2021, ഡിസംബർ 6, തിങ്കളാഴ്‌ച

ചരിത്രവും പൈതൃകങ്ങളും തേടി . കാരിപ്പള്ളി.


               കാരിപ്പള്ളി

      * * * * * * * * * * * * * * * * *

 ഒതുക്കുങ്ങൽ മറ്റത്തൂരിലെ ഇരുനൂറ് വർഷത്തിലേറെ പഴക്കമുള്ള കാരിപ്പള്ളി .മറ്റത്തൂരിലെ വിശാലമായ ചാലിപ്പാടത്തിൻ്റെ കരയിലാണ് ഈ പള്ളിസ്ഥിതി ചെയ്യുന്നത് .

 പോയ കാലത്തിൻ്റെ ചരിത്ര വർത്തമാനങ്ങൾ ഒരു പാട് ഈ പള്ളിക്കും അയവിറക്കാനുണ്ട്. 

ബ്രിട്ടീഷ്-ജന്മിത്വ വിരുദ്ധ സമരമായറിയപ്പെടുന്ന ചേറൂർ പടയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രം ഇതിനുണ്ട്.

ബ്രട്ടീഷ്-ജന്മിത്വത്തിന്റെ കിരാത വാഴ്ചക്കെതിരെ  മലബാറിലെ ചേറൂരിൽ വെച്ച്  ഏഴ് മാപ്പിള യോദ്ധാക്കളും  ക്യാപ്റ്റൻ ലീഡന്റെ നേതൃത്വത്തിൽ അഞ്ചാം മദിരാശിപ്പടയിലെ 60 ഭടൻമാരും  തമ്മിൽ 1843-ൽ നടന്ന ഐതിഹാസികമായ സ്വാതന്ത്ര്യസമരപോരാട്ടമായിരുന്നു ചേറൂർപ്പട .

പ്രസ്തുത പോരാട്ടത്തിൽ പങ്കെടുത്ത് വീരമൃത്യു വരിച്ച അടുത്ത പ്രദേശത്തുകാരായിരുന്ന കുന്നഞ്ചേരി ആലസ്സനും മറ്റ് രണ്ട് പേരും  പ്രഭാത നിസ്ക്കാരവും പ്രാർത്ഥനകളും കഴിഞ്ഞ് ഈ പള്ളിയിൽ നിന്നാണ് പടക്ക് പുറപ്പെട്ടത്.അവർ ബ്രിട്ടീഷുകാരോടേറ്റുമുട്ടി മറ്റ് നാല് ധീരഭടന്മാരോടൊപ്പം ഈ നാടിനു വേണ്ടി രക്തസാക്ഷിത്വം വരിക്കുകയായിരുന്നു.

എല്ലാ വർഷവും ഇവിടെ വിപുലമായ രീതിയിൽ അവരുടെ സ്മരണയിൽ ആണ്ട് നേർച്ച നടത്തിപ്പോരുന്നുണ്ട്.

പണ്ട് ദീർഘകാലം ഇസ്ലാമിക വൈജ്ഞാനിക പാഠശാലയായ ദർസ് സമ്പ്രദായം

ഈ പള്ളിയിൽ നടത്തിപ്പോന്നിരുന്നു.

മണ്മറഞ്ഞ മഹാന്മാരായ പാണക്കാട് പൂക്കോയ തങ്ങളും ഓ ക്കെ സൈനുദ്ധീൻ കുട്ടി മുസ്ല്യാരും ഇവിടെ ദർസിൽ മതപഠനം നടത്തിയിട്ടുണ്ടത്രെ .

പ്രദേശത്തെ പുരാതന കുടുംബമായ കാരി കുടുംബമാണ് ഈ പള്ളി നിർമ്മിച്ചത്.അത് കൊണ്ട് തന്നെ കാരിപ്പള്ളി എന്ന പേരിൽ തന്നെയാണ് പള്ളി അറിയപ്പെടുന്നതും. അവരുടെ ഇന്നത്തെ തലമുറ തന്നെയാണ് ഇന്നും ഈ പള്ളി പരിപാലിച്ച് പോരുന്നത്.

പള്ളിക്ക് ഏതാനും അടുത്തായിത്തന്നെ ഏറെ പഴക്കമുള്ള കാരി കുടുംബത്തിൻ്റെ ഒരു തറവാടും അതേപടി സംരക്ഷിച്ച് പോരുന്നുണ്ട്.

മത പ്രബോധന രംഗത്ത് മലബാറിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിച്ച പണ്ഡിതകുല പരമ്പരയിൽ പെട്ടവരാണ് കരി കുടുംബം. ഓത്ത് പഠിച്ചവൻ എന്ന് അർത്ഥം വരുന്ന ഖാരി എന്ന വാക്കിൽ നിന്നും ലോപിച്ചതാണെന്ന് പറയുന്നു 'കാരി ' എന്ന തറവാട് നാമം.

ബ്രിട്ടീഷ് - ജന്മി മേധാവിത്വത്തിൻ്റെയും നാടുവാഴിത്വത്തിൻ്റെയും കിരാതവാഴചയിൽ ഈ ഉൾപ്രദേശവും ഏറെ ദുരിതമനുഭവിച്ചിട്ടുണ്ട്.

ഖിലാഫത്ത് പ്രചരണത്തിൻ്റെ ഭാഗമായി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബടക്കമുള്ള മുൻനിര നേതാക്കൾ ഇവിടെ സന്ദർശിക്കാറുണ്ടായിരുന്നു.

ഖിലാഫത്ത് പ്രസ്ഥാനത്തിൽ ചേർന്ന് പ്രവർത്തിച്ചതിൻ്റെ പേരിൽ നിരവധി കുടിയാന്മാരെ

ബ്രിട്ടീഷ് മേധാവി തുക്കിടി സായിപ്പിൻ്റെ നിർദ്ദേശപ്രകാരം അറസ്റ്റ് ചെയ്തു .

അവരിലുണ്ടായിരുന്ന പതിനെട്ട് വയസ്സുകാരൻ ഇല്ലിക്കോട്ടിൽ അലവി പാതിരാത്രി പാറാവുകാരനെ കണ്ണുവെട്ടിച്ച് പാറാവുകാരൻ്റെ തോക്കും തിരകളുമെടുത്ത് ധൈര്യസമേതം തടവുചാടി രക്ഷപ്പെട്ടു.

ഇതേ ചൊല്ലി ഈ ഗ്രാമം പിന്നീട് അനുഭവിച്ചത്

ബ്രിട്ടീഷ് പട്ടാളക്കാരുടെ കണ്ണിൽ ചോരയില്ലാത്ത പരാക്രമങ്ങളായിരുന്നു.

സ്വാതന്ത്ര്യപ്രാപ്തിക്ക് മുമ്പ് നടന്ന പല ചരിത്ര സംഭവങ്ങളുടെയും സ്മൃതി സാക്ഷ്യമായ ഒരു ഗ്രാമമാണിത്.

പല വിവരങ്ങളും പഠനം നടത്തുകയോ രേഖപ്പെടുത്തി വെക്കുകയോ ചെയ്യാത്തതിൻ്റെ പേരിൽ ആധികാരികതയുടെ അപര്യാപ്തതയിൽ അജ്ഞാതമായിക്കിടക്കുന്നു എന്നു മാത്രം .

        - എൻ കെ മൊയ്തീൻ ചേറൂർ




                  കാരി തറവാട്

അഭിപ്രായങ്ങളൊന്നുമില്ല: