2017 മാർച്ച് 18, ശനിയാഴ്‌ച

ജുമുഅ നമസ്ക്കാരം

ഇന്ന്‍ വെള്ളിയാഴ്ച.
ഒരു ജുമുഅ നമസ്ക്കാരം കൂടി നാട്ടില്‍ ലഭിച്ചതിന്റെ നിർവൃതിയിലാണിന്ന്‍ ഞാൻ. എന്റെ മതവിശ്വാസപ്രകാരം ദിവസങ്ങളില്‍
ഏറ്റവും ഉത്തമമാക്കിക്കൊണ്ട് ദൈവം നല്‍കിയ ദിനം. ഉടയോന്‍ നല്‍കിയ അപാരമായ അനുഗ്രഹങ്ങള്‍ കൊണ്ടും ശ്രേഷ്ഠതകള്‍ കൊണ്ടും നിറഞ്ഞ ഒരു സുദിനം. ജീവിതം സ്വന്തം ദേശത്ത് നിന്നും പ്രവാസലോകത്തേക്ക് പറിച്ച് നട്ട എന്നെപ്പോലുള്ള പ്രവാസിക്ക് ആണ്ടുകളില്‍ ആറ്റു നോറ്റ് കിട്ടിയ അവധിക്ക് നാട്ടിലെത്തുമ്പോള്‍ ദൈവാനുഗ്രഹത്താല്‍ സ്വന്തം നാട്ടില്‍ കിട്ടുന്ന ജുമുഅ നിസ്ക്കാരങ്ങള്‍ അമൂല്യവും ധന്യവുമായ ചില അവസരങ്ങളാണ്. ഉറ്റവര്‍ക്കും ഉടയവര്‍ക്കും നാടിനും നാട്ടാര്‍ക്കും വേണ്ടി
ഊഷരഭൂമിയില്‍ ഉരുകും മെഴുകുതിരികളായ പ്രവാസിക്ക്
കിട്ടുന്ന വേള സാര്‍ത്ഥകവും അനര്‍ഘവുമാണ്.
ഇന്നത്തെ വെള്ളിയാഴ്ചയും പതിവ് പോലെ എന്റെ ദേശത്തെ പള്ളിയില്‍ വിശ്വാസികൾ ഒത്തുകൂടി (ദാറുസ്സലാം ജുമാ മസ്ജിദ് .ചേറൂർ, മുതുവിൽ കുണ്ട്). സാധാരണ പോലെ മഹല്ലിന്റെ
മത പ്രവര്‍ത്തനങ്ങളുടെ ചാലകശക്തിയും നേതാവുമായി വര്‍ത്തിക്കുന്ന മഹല്ല് ഖത്തീബ്
കാലികമായ വിഷയങ്ങളില്‍ വേണ്ട ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും അര്‍ത്ഥഗര്‍ഭമായി ഭാഷണം ചെയ്തു.ഇന്നത്തെ വിഷയം കുടിനീര്‍ പഞ്ഞം നേരിട്ട് കൊണ്ടിരിക്കുന്നതിനെ സംബന്ധിച്ചായിരുന്നു.എണ്ണമറ്റ സൗകര്യങ്ങളാണ് സര്‍വ്വലോക സൃഷ്ടാവായ അല്ലാഹു നമുക്ക് വേണ്ടി ഭൂമിയില്‍ സംവിധാനിച്ചു വെച്ചിരിക്കുന്നത്. പരിസ്ഥിതി , അതിലെ വൃക്ഷലതാദികളും സസ്യങ്ങളും പര്‍വ്വതങ്ങളും നീര്‍ തടാകങ്ങളും ജലസ്രോതസ്സുകളുമെല്ലാമെല്ലാമായി എണ്ണിയാല്‍ തീരാത്ത വിധത്തിലാണൊരുക്കി വെച്ചിരിക്കുന്നത്. പരിസ്ഥിതിയെ പരിപാലിക്കുന്നതിനെക്കുറിച്ചും ജലവിഭവ സംരക്ഷണത്തെക്കുറിച്ചും ഇസ്ലാം അതിന് നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം തന്റെ കുത്തുബ പ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു. പിന്നീട് ഖത്തീബ് മിമ്പറില്‍ കയറി സന്നിഹിതരായ മഹല്ലുകാര്‍ക്ക് മുമ്പില്‍ ഖുത്തുബ പാരായണം എന്ന
ദൈവികസന്ദേശത്തിലുള്ള
മനുഷ്യമന:സാക്ഷിയെ നേര്‍വഴിയിലേക്കുണര്‍ത്തുന്ന, ഇസ്ലാമിന്റെ വിധി വിലക്കുകള്‍ ഉദ്ബോധിപ്പിക്കുന്ന
രണ്ട് ഉപദേശ പ്രഭാഷണങ്ങള്‍ നടത്തി. അനന്തരം രണ്ട് റക്കഅത്ത് നിസ്ക്കാരവും അനുബന്ധപ്രാര്‍ത്ഥനകളും നടത്തി പിരിഞ്ഞു.
നിസ്ക്കാര ശേഷം പിന്നെ നേരെ കൂട്ടമായി പള്ളിപറമ്പിലേക്കുള്ള ഒഴുക്ക്. മൈലാഞ്ചിചെടികള്‍ തിങ്ങി നില്‍ക്കുന്ന പള്ളിക്കാട്ടില്‍ ആറടികളില്‍ സ്മാരകശിലകളായി
ചിട്ടപ്പെടുത്തിയ മീസാന്‍ കല്ലുകള്‍ക്കുതാഴെ അന്ത്യവിശ്രമം കൊള്ളുന്ന ഒരുപാട് ഖബറാളികള്‍.
ത്യാഗങ്ങള്‍ സഹിച്ച് പോറ്റി വളര്‍ത്തി
മാതാപിതാക്കള്‍ ,ബന്ധുമിത്രാതികള്‍. അവര്‍ക്ക് വേണ്ടി നമുക്കിനി നല്‍കാനാവുന്നത് മനമുരുകിയുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണല്ലോ.
അവരുടെ അരികിലെത്തി ഓരോരുത്തരും പരലോകമോക്ഷത്തിനായി
ഇരു കൈകളുമുയര്‍ത്തി പ്രാര്‍ത്ഥനാനിര്‍ഭരരായി സൃഷ്ടാവിനോട് ഇരവ് തേടലായി.ഖബറാളികളോട് സലാം പറഞ്ഞ് പിരിയുന്നു. ശേഷം നാട്ടാരോടുള്ള കുശലാന്വേഷണം നടത്തിയും സമ്പര്‍ക്കം പുതുക്കിയും അനന്തരം ചെലവിടുന്നു. ഇതൊക്കെ സംഹിത ചര്യയായ പതിവാണല്ലോ. നാട്ടിലെ ജുമുഅക്ക് പങ്കെടുക്കുന്നതിനോടൊപ്പം നാട്ടാരുമായി ഓര്‍മ്മ പുതുക്കലും നിര്‍ദ്ദോഷകരമായ തമാശകള്‍ പറഞ്ഞും പുതുതലമുറകളുമായി പരിചയപ്പെടലുമൊക്കെയായി ജുമുഅ അഥവാ ഒത്തുകൂടല്‍ എന്ന ദിനത്തെ അന്വര്‍ത്ഥമാക്കുന്നത് നാട് വിട്ട് ജീവിക്കുന്ന പ്രവാസികള്‍ തന്നെയാണ് .സ്വന്തം നാടിന്റെ തുടിപ്പിനും , മിടിപ്പിനും ചെവിയോര്‍ക്കാന്‍ പ്രവാസിയോളം മറ്റാരുണ്ട്.
ബാല്യകാല കൂട്ടുകാരും സമപ്രായരും നാട്ടുകാരും മറ്റു പരിചയക്കാരെയുമൊക്കെ ഒരുമിച്ച് കാണാനും കുശലവര്‍ത്തമാനങ്ങള്‍ പറഞ്ഞ് ലോഹ്യം പുതുക്കാനുള്ള സന്ദര്‍ഭവും കൂടിയാണ് എന്നെപ്പോലുള്ളവര്‍ക്ക് ജുമുഅ ദിനത്തിലെ സംഗമം . പക്ഷെ കണ്ടിരുന്നവരിലെ പലരുടെയും അഭാവത്തെക്കുറിച്ച് എന്റെ പരതലില്‍ , എന്റെ അന്വേഷണത്തില്‍ എന്നെ കൊണ്ടെത്തിച്ചത് വിരഹത്തിന്റെ തീരങ്ങളിലേക്കാണ് . നൊമ്പരത്തിന്റെ കാര്‍മേഘം ഇരുണ്ട് കൂടുന്നു. തിരയുന്ന പലരും രോഗശയ്യയിലാണ്.
ഇന്നലെ കണ്ടവരില്‍ പലരും ഇന്നൊപ്പമില്ല.
അന്ന് ചിരിച്ചവരില്‍ പലരുമിന്ന്‍ കരയുന്നു. ഇതാണല്ലോ ലോകം .ഇങ്ങനെയാണല്ലോ ജീവിതം.
പലരും വീടകത്തടവറയില്‍ ദീനക്കിടക്കയില്‍ തളച്ചിടപ്പെട്ടിരിക്കുന്നു.
അടുത്ത ഊഴം ആര്‍ക്കെന്നറിയില്ല.
രോഗവും മരണവുമൊക്കെ എപ്പോഴാണെന്നോ എവിടെ വെച്ചാണെന്നോ ആര്‍ക്കാണെന്നോ നമുക്കാര്‍ക്കുമറിയില്ല.
ക്ഷണിക്കാതെ വരുന്ന അതിഥിയായി സ്ഥലകാലബോധമില്ലാതെ മരണം നാം ഏവരെയും പുല്‍കും. നാമെല്ലാവരും മരണമെന്ന അതിഥിയെ കാത്തിരിക്കുന്ന ആതിഥേയര്‍.
നാടും വീടും ഉറ്റവരെയും വിട്ട് ഏഴാം കടലിന്നക്കരെ മരുഭൂനാട്ടില്‍ കുടുംബത്തിന് വേണ്ടി,മക്കള്‍ക്ക് വേണ്ടി, അവരുടെ സന്തോഷത്തിന് വേണ്ടി അഷ്ടിതേടുന്ന പ്രവാസിയെ സംബന്ധിച്ചേടത്തോളം മറുനാട്ടില്‍ പോയി തിരിച്ച് വരുമ്പോഴത്തേക്ക് പലരും ഒപ്പമില്ല.
കൂട്ട് കുടുംബങ്ങളില്‍ നിന്ന്‍ പോലും പിരിഞ്ഞ് പോകുമ്പോള്‍ അവസാനമായി ഒരു നോക്ക് കാണാന്‍ അവനിക്കാവുന്നില്ല .
പ്രവാസത്തിന്റെ ഏടുകളിലെ കണ്ണ്‍ നനയിക്കുന്ന കദനകഥകളാണിതൊക്കെ.
മരണം, അത് ജീവിതം തോറ്റ് കൊടുക്കുന്ന സത്യം.
എല്ലാം ദൈവ നിശ്ചയം . അതു ഭവിക്കുക തന്നെ ചെയ്യും.
പാവപ്പെട്ടവനും പണക്കാരനും പ്രമാണിയുമെന്ന വ്യത്യാസമില്ലാതെ എല്ലാവരും
എല്ലാ ഐഹിക സുഖങ്ങളും വെടിഞ്ഞ് പോകേണ്ടവരാണ് .
ദൈവം നല്‍കിയ ആയുസ്സിന്റെ സമയ പരിധിക്കപ്പുറം ഒരു നിമിഷം പോലും അധികം ലഭിക്കില്ലല്ലോ.
സുഖ ജീവിതത്തിന്‍റെ ലോലുപതയില്‍ എല്ലാം മറന്നു ജീവിക്കുന്ന മനുഷ്യന്‍റെ കാര്യം എത്ര ക്ലേശകരമാണ്. നമുക്കൊക്കെ
എന്നെങ്കിലും ഒരു തിരിച്ച് പോക്കുണ്ടെന്ന ചിന്തയില്‍ ജീവിക്കുക.
നാഥന്‍റെ വിധിവിലക്കുകളും നിയമ നിര്‍ദ്ദേശങ്ങളും കാത്ത് സൂക്ഷിച്ച് നമുക്ക് ജീവിതം മുന്നോട്ട് നയിക്കാൻ സാധിക്കട്ടെ .
ഉടയോന്‍ നമ്മെ അനുഗ്രഹിക്കട്ടെ.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

2015 മേയ് 18, തിങ്കളാഴ്‌ച

ബേക്കല്‍ കോട്ട (കാസര്‍ഗോഡ് പള്ളിക്കര)

                                                      ഏറെയായി മനക്കോട്ട കെട്ടി നടന്ന ഒരാഗ്രഹമായിരുന്നു കോട്ടകളുടെ കോട്ടയായി അറിയപ്പെടുന്ന കാസര്‍ഗോഡ് പള്ളിക്കരയിലുള്ള ബേക്കല്‍കോട്ട കാണണമെന്നത് .പോയി കാണാനും അന്വേഷിക്കാനും തയ്യാറുണ്ടെങ്കില്‍ ചരിത്ര- വിസ്മയക്കാഴ്ച്ചകള്‍ക്ക് ഒട്ടും പഞ്ഞമില്ലാത്ത നാടാണ് നമ്മുടേത് . പൊയ്പ്പോയ കാലത്തിന്റെ ഒരുപാട് ചരിത്രങ്ങളും ഐതിഹ്യങ്ങളും നിറഞ്ഞ ശേഷിപ്പുകളും അവശിഷ്ടങ്ങളും നമുക്ക് ചുറ്റും കിടപ്പുണ്ട്.നമ്മുടെ പൊതു ഖജനാവ് ഉപയോഗിച്ച് അവയെ പരിപാലിച്ച് നിലനിര്‍ത്തുന്നുമുണ്ട്.പുരാതന കാലത്തെ ഇക്കേരി നായ്ക്കന്മാരില്‍ പെട്ട ശിവപ്പ നായ്ക്ക് എന്ന അന്നത്തെ ഭരണാധികാരിയാണത്രെ 1650 ല് ഇത് നിര്‍മ്മിച്ചത്.

അറബിക്കടലിന് അഭിമുഖമായി മുപ്പത്തെട്ട് ഏക്കറില്‍ ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ച ഈ വന്‍ കോട്ടയില്‍ വെച്ച് ആ കാലത്തിന്റെ എത്രയോ സേനാവ്യൂഹങ്ങള്‍
ശത്രുപക്ഷത്തിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ടാവും .
ഇന്നും ഈ കോട്ടയെ വളരെ കരുതലോടെ ഇതിലെ നിരീക്ഷണഗോപുരം,ആയുധപ്പുര ,തുരങ്കം തുടങ്ങി എല്ലാം പ്രൗഢി നഷ്ടപ്പെടുത്താതെ പരിരക്ഷിക്കപ്പെടുന്നുണ്ട് നമ്മുടെ കേന്ദ്ര പുരാവസ്തു വകുപ്പിന്റെ മേല്‍നോട്ടത്തില്‍ .
                             











അറബിക്കടല് താണ്ടി വല്ല ശത്രുക്കളും പടക്കോപ്പുമായി വരുന്നുണ്ടോ എന്ന് പീരങ്കി പഴുതിലൂടെ വീക്ഷിക്കുകയാണൊരു സേനാവ്യൂഹത്തലവന്‍ :)





        ഇനി വന്ന മുറയില്‍ കിട്ടിയ അവസരം പാഴാക്കാതെ കോട്ട കൊത്തളങ്ങളില്‍ ഞാനൊന്ന് വിരാജിച്ചോട്ടെ.
-എന്‍ കെ മൊയ്തീന്‍ ചേറൂര്‍

മാലിക് ദീനാര്‍ മസ്ജിദ് (കാസര്‍കോട് തളങ്കര)

     കാസര്‍കോട് തളങ്കരയിലുള്ള ചരിത്രപ്രധാനമായ മാലിക് ദീനാര്‍ മസ്ജിദ് .ആയിരത്തി നാനൂറിലേറെ കൊല്ലം പഴക്കമുള്ള പള്ളി യമനില്‍
നിന്നും ഇസ്ലാംമത പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ മാലിക് ദീനാറും സംഘവും
കൊടുങ്ങല്ലൂരിലെ ചേരമാന്‍ ജുമാമസ്ജിദിനു ശേഷം നിര്‍മ്മിച്ച രണ്ടാമത്തെ
പള്ളി . മാലിക്ദീനാര്‍ അന്ത്യവിശ്രമം കൊള്ളുന്നതും പള്ളിയോട് ചേര്‍ന്ന് തന്നെയാണ്.
ഇന്ത്യയില്‍ ഇസ്ലാം മതം പ്രാരംഭം കുറിച്ച കാലത്തിന്റെ പൌരാണിക ചരിത്രത്തിലേക്ക്
വിരല്‍ചൂണ്ടുന്ന മസ്ജിദ് കാലഘത്തിന്റെ ചരിത്ര സ്മരണികയാണ്.
ആദിമ കാലത്തിന്റെ ഉല്‍കൃഷ്ടമായ അടയാളങ്ങള്‍ നിരവധിയുണ്ടിവിടെ.ഈട്ടിയും തേക്കും മറ്റ് മേത്തരം തടികളും ഉപയോഗിച്ച് കരകൗശലതയില്‍ തീര്‍ത്ത ചിത്രപ്പണികളും നിറഞ്ഞ പള്ളിയകത്തെ തൂണും ഉത്തരവും വാതിലും പ്രസംഗപീഠവുമൊക്കെ
പ്രാചീനതയുടെ പെരുമ വിളിച്ചോതുന്നു.
ഒരു ചരിത്രകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന തിലകിതമായ സ്മരണികകളിലൂടെയുള്ള അനര്‍ഘമായ ഇത്തരം യാത്രകളൊക്കെ
ആത്മീയതയോടൊപ്പം പ്രാചീന പൈതൃകത്തിന്റെയും സംസ്ക്കാരത്തിന്റെയും ഒരു നിര്‍വൃതികൂടിയാണ് മനസ്സിലേക്ക് സന്നിഹിതമാകുന്നത്.

-എന്‍ കെ മൊയ്തീന്‍ ചേറൂര്‍


 

2015 ഏപ്രിൽ 30, വ്യാഴാഴ്‌ച

പാറപ്പള്ളി (കോഴിക്കോട്,കൊല്ലം)


                             ചരിത്രവും വിശ്വാസവും സംസ്ക്കാരവും പ്രകൃതി വിസ്മയങ്ങളും സമന്വിതമായി കിടക്കുന്ന ഒരു തീര്‍ത്ഥാടന ഭൂമികയാണ് കോഴിക്കോട് കൊല്ലത്തെ പുരാതന പട്ടണമായ പന്തലായനി കടലോരത്തെ പാറപ്പള്ളി മഖാം.
വശ്യസുന്ദരമീ ആത്മീയതീരത്തെക്കുറിച്ച് ഞാന്‍ കേട്ടറിയാന്‍ തുടങ്ങിയിട്ട് ഏറെയായെങ്കിലും വെറുതെയോരോ ഒഴിവ്കഴിവുകള്‍ പറഞ്ഞ് സ്വയം പ്രതിബന്ധം സൃഷ്ടിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചേടത്തോളം അത്രയൊന്നും ദൂരയല്ലായിരുന്നിട്ടും ഇത്രയും കാലം ഇവിടം സന്ദര്‍ശിക്കാതിരുന്ന എന്നിലെ വൈമുഖ്യത്തെ ഞാന്‍ സ്വയം കുറ്റപ്പെടുത്തുന്നു.
മനുഷ്യ സഹജമായ അലസതകളാണല്ലോ ഇതൊക്കെ .
ചരിത്രപരമായ മഹത്ത്വം ഒട്ടേറെ ഇവിടമുണ്ട്. ഇന്ത്യയില്‍ ഇസ്ലാം മതം ആരംഭം കുറിച്ചതിന്റെ അഭിധേയമായ ബന്ധം പള്ളിക്കുമുണ്ട്.യമനില്‍ നിന്നെത്തിയ ഇസ്ലാമിക പ്രബോധകസംഘമായ മാലിക്ദീനാറും കൂട്ടാളികളും
നിര്‍മ്മിച്ച പള്ളികളിലൊന്നാണ് ഇതും.
ചരിത്രപരമായ പ്രാധാന്യമേറെയുള്ള പ്രകൃതി വിസ്മയ സ്ഥലത്തിന് പതിനെട്ട് ഏക്കര്‍ വിസ്തീര്‍ണ്ണമുണ്ട്.
ചരിത്രവും ആത്മീയവുമായ ഒട്ടേറെ സവിശേഷതകള്‍ നിറഞ്ഞ പ്രകൃതിദത്തമായ പ്രദേശത്തെ തഴുകിത്തലോടിക്കൊണ്ട് ശാന്തമായുള്ള കടലിന്റെ ഒഴുക്ക് അതിമനോഹരം തന്നെ. അഴകാര്‍ന്ന പാറക്കെട്ടുകളും പാറകള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച പള്ളിയും വെള്ളാരം കല്ലുകളും പുല്‍മേടുകളും
കൊണ്ട് നിറഞ്ഞ ശ്യാമസുന്ദരമായ പ്രദേശം അവര്‍ണ്ണനീയമാണ്.
അറബിക്കടലിന്റെ തൊട്ട് തീരത്തായിട്ടും ഇവിടുത്തെ കിണറിലും അതിനടുത്ത പാറപ്പൊത്തിലൂടെ ഒഴുകിവരുന്ന നീരുറവക്കും യാതൊരു ഉപ്പുരസവും ഏശാതെ തനി ശുദ്ധജലമായിലഭിക്കുന്നത് സന്ദര്‍ശകരില്‍ അത്ഭുതവും ആശ്ചര്യവുമുളവാക്കുന്നു.ഇവിടം കേന്ദ്രീകരിച്ചുള്ള മതപ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്നത് മാലികുദ്ദീനാറിന്റെ സഹോദരപുത്രന്‍ മാലിക്കുബ്നുഹബീബായിരുന്നുവത്രേ .ആദി മനുഷ്യന്‍ ആദം നബിയുടേത് എന്ന് വിശ്വസിക്കപ്പെടുന്ന കാലടയാളവും ഇവിടെ പാറയില്‍ കാണുന്നുണ്ട്.നിരവധി പോയ കാലത്തിന്റെ വക്താക്കള്‍ മണ്ണ് പുതച്ച് കിടക്കുന്നിണ്ടിവിടെ.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ യുദ്ധമായി അറിയപ്പെടുന്ന ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ധര്‍മ്മയോദ്ധാവ് തമീമുല്‍ അന്‍സാരിയടക്കം (അസ്ഹാബി) മറപ്പെട്ട് കിടക്കുന്നുണ്ടത്രേ ഇവിടെ
പല മഹത്തുക്കളുടെ അന്ത്യനിദ്രകൊണ്ടും ഭക്തിസാന്ദ്രവും പ്രകൃതിയുടെ ചേതോഹരക്കാഴ്ച്ചകളും വിസ്മയ സുഖാനുഭൂതികളും കൊണ്ടും അനുഗ്രഹീതമാണ് തീര്‍ത്ഥാടന കേന്ദ്രം.




                -എന്‍ കെ മൊയ്തീന്‍ ചേറൂര്‍