിലേക്ക് കുതിച്ചത്.

പോരുന്ന വഴിയിൽ വെച്ച് പൂന്തിരുത്തി ഇസ്മാഈലും അവരോടൊപ്പം ചേർന്നു.

ഇതോടെ സംഘത്തിൽ ഏഴ് പേരായി .

പോരാളികൾ വരുന്നുണ്ടെന്ന വിവരമറിഞ്ഞ് രാവു പണിക്കർ നാട്ടിൽ നിന്നും ഒളിച്ചോടി.

ഏഴംഗ സംഘം ആളൊഴിഞ്ഞ തറവാട്ടിൽ നിലയുറപ്പിച്ചു.

പൊടുന്നനെയെത്തിയ പട്ടാളം അവർ താമസിച്ച വീട് വളഞ്ഞു.

വെളിയിലെത്തിയ പടയാളികളും ബ്രിട്ടീഷ് സേനയും തമ്മിൽ ഘോര യുദ്ധം നടന്നു.

സർവ നൂതന ആയുധ സന്നാഹങ്ങളും സാമഗ്രികളുമായെത്തിയ ക്യാപ്റ്റൻ ലീഡൻ്റെ നേതൃത്വത്തിലുള്ള അഞ്ചാം മദിരാശിപ്പടയിലെ അറുപത് ഭടന്മാരോട്  യാതൊരു ആയുധ സന്നാഹവുമില്ലാതെ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി നേരിട്ട് പടപൊരുതി ആ ഏഴ് ധീരയോദ്ധാക്കളും അടർക്കളത്തിൽ രക്തസാക്ഷിത്വം വരിച്ചു.

പട തുടങ്ങി പാതികഴിഞ്ഞ് മാപ്പിള പക്ഷത്ത് നിന്ന് ഏഴ് പേർക്ക് പുറമെ മമ്പുറം തങ്ങളും പടയിൽ പങ്കെടുക്കാൻ കുതിച്ചെത്തി .പച്ചത്തലപ്പാവ് ധരിച്ച ഒരു അജ്ഞാതൻ എന്നല്ലാതെ മമ്പുറം തങ്ങളെ ആർക്കും അപ്പോൾ തിരിച്ചറിയാൻ കഴിഞ്ഞില്ലത്രെ .

ബ്രിട്ടീഷ് പക്ഷത്ത് നിന്ന് ഒരു സുബേദാറും മൂന്ന് ഭടന്മാരും കൊല്ലപ്പെടുകയും ഏഴ് താലൂക്ക് ശിപായിമാർക്കും ആറ് ഭടന്മാർക്കും പരിക്കേൽക്കുകയും ചെയ്തു.തങ്ങളുടെ സാന്നിധ്യമാണ് ശത്രു പക്ഷത്തിന് ഇത്രയും നഷ്ടം വരുത്തിവെച്ചത്.

വീരമൃത്യു വരിച്ച ഏഴു പേരെയും ബ്രിട്ടീഷുകാർ തിരൂരങ്ങാടിയിലെത്തിച്ചു.വരും കാലങ്ങളിലേക്ക് അവരുടെ ഒരടയാളം പോലും ശേഷിക്കുന്നത് ഭയപ്പെട്ട വെള്ളക്കാർ അവരെ തീയിട്ട് ദഹിപ്പിക്കാൻ തുനിഞ്ഞെങ്കിലും പ്രതിഷേധം ആളിപ്പടർന്നതോടെ ശ്രമം ഉപേക്ഷിച്ച് മയ്യിത്ത് അവിടെ വെച്ച് പോകുകയായിരുന്നു.

ശേഷം അവിടെ കൂടിയവർ ആ ധീര ദേശാഭിമാനികളെ ചരിത്രസമ്പന്നമായ തിരൂരങ്ങാടിയുടെ മണ്ണില്‍ തന്നെയുള്ള ഒരു പറമ്പിൽ ഒരുമിച്ച് മറവാടുകയായിരുന്നു. ചെമ്മാട് ടൗണിനോട് ചേർന്ന്  ഇന്നത്തെ നഗരസഭാ കാര്യാലയത്തിന് പിറകുവശത്തായി മന്താനിപറമ്പ് എന്ന സ്ഥലത്താണിത്.

ഇവിടേക്ക് സന്ദര്‍ശകരെത്തുന്നതും പ്രാര്‍ത്ഥന നടത്തുന്നതും പിന്നീട് ഏറെക്കാലം ബ്രിട്ടീഷ് സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.ചേറൂരില്‍ വെച്ച് നടന്ന അധിനിവേശ വിരുദ്ധപോരാട്ടത്തെക്കുറിച്ചും രക്തസാക്ഷികളെക്കുറിച്ചും ഓര്‍മ്മകള്‍ നിലനില്‍ക്കുന്നത് വരും കാലം

ജനങ്ങളില്‍ ബ്രിട്ടീഷ് വിരോധം കത്തിക്കുമെന്ന പേടി വെള്ളക്കാര്‍ക്കുണ്ടായിരുന്നു.എന്നാല്‍ ഖിലാഫത്ത് സമരം മലബാറിലാകെ ഇളകിമറിഞ്ഞ അവസരത്തില്‍ നിലവിലുള്ള

വിലക്കുകളെ ധിക്കരിച്ച് ആലി മുസ്ലിയാരും പോരാളികളും ഈ കബറിടങ്ങള്‍ സന്ദര്‍ശിക്കുക പതിവാക്കിയിരുന്നു.ഇത് ബ്രിട്ടീഷുകാരെ ഏറെ ചൊടിപ്പിപ്പിക്കുകയുംചെയ്തു.ചേറൂരില്‍ ബ്രിട്ടീഷ് പട്ടാളത്തിന്റെ വെടിയേറ്റ് രക്തസാക്ഷികളായവരുടെ കബറിടത്തില്‍ പ്രാര്‍ത്ഥന നടത്തുന്നത് ബ്രിട്ടീഷുകാര്‍ തടഞ്ഞതാണ് തിരൂരങ്ങാടിയില്‍ നടന്നപോരാട്ടങ്ങള്‍ക്ക് ഹേതുവായത് .

അങ്ങിനെ അധിനിവേശ ശക്തികള്‍ ഭയപ്പെട്ടപോലെത്തന്നെ ഭവിക്കുകയായിരുന്നു കാര്യങ്ങള്‍. ചേറൂര്‍ വിപ്ലവത്തിന്റെ സ്മരണകള്‍ പില്‍ക്കാലത്ത് ഖിലാഫത്ത്പോരാട്ടങ്ങള്‍ക്ക് വീര്യവും ഊര്‍ജ്ജവും പ്രചോദനവുമായി.

  ചേറൂർ പട ഉണ്ടാകാനുള്ള കാരണം ജനങ്ങൾക്കിടയിൽ തെറ്റായി ധരിപ്പിക്കാനും ഹിന്ദു മുസ്ലിം ലഹളയായി ചിത്രീകരിച്ച് മതത്തിൻ്റെ പേരിൽ ഭിന്നിപ്പുണ്ടാക്കി രംഗം മുതലെടുക്കാനുമുള്ള കുത്സിത ശ്രമം തന്നെ ജന്മി- ബ്രിട്ടീഷ് കൂട്ടുകെട്ട് തീവ്രമായി നടത്തിയിരുന്നു. 

ചേറൂർ രക്തസാക്ഷികളുടെ പേരിലുള്ള ആണ്ടുനേർച്ച ഓരോ വർഷവും ഇതേ ദിവസം റംസാൻ ഇരുപത്തെട്ടിന് ചേറൂരിലും അവർ അന്ത്യനിദ്രയിലാണ്ടുകിടക്കുന്ന ചെമ്മാടും വിപുലമായ രീതിയിൽ തന്നെ നടത്തിവരുന്നുണ്ട്.

ചേറൂരിൽ രക്തസാക്ഷികളുടെ പാവനസ്മരണക്ക് ചരിത്ര സംഭവത്തിന് വേദിയൊരുക്കിയ സ്ഥലത്ത്

"ശുഹദാ സ്മാരക മസ്ജിദ് "എന്ന പേരിൽ ഏതാനും വർഷമായി പള്ളിസ്ഥിതി ചെയ്യുന്നുണ്ട്. കൂടാതെ ചേറൂരിൽ തന്നെ "ഇന്ത്യൻ സ്വാതന്ത്ര്യ സമരം ,ചേറൂർ രക്തസാക്ഷി സ്മാരക അംഗൻവാടി " എന്ന പേരിൽ അംഗൻവാടി കെട്ടിടവും ചേറൂർ "ശുഹദാ മന്ദിരം "എന്ന പേരിൽ മതപഠനകേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്.

ബ്രിട്ടീഷ് ഭരണകൂടവും അവരുടെ ഒത്താശയിൽ ജന്മി നാടുവാഴികളും അധഃസ്ഥരായ സമൂഹത്തിനു നേരെ നിരന്തരം ചെയ്ത് കൊണ്ടിരുന്ന സ്വേച്ഛാധിപത്യത്തിനെതിരെ മാപ്പിളമാർ നടത്തിയ അവകാശ സമരമായിരുന്നു ചേറൂർപട.

താഴ്ന്ന ജാതിയിൽ ജനിച്ചതിൻ്റെ പേരിൽ ദലിതരോട് കാണിക്കുന്ന തമ്പ്രാക്കന്മാരുടെ ക്രൂരതക്കും ചൂഷണത്തിനുമെതിരെ,

അടിമത്തം അവസാനിപ്പിക്കാനും സ്ത്രീത്വം സംരക്ഷിക്കുന്നതിനും വേണ്ടി നടത്തിയ വീറുറ്റ പോരാട്ടമായിരുന്നു ചേറൂർ സമരം .

   സ്വന്തം മണ്ണിൽ സ്വതന്ത്രമായി ജീവിക്കാൻ വേണ്ടി മാപ്പിളമക്കൾ നടത്തിയ സമരം.

    അധികാരി വർഗത്തിൻ്റെ ക്രൂരതക്കും പൈശാചികതക്കും ബലിയാടുകളായ ധീര ദേശാഭിമാനികളെ നമുക്കൊരിക്കലും മറക്കാനാവില്ല.

           ചോരയിലെഴുതിയ ആ ചരിത്രസംഭവങ്ങളെ ആസ്പദമാക്കി അക്കാലത്തെ കവിമുനിമാരായിരുന്ന ചേറൂർ സ്വദേശികളായ മുഹ് യുദ്ദീനും മമ്മദ് കുട്ടിയും സംയുക്തമായി അറബി മലയാളത്തിൽ രചിച്ച സങ്കര ഭാഷയിലുള്ള കാവ്യ കൃതിയായിരുന്നു ' സാരസർഗുണ തിരു തരുളമാല ' എന്ന 'ചേറൂര്‍ പടപ്പാട്ട് '. 

           സംഭവ ബഹുലമായ ആ ചരിത്ര സംഭവങ്ങളുടെ ആധികാരികമായ ചരിത്രരേഖയായി വിശേഷിപ്പിക്കാവുന്ന ചേറൂര്‍ പടപ്പാട്ട് എന്ന ബൃഹത്തായ കാവ്യ ഗ്രന്ഥം ചേറൂര്‍ പട കഴിഞ്ഞ് രണ്ട് വർഷശേഷം തന്നെ വിരചിതമായിട്ടുണ്ട്. 

സ്വാതന്ത്ര്യസമര സേനാനികളെ പുളകം കൊള്ളിച്ച ഈ പടപ്പാട്ട്  പിൽക്കാലത്ത് ദേശദ്രോഹ കുറ്റം ചുമത്തി  ബ്രട്ടീഷുകാർ കണ്ടുകെട്ടി.

       വിപ്ലവവീര്യമുണര്‍ത്തിയ ഈ പടപ്പാട്ടാണ് പിന്നീട് മലബാറില്‍ നടന്ന സാമ്രാജ്യത്വ-ജന്മിത്വവിരുദ്ധ സമരങ്ങള്‍ക്ക്  വീര്യവും ഊര്‍ജ്ജവും പ്രചോദനവും  നല്‍കിയത്. 

     പരപ്പനങ്ങാടി സ്വദേശിയായിരുന്ന പ്രസിദ്ധ കവി ഖയാത്ത് "ചേറൂർ ചിന്ത് " എന്ന പേരിൽ ചേറൂർ പടയെ ആസ്പദമാക്കി ഖണ്ഡകാവ്യം എഴുതിയിരുന്നു.പക്ഷെ മുദ്രണം ചെയ്യുന്നതിന് മുമ്പേ ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തി .

       ഇന്ത്യന്‍ മണ്ണില്‍ രാജ്യാധികാരം പിടിച്ചടക്കിയ സാമ്രാജ്യത്വ ശക്തികളെ തുരത്തി സ്വാതന്ത്ര്യത്തിന്റെ വെന്നിക്കൊടി പാറിക്കാനായി മലബാറിലടക്കം നടന്ന ഒട്ടേറെ സമരങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ചേറൂർ പട എന്ന കർഷകസമരവും.

ജയ് ഹിന്ദ് .

- എൻ കെ മൊയ്തീൻ ചേറൂർ

അഭിപ്രായങ്ങളൊന്നുമില്ല: